Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Tuesday, February 1, 2022

ധന്യമീ ജീവിതം



അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്.
അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു.
അവള്‍ ഉറങ്ങിയെന്നുറപ്പുവരുത്തിയിട്ടു വേണം അയാള്‍ക്ക് തിരിഞ്ഞുകിടക്കാന്‍
കണ്ണടച്ച്, ഇരുട്ടില്‍ മലര്‍ന്നു കിടന്നു മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നത് അയാളിപ്പോള്‍  പതിവാക്കിയിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം അയാള്‍ പോലുമറിയാതെ  ഉള്ളിൽ നിന്ന് ഒരു നെടുവീര്‍പ്പിന്റെ ശബ്ദം പുറത്തേക്കു വരാറുണ്ടായിരുന്നു. പലപ്പോഴും അവളതു കേള്‍ക്കുകയും, അയാളോടു ചേര്‍ന്നുകിടന്ന്, നെഞ്ചില്‍ തലചേര്‍ത്ത് അയാളെ  ആശ്വസിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ടായിരുന്നു. അപ്പോള്‍ അയാള്‍ കൂടുതല്‍ അസ്വസ്ഥനാവുകയും അവളെ തന്നിൽനിന്നടർത്തി മാറ്റി നേരെ കിടത്തുകയും ചെയ്യും. പിന്നീട്  അയാള്‍ അവളുടെ  മനസ്സ് തേടിപ്പോകും. അപ്പോള്‍  അവളുടെ കണ്ണുകളില്‍ നിഴലിക്കുന്ന വേദന അയാളിലേക്കും പടരും. തന്നോടൊത്ത് ജീവിതം തുടങ്ങിയതു കൊണ്ടാണല്ലോ അവള്‍ക്കിങ്ങനെ കരയേണ്ടിവന്നത് എന്നോര്‍ത്ത് അയാള്‍ തേങ്ങും. എന്നിട്ട്  അവളിലേക്കു ചേര്‍ന്നുകിടന്ന് അവളെ ആശ്വസിപ്പിക്കും,   അവളുടെ കവിളില്‍ തന്റെ മുഖം ചേര്‍ത്ത് അയാള്‍ ഉറങ്ങാന്‍ കിടക്കും. അപ്പോഴൊക്കെ, അയാള്‍ ഉറങ്ങുന്നതിനു മുന്നേ അവള്‍ ഉറങ്ങുകയും, അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തി കൂടി വരുന്ന അവസരത്തില്‍ അയാള്‍ മലര്‍ന്നു കിടന്ന്  ഓര്‍മകളിലേക്കൊഴുകാന്‍ തന്റെ മനസ്സിനെ അനുവദിക്കുകയും ചെയ്യുമായിരുന്നു.


അവള്‍ ഉറങ്ങാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു കിടന്നു. അവള്‍ ഉറങ്ങിയെന്നുറപ്പായപ്പോള്‍ അയാള്‍ ശബ്ദം കേള്‍പ്പിക്കാതെ എഴുന്നേറ്റു. മുറിയില്‍നിന്ന് പുറത്തേക്കുള്ള ഇടനാഴിയിലൂടെ ടെറസ്സിലേക്ക് പ്രവേശിക്കുന്ന വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. തലേദിവസം പെയ്ത വേനല്‍ മഴ അന്തരീക്ഷത്തിലെ ഉഷ്ണത്തിന് തെല്ലു ശമനം വരുത്തിയിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി. അയാളോര്‍ത്തു, ‘ഒന്നും വേണ്ടിയിരുന്നില്ല,  വെറുതെ ആയിരുന്നില്ലേ അവളെ തന്റെ ജീവിതത്തിലേക്കു കൊണ്ടുവന്നത്. ? ആര്‍ക്കു വേണ്ടിയായിരുന്നു താന്‍ അത് ചെയ്തത്? കുടുംബത്തിനു വേണ്ടിയായിരുന്നുവോ?  ആയിരിക്കണം.അല്ലെങ്കില്‍, ഏകനായി ജീവിക്കാമായിരുന്നു. തന്റെ ദുഖങ്ങളും വ്യഥകളും തന്നില്‍ മാത്രം ഒതുങ്ങുമായിരുന്നു. അവള്‍ തന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എല്ലാം നേടിയ പ്രതീതി ആയിരുന്നു.  എന്നിട്ടും അവളോടൊത്തുള്ള രാത്രികളില്‍  ഒരിക്കലും യൌവ്വനം തുടിക്കുന്ന ഒരു ഭര്‍ത്താവിന്റെ സാന്നിധ്യമറിയിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നില്ല. തന്റെ ബലഹീനത അവളില്‍ ഉണ്ടാക്കിയത് അവളെ ഇഷ്ടമല്ല എന്ന തോന്നലാണ്. താന്‍ ബലഹീനനല്ലെന്ന്  അവളെ അറിയിക്കാന്‍ കുറെ ശ്രമിച്ചതാണ്.  അവളിലേക്ക്‌ പ്രവേശിക്കുമ്പോള്‍, അവളുടെ ശരീരം തന്റെ ശരീരത്തോട് മുട്ടിയുരുമ്മുമ്പോള്‍, ആ കരവലയത്തിൽ അലിഞ്ഞു ചേരുമ്പോള്‍,  അവളുടെ ചുണ്ടുകളില്‍ തന്റെ ചുണ്ട് ചേരുമ്പോള്‍,  അറിയാതെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഭീതിജനകമായ  ഓര്‍മകളിലേക്ക്  മനസ്സ് സഞ്ചരിക്കാന്‍ തുടങ്ങും.

ചുവന്നു കലങ്ങിയ കണ്ണുകളുള്ള,  നെഞ്ചില്‍ ചുരുണ്ട ആകൃതിയില്‍ കറുത്ത രോമങ്ങളുള്ള, തടിച്ച ദേഹപ്രകൃതിയുള്ള അയാളുടെ നോട്ടവും ചിരിയും മനസ്സിലേക്ക് ഓടിയെത്തുന്നതോടുകൂടി സംഭരിച്ചുവെച്ച  ആവേശം തണുത്തുറഞ്ഞു മഞ്ഞുകട്ട പോലെയാവും. പിന്നീട് തളര്‍ച്ച ബാധിച്ചവനെ പോലെ കട്ടിലിലേക്ക് വീഴുമ്പോള്‍ കാതിലേക്ക് അരിച്ചിറങ്ങുന്ന അവളുടെ തേങ്ങലുകള്‍ കേള്‍ക്കരുതെന്ന്  വെറുതെ  ആഗ്രഹിച്ചുപോവും. പക്ഷെ അവളുടെ തേങ്ങലിന്റെ ശബ്ദം കൂടിവരുമ്പോള്‍ അറിയതെ താനും തേങ്ങിപ്പോവും. ‘നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ പ്രിയപ്പെട്ടവളേ,  ഞാന്‍ ഇങ്ങിനെ ആയി മാറുന്നത്’ എന്നു പറയാൻ ശ്രമിച്ചതാണ്.
അത് കേട്ടുകഴിഞ്ഞാല്‍ പിന്നെ അവള്‍ ചോദിക്കില്ലേ, ‘പിന്നെ എന്തുകൊണ്ട് താന്‍ ഇങ്ങനെ അവശനായി മാറുന്നുവെന്ന്.? എന്തുകൊണ്ട് തന്റെ വിരലുകള്‍ക്ക് അവളുടെ ശരീരത്തിലെ  മാന്ത്രിക വീണയില്‍ സ്വപ്തസ്വരങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന്.?’ അപ്പോളെന്തു പറയും? ‘നെഞ്ചിൽ ഇരുണ്ട രോമങ്ങള്‍ നിറഞ്ഞ, കറുത്തു തടിച്ച, വിയര്‍പ്പിന്റെയും മദ്യത്തിന്റെയും അറപ്പുളവാക്കുന്ന  മണവുമുള്ള ആ മനുഷ്യനെക്കുറിച്ച് പറയേണ്ടി വരില്ലേ? പറഞ്ഞാല്‍ അവള്‍ക്കതുൾക്കൊള്ളാന്‍ കഴിയുമോ? പക്ഷെ, പറയണം.  അല്ലെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവനായിപ്പോവും.  ഷണ്ഡനെന്ന് നാളെ ലോകം പറയും  അതിനിട വരുത്തിക്കൂടാ.’

അയാള്‍ പതുക്കെ അവള്‍ കിടക്കുന്ന മുറിയിലേക്ക് നടന്നു. ജനല്‍പ്പാളികളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെട്ടം  ഇരുട്ട് പുതച്ചു കിടക്കുന്ന മുറിയിലേക്ക് അരിച്ചിറങ്ങുന്നത് കൊണ്ടാവണം, അവളുടെ വെളുത്തുതുടുത്ത  കാല്‍വണ്ണയുടെ കൊലുസിട്ട ഭാഗം  അയാളുടെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞത്.. അയാള്‍ മുട്ടുകുത്തി അവളുടെ കാലുകള്‍ക്കരികിലായി തന്റെ മുഖം താഴ്ത്തി. പൊടുന്നനെ അയാളുടെ മനസ്സ് താന്‍ ആരാധിക്കുന്ന ദേവതക്കു മുന്നില്‍ തൊഴുതുകേണു മാപ്പിരക്കുന്ന ഒരു വിശ്വാസിയുടെ അവസ്ഥയിലേക്കെത്തി. അയാള്‍ പതുക്കെ പറയാന്‍ തുടങ്ങി..

"ആ സംഭവത്തിനു ശേഷം  പിന്നീടൊരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല. അയാളെ കാണുന്ന ഒരു അവസ്ഥ വന്നുചേര്‍ന്നാല്‍ അലറിവിളിച്ചുപോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. അയാളുടെ സാന്നിദ്ധ്യമുണ്ടാവും എന്നു തോന്നിപ്പിക്കുന്ന  വഴികളില്‍ നിന്നെല്ലാം ഞാന്‍  ഒഴിഞ്ഞു നടക്കാറുണ്ട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. നാട് കുറെ മാറി.. ഇടവഴികള്‍ക്ക് പകരം, റോഡുകള്‍ വന്നു. ഇരുട്ട് നിറഞ്ഞ തെരുവോരങ്ങള്‍ക്കു പകരം, വൈദുതിവിളക്കുകള്‍ നിറഞ്ഞ പ്രകാശം വിതറുന്ന വീഥികള്‍ രൂപപ്പെട്ടു. എങ്കിലും എന്റെ  മനസ്സ് ഇപ്പോഴും മാറിയിട്ടില്ല.  ഇപ്പോഴും അയാളുടെ ഓര്‍മ്മകള്‍ എന്നെ എന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ടുപോകുന്നു. ഒരിക്കല്‍ സ്കൂളില്‍  നിന്ന് വീട്ടിലേക്കു മടങ്ങിവരുമ്പോഴുള്ള  ഒരു സായാഹ്നത്തിലായിരുന്നു അയാളെ കണ്ടത്.  ബസ്‌സ്റ്റാന്‍ഡില്‍ കീര്‍ത്തി ടൂറിസ്റ്റ് ഹോമിന്റെ തൊട്ടടുത്ത് കുട്ടികളുടെ ആരവം കേട്ടാണ് ഞാന്‍  അങ്ങോട്ടു പോയത്. പതിനഞ്ചും പതിനാറും വയസ്സുള്ള ചുണ്ടുകളില്‍ ചുവന്ന നിറത്തില്‍ ചായം പൂശിയ കുറെ കുട്ടികളുടെ ഒരു കൂട്ടമായിരുന്നു അവിടെ. അവര്‍ കൈകള്‍ കോര്‍ത്തു പിടിച്ച് ഒരു വലയം തീര്‍ത്തിരിക്കുന്നു.. ആ വലയത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടി നില്‍ക്കുന്നു. കുട്ടികള്‍ എല്ലാവരും കൂടി എന്തോ പറയുന്നു. എന്നിട്ട് ആര്‍ത്തു ചിരിക്കുന്നു. വലയത്തിനുള്ളിലെ കുട്ടി വലയം ഭേദിച്ച് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. എന്നെക്കണ്ടപ്പോള്‍ ആ കുട്ടികള്‍ എന്നെയും ആ വലയത്തിനകത്താക്കാന്‍  ശ്രമം നടത്തി. അവിടെനിന്നോടി ബസ്‌സ്റ്റാന്‍ഡിനു പുറത്തെത്തിയപ്പോളാണ്  അയാളെ കണ്ടത്.. അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. ആ കണ്ണുകള്‍ക്ക്‌ എന്തോ മാന്ത്രിക ശക്തിയുള്ളതു പോലെ തോന്നിപ്പിച്ചു.
 
സ്കൂളിലെ കൂട്ടുകാരാണ് പറഞ്ഞുതന്നത്, കുട്ടികളുടെ കൂട്ടത്തെക്കുറിച്ച്. സന്ധ്യമയങ്ങുമ്പോള്‍ കുട്ടികളെത്തേടിവരുന്ന ആളുകളുടെ കൂടെ പോയാല്‍, ആ കുട്ടികള്‍ക്ക് കുറെ കാശ് കിട്ടും.  ആവശ്യമുള്ള  ഭക്ഷണവും കിട്ടും. വരുന്നവര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക്  ചോദിക്കുന്നതെന്തും അവര്‍ കൊടുക്കും. കേട്ടപ്പോള്‍ അറപ്പും വെറുപ്പും തോന്നി.  സ്കൂളിലേക്ക് പോവുന്ന വഴിയില്‍ അയാള്‍ എല്ലായ്പ്പോഴും എന്നെ നോക്കി, ചിരിച്ചുകൊണ്ടു നില്‍പ്പുണ്ടാവും.  കുട്ടികളെ കൊണ്ടുപോവാന്‍ വരാറുള്ള ആളായിരിക്കുമെന്നു തോന്നിയപ്പോള്‍ സംശയിച്ചു തലകുനിച്ചാണ് അയാള്‍ക്കു  മുന്നിലൂടെ നടന്നിരുന്നത്. വല്ലപ്പോഴും തലയുയര്‍ത്തി നോക്കുമ്പോള്‍,  അയാളുടെ കത്തുന്ന കണ്ണുകള്‍ എന്റെ കണ്ണുകളുമായി കൂട്ടിമുട്ടും. അപ്പോള്‍ അയാളില്‍ ഒരു ചിരിവിടരും. എന്നെ അയാളിലേക്കു ക്ഷണിക്കുന്നതു പോലെ  ആയിരുന്നു ആ ചിരി. എന്റെ  തടിച്ച ശരീരമായിരിക്കണം അയാള്‍ക്ക് എന്നോട്  ഇഷ്ടം തോന്നാൻ കാരണമായതെന്നു തോന്നാറുണ്ട്. ഒരിക്കല്‍ അയാള്‍ ഒരു നൂറിന്റെ നോട്ടെടുത്ത് എന്റെ  നേരെ നീട്ടി. ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിട്ടാണ് ഞാന്‍ അതുവാങ്ങി പാന്റ്സിന്റെ പോക്കറ്റില്‍ ഇട്ടത്. പിന്നീട്  അയാളെ കാണുമ്പോള്‍ കാല്‍മുട്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങും. വായില്‍ ഉമിനീര്‍ വറ്റാന്‍ തുടങ്ങും.. അയാൾക്കുനേരെ നോക്കാന്‍ ശക്തിയില്ലാതെ ആ വഴി നടക്കാന്‍ പേടിയായി. കുറെ ദിവസങ്ങൾ വഴിമാറി നടന്നു. കാണാത്തപ്പോള്‍ ആശ്വാസം തോന്നിത്തുടങ്ങി. പിന്നെപ്പോഴോ വീണ്ടും അയാളെ കാണാന്‍ മോഹം തോന്നി. അങ്ങിനെയൊരിക്കലാണ്  അയാള്‍ എന്റെ  പിറകിലായി വന്നത്. ഞാന്‍ ധൃതിപ്പെട്ടോടാന്‍ ശ്രമിച്ചെങ്കിലും ഓടാന്‍ കഴിഞ്ഞില്ല. പിടിക്കപ്പെട്ടു എന്ന് തോന്നിയപ്പോള്‍ തളര്‍ന്നു താഴെയിരുന്നു. അയാള്‍ വന്നു പിടിച്ചെഴുന്നേല്‍പ്പിച്ച് ഒരു ഹോട്ടലിലേക്കു  കൊണ്ടുപോയി പൊറോട്ടയും ചിക്കന്‍ കറിയും വാങ്ങിത്തന്നു.  ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ കൂടെച്ചെല്ലാന്‍  ആവശ്യപ്പെട്ടു. ഒന്നും മിണ്ടാതെ പിറകെ നടക്കുകയായിരുന്നു. ബസ്‌സ്റ്റാന്റ് ചുറ്റി സ്കൂളിലേക്കു നടക്കുന്ന വഴിയിലൂടെ,  അയാളുടെ പിറകിലായി മിടിക്കുന്ന ഹൃദയത്തോടെ നടന്നു. കുറച്ചുദൂരെ യെത്തിയപ്പോള്‍ ഒരു മുസ്ലിം പള്ളിയും ശ്മശാനവും കണ്ടു. അത് കഴിഞ്ഞു പിന്നെയും കുറച്ചുകൂടി നടന്നപ്പോള്‍ ഞങ്ങൾ ഒരു ഇടവഴിയിലേക്കുള്ള പ്രവേശനദ്വാരത്തിലെത്തി

ആ ഇടവഴി ഒരു പുഴയുടെ തീരത്തേയ്ക്കുള്ളതാണെന്ന് അയാള്‍ പറഞ്ഞു.  പിന്നെപ്പറഞ്ഞു, ‘ആ പുഴയുടെ തീരത്ത് നമുക്കിരിക്കാം, അവിടേക്ക് നമ്മളെ ശല്യം ചെയ്യാന്‍ ആരും വരില്ല. അവിടെ നമുക്ക് നമ്മുടെ ലോകം തീര്‍ക്കാം.’  അതും പറഞ്ഞു അയാള്‍ ആ ഇടവഴിയിലേക്ക് പ്രവേശിച്ചു.. പെട്ടെന്ന് എന്റെ കാലുകള്‍ക്ക് ശക്തി കുറഞ്ഞുവന്നു. എന്റെ ദേഹമാകെ വിറയല്‍ ബാധിച്ചതു പോലെ തോന്നി. ഇടവഴിയിലെ മൂകത എന്നെ ഭീതിപ്പെടുത്തി. താന്‍ തിരിഞ്ഞോടി. ഓടിയോടി ത്തളര്‍ന്ന ഞാന്‍ വീട്ടിലെത്തി കട്ടിലിലേയ്ക്ക് വീണു. എന്റെ പ്രിയേ, നിന്നോടൊത്തുള്ള നിമിഷങ്ങളില്‍, ഈ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു,  അപ്പോള്‍ ഞാന്‍.."

പെട്ടെന്ന് അവള്‍ കിടക്കവിട്ടെഴുന്നേറ്റു  എന്നിട്ട് അയാളോട് ചോദിച്ചു,

"സത്യമാണോ നിങ്ങള്‍ പറയുന്നത്?"
എന്നെ വിശ്വസിക്കു. ഞാന്‍ പറയുന്നത് സത്യമാണ്. അയാള്‍ എന്നെയൊന്നും ചെയ്തിട്ടില്ല.”

"പുഴവക്കിലെ  പൊന്തക്കാടിനു പിന്നിലേക്ക്‌ അയാള്‍ നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോയില്ലേ? വായ പൊത്തിപ്പിടിച്ചില്ലേ?"
ഇല്ല..ഇല്ല...എന്നെ അയാളൊന്നും ചെയ്തിട്ടില്ല.”

"നിങ്ങള്‍  കുതറിമാറിയപ്പോള്‍ കരണത്തടിച്ചില്ലേ ? ഒച്ച വെച്ചാല്‍  കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയില്ലേ? സത്യം പറയൂ..."

അയാള്‍ക്ക് വെപ്രാളമായി. മത്തു പിടിച്ചവനെപ്പോലെ അയാള്‍  അവളുടെ ശരീരത്തില്‍  പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..
"നീ എന്താണീ പറയുന്നത്? ഇതൊക്കെ നിനക്കെങ്ങനെ മനസ്സിലായി?"

അവള്‍ മന്ത്രിക്കുന്നതുപോലെ എന്തോ പറഞ്ഞു. എന്നിട്ട് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അയാളുടെ കാലിലേയ്ക്ക് വീണു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു:
"എനിക്കും പറയാനുണ്ട്‌  ചിലതൊക്കെ, എനിക്കും അറിയിക്കാനുണ്ട്  ചിലതൊക്കെ
അന്ന് എനിക്ക് പതിനഞ്ചു വയസ്സായിരുന്നു..”

അയാള്‍ അലറി വിളിച്ചു  "വേണ്ട.. "

എന്നിട്ട് അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. അവളുടെ കണ്ണുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അയാൾ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു. അവളെ തന്റെ നെഞ്ചിലേയ്ക്കു ചേര്‍ത്ത്പിടിച്ച് അരികെ കിടത്തി. അയാളുടെ  ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത മാറിമറിഞ്ഞു . പതുക്കെപ്പതുക്കെ അവളെ അയാള്‍ അറിയാന്‍ തുടങ്ങി. അയാളുടെ യൗവ്വനം അവളുടെ വികാരങ്ങളില്‍ ജ്വാലയായി പടര്‍ന്നുകയറി. അവളുടെ കൈവിരലുകളുടെ താളത്തിനനുസരിച്ച്
അയാള്‍ അവളെ തന്റെ ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തിക്കൊണ്ടിരുന്നു. അധികം  താമസിയാതെ അനുഭൂതിയുടെ  ആഴക്കയങ്ങളിലൂടെ അവര്‍ ഒന്നായിത്തീര്‍ന്നു.

പനിനീര്‍പ്പൂവ്



ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു.
എനിക്ക് അതൊരു വലിയ ഷോക്ക്‌ ആയിരുന്നു.
അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികൾ മഷിയാക്കി
ഞാനൊരു കഥ എഴുതണമെന്നു ആഗ്രഹിച്ചിരുന്നു.
അയാളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്റെ മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ തിളച്ചുകൊണ്ടിരിക്കുന്ന ലാവ പ്രവാഹം പെട്ടെന്ന് നിലച്ചത് പോലെതോന്നി.
ഇനി ഞാൻ ആരെ കുറിച്ച് എഴുതും?
ജോലി സ്ഥലത്ത് നിന്ന് മാതൃരാജ്യമായ ഈജിപ്തിലേക്കു
അയാൾ യാത്രതിരിക്കുമ്പോൾ, ഹസ്തദാനത്തിനായി എന്റെ നേർക്ക്‌ നീട്ടിയകൈകളിൽ എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പായിരുന്നു.
മരണത്തിനു വല്ലാത്ത തണുപ്പാണെന്ന് ആരോ പറഞ്ഞത് എന്റെ മനസ്സില് എവിടെയോ മായാതെ കിടപ്പുണ്ടായിരുന്നു.
അയാളുടെ കൈകളിലെ തണുപ്പ് തിരിച്ചറിഞ്ഞപ്പോൾ
ഇനിയൊരിക്കലും അയാള്ക്ക് തിരികെ വരാൻ കഴിയില്ലാന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു.
അതുകൊണ്ടുതന്നെ, അയാൾ കൈമാറിയ കമ്പനി ഇടപാടുകളെ സംബന്ധിച്ച രേഖകൾ മേലുദ്യോഗസ്ഥർക്ക് അയക്കാതെ അലക്ഷ്യമായി ഡ്രോയറിൽ നിക്ഷേപിച്ചുകൊണ്ട്‌ ഞാൻ അയാളുടെ മരണ വാർത്ത‍ ശ്രവിക്കാനായി കാതോർത്തിരിക്കുകയായിരുന്നു.

വെടിയുണ്ടകൾ തുളവീഴ്ത്തിയ അയാളുടെ ശരീരത്തിന്റെ ചിത്രങ്ങളും,
വേർപ്പാട് സൃഷ്‌ടിച്ച നഷ്‌ടവും ശൂന്യതയും സഹിക്ക വയ്യാതെ അനിശ്ചിതത്വത്തിന്റെയും ദുരിതങ്ങളുടെയും നടുവില്‍ നിന്ന്  വാവിട്ടു നിലവിളിക്കുന്ന അയാളുടെ പ്രിയതമയുടെയും, കുഞ്ഞുങ്ങളുടെയും കരൾ അലിയിക്കുന്ന കഥകളും ചിത്രങ്ങളും ടെലിവിഷൻ കാഴ്ചകളായി കണ്ണിൽ നിറയുന്ന ദിനം ഓർത്ത്‌  കുറെ രാത്രികളായി ഞാൻ ഉറക്കമില്ലാത്ത അവസ്ഥയിലെത്തിയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു .
ഇനിയുള്ള കാലം അയാൾ ജീവിക്കേണ്ടത് എന്റെ ആത്മാവിൽ നിന്ന് ഉതിർന്നുവീഴുന്ന
അക്ഷരങ്ങളിൽ നിന്നാകണമെന്ന് ഞാൻ വ്യമോഹിച്ചിരുന്നു.
പക്ഷെ, അയാളുടെ തിരിച്ചുവരവ് എന്നെ നിരാശപ്പെടുത്തി കളഞ്ഞിരിക്കുന്നു.
എന്നെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അയാൾ എന്നെ കെട്ടിപ്പിടിച്ച് അയാളിലേക്ക് ചേർത്ത് എന്തൊക്കെയോ പറയാൻ ആരംഭിച്ചു.
ഞാനപ്പോൾ അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദത്തിനു വേണ്ടി ചെവിയോർത്തു
എന്റെ ചെവി അയാളുടെ നെഞ്ചിലേക്ക് അടുപ്പിച്ച നിമിഷം പലതരം പക്ഷികളുടെ കളകൂജനം പോലെ എന്തോ ചില ശബ്ദങ്ങൾ അയാളുടെ ഹൃദയത്തിന്റെ ഭിത്തിയിൽ നിന്ന് പുറത്തു വരുന്നത് പോലെ എനിക്ക് തോന്നി. പിന്നെയത് ഒരു കുയിലിന്റെ മണിനാദം പോലെ ആയിമാറി.
കുറച്ചു നിമിഷത്തിനു ശേഷം പാറകൾ ഭേദിച്ച് ഒഴുകുന്ന ഒരു നദിയുടെ ആർത്തനാദം പോലെയായി.
എന്നിൽ നിന്ന് അടര്ന്നു മാറുമ്പോൾ ഞാൻ അയാളുടെ കണ്ണുകൾ ശ്രദ്ദിച്ചു.
അവ തീക്ഷ്‌ണങ്ങളായിരുന്നു. ഒരു പൂച്ചയുടെ കണ്ണുകൾ പോലെ അവ തിളങ്ങുന്നുണ്ടായിരുന്നു.
മരണത്തെ ജയിച്ച് മൂന്നാംദിവസം ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ പോലെ
എന്റെ മുമ്പിൽ അവതരിച്ച അയാളിൽ എനിക്ക് വല്ലാത്ത അപരിചിത്വം തോന്നി.
എന്നിട്ടും അയാൾ പറയുന്നത് കേള്ക്കാനായി ഞാൻ കാതോർത്തു.
കാരണം അയാൾ ഒരു കഥയാണ്.

അയാൾ പറയാനാരംഭിച്ചു " അന്നത്തെ ദിവസം സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈന്യത്തിന്റെ വിമാനങ്ങള്‍
കൂടാരത്തിന് മീതെ കൂടി വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നു.
നമസ്‌കാരവും, പ്രാര്‍ഥനയും, മുദ്രവക്ക്യം വിളികളുമായി കൂടരത്തിൽ ഞങ്ങൾ നീതിക്കുവേണ്ടിയുള്ള സമരപോരട്ടത്തിൽ ആയിരുന്നു.
ആ ദിവസം എനിക്കേറ്റവും പ്രിയപെട്ടതായിരുന്നു.
സ്ത്രീകളും കുട്ടികളും വളരെയേറെ ആഹ്ലധഭരിതരായിരുന്നു.
അവരിൽ ചിലര് പനിനീർ പൂവുകളെ ഒലിവ് നാരുകൾ കൊണ്ട് ബന്ധിച്ചു പൂക്കുടകൾ തീർത്തുകൊണ്ടിരിക്കുകയായിരുന്നു.
കുട്ടികൾ കൈകളിലും കാലുകളിലും മൈലാഞ്ചി ഇടുന്ന തിരക്കിലായിരുന്നു.
വളരെ വൈകിയായിരുന്നു ഞാൻ തലേദിവസം ഉറങ്ങാനായി കിടന്നത്
അതുകാരണം, ഉറക്കമുണരുമ്പോൾ നേരം നന്നേ വെളുത്തിരുന്നു. .
ഉടനെ ഞാൻ കൈകാലുകൾ കഴുകി പ്രഭാത നമസ്ക്കാരത്തിൽ ഏർപ്പെട്ടു.
കുട്ടികൾ തലേദിവസം ഉപേക്ഷിച്ച ഒലീവ് ചില്ലകൾ ഇടനാഴികളിൽ അവിടെയായി ചിതറി കിടപ്പുണ്ടായിരുന്നു.
ചുവന്ന പനിനീര് പൂക്കളുടെ ഗന്ധം എന്റെ ഘ്രാണശക്തിയെ പരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ,
സ്വപനങ്ങൾക്കും പ്രതീക്ഷകള്ക്കും അതിരുകളില്ലാത്ത സുഗന്ധം ഉണ്ടന്ന് എനിക്ക് മനസ്സിലായി.
പെട്ടെന്നാണ് ഒരു തീഗോളം എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടത്.
എന്റെ തല പിളര്ത്തുക എന്നൊരു ലക്ഷ്യമായിരുന്നു ആ തീയുണ്ടക്ക്.
പക്ഷെ അപ്പോഴേക്കും എവിടെനിന്നോ ഈയം പാറ്റകളെ പോലെ ഒരു പറ്റം മനുഷ്യർ
എനിക്ക് ചുറ്റും മതിലുകൾ തീർത്ത്‌ കഴിഞ്ഞിരുന്നു.
കണ്ണടച്ച് തുറക്കും മുമ്പേ വെടിയുണ്ടകളുടെ തീമഴ എനിക്ക് ചുറ്റും പെയ്യാൻ തുടങ്ങി.
നെഞ്ചിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകൾ ഏറ്റു ചീറ്റി തെറിച്ച രക്തവുമായി ഭൂമിയിലേക്ക്‌ പിടഞ്ഞു വീണു മരണത്തിന്റെ മായിക ലോകത്തേക്ക് പറന്നകന്നു പോവുന്ന നിസ്സഹായരായ എന്റെ സഹോദരന്മാരുടെ ചുണ്ടുകൾ
'അല്ലാഹുവേ നിയാണ് വലിയവൻ' എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ജീവന്‍ നിലച്ചുപോയ ആ ശരീരങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സ് പിടഞ്ഞില്ല.
കാരണം, അവർ ദൈവ മാർഗത്തിൽ യുദ്ധം ചെയ്തു സ്വയം വീരമൃത്യു വരിച്ചവരാണ്.
അവര്‍ രക്തസാക്ഷികളാണ്. പരലോകത്ത് അല്ലാഹുവിന്റെയടുത്ത് അവർ ഊഷ്മളമായി സ്വീകരിക്കപ്പെടും എന്ന് തീര്ച്ചയാണ്.
ദൈവത്തിന്റെ വിളിക്കായി ഞാനും കാതോർത്തു.
പക്ഷെ എനിക്ക് ചുറ്റും നിലയുറപ്പിച്ച മനുഷ്യമതിൽ രക്തകളമായി മാറിയിട്ടും എന്നെ മാത്രം മരണം വിളിച്ചുകൊണ്ടുപോയില്ല.
മരണത്തിനപ്പുറമുള്ള യഥാർത്ഥ ജീവിതം ആസ്വദിക്കാൻ എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ എന്നോർത്തപ്പോൾ കരയാൻ തോന്നി.
നൈമിഷികമായ ഈ ജീവിതത്തിൽ നിന്ന് എന്നെ തിരിച്ചെടുത്തു പരമമായ പരലോക ജീവിതം പ്രധാനം ചെയ്യണമേ എന്ന് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു.
അല്ലാഹു എന്നെ ഭൂമിയിൽ അവശേഷിപ്പിച്ചത് എന്റെ മകള്ക്ക് വേണ്ടി മാത്രമായിരിക്കണം എന്നെനിക്കു തോന്നി.
അവളുടെ വിവാഹം നിശ്ചയിച്ചു ഉറപ്പിച്ചതായിരുന്നു.
അവൾക്കു വേണ്ടിയായിരുന്നു പനിനീര് പൂക്കളുടെ കുട്ടകൾ ഞങ്ങൾ ഉണ്ടാക്കിയിരുന്നത്.
തലേ രാത്രിയിൽ അവളന്റെ മടിയിൽ തല ചേര്ത്തു വച്ചാണ് കിടന്നത്
സംസാരത്തിനിടെ ഞാൻ അവള്ക്കായി ഒരു പനിനീർപൂ സമ്മാനിച്ചു.
അവളതു വിരലുകൾക്കിടയിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഉറങ്ങാൻ കിടന്നത്.
അവളുടെ കണ്ണുകള നോക്കിയിരിക്കുമ്പോൾ എന്റെ ആത്മാവിൽ ആഴത്തിലെവിടെയോ ശാന്തിയും കാരുണ്യവും നിറയുന്നതായി എനിക്ക് തോന്നി.
ഒരു തണുത്ത കാറ്റു ഞങ്ങളുടെ വസ്ത്രങ്ങളുടെയുള്ളിലൂടെ തുളഞ്ഞു കയറി പോയപ്പോൾ അവൾ എന്നോട് പറഞ്ഞു
അവളൊരു പറവയായിരുന്നെങ്കിൽ ദൂരെ പർവതങ്ങൽക്കിടയിലെ താമരപ്പൊയ്കയുടെ തീരത്ത് അവളൊരു കൂട് ചമക്കുമായിരുന്നു
എന്നിട്ട് സുവർണ്ണ ലില്ലി പൂക്കൾ കൊണ്ടായി എനിക്കൊരു കട്ടിൽ പണിയിച്ചു തരുമെന്ന്.
എന്നിട്ട് അവൾ ചോദിച്ചു അവൾ ഇനിയും സാധിപ്പിച്ചു തരാത്തതായി എന്തെങ്കിലും ആഗ്രഹം എനിക്ക് ബാക്കിയുണ്ടോയെന്ന്
എനിക്ക് അവൾ ഉണ്ടാക്കുന്ന ചുവന്ന നിറത്തിലുള്ള സ്ട്രോബറി പഴങ്ങൾ കൊണ്ട് അലങ്കരിച്ച പുഡിങ് വളരെ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ അത് പറഞ്ഞില്ല. പകരം പുഞ്ചിരിച്ചതേയുള്ളൂ.
ഇളം തൂവലുകൾ മുളച്ചെഴുന്ന ദേഹവും പാടമൂടിയ ചുണ്ടുകളും ഇളം ചുവപ്പ് പാദങ്ങളുമുള്ള പ്രാവിനെ കുറിച്ചാണ് എനിക്കോർമ വന്നത്.
തന്റെ ഇണയുടെ അടുത്തിരുന്നു ഇളം തൂവൽ തലോടികൊണ്ടിരിക്കുന്ന പ്രാവിനെ സാകുതം നോക്കികൊണ്ടിരിക്കുന്ന കുറെ കുഞ്ഞുപ്രാവുകൾ.
പക്ഷെ ഞാൻ മനസ്സില് ഓർത്തത് അവൾ അറിഞ്ഞത് പോലെ പറഞ്ഞു
' നാളെ സ്ട്രോബറി പഴങ്ങൾ കൊണ്ടാങ്കലരിച്ച പുഡിങ് ഞാൻ ഉണ്ടാക്കും, എന്റെ ബാബയ്ക്ക് ഇഷ്ടമാവില്ലേ അത്?'
അവളെന്റെ മനസ്സ് വായിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് അവളോടുള്ള വാത്സല്യം കൂടി.
ഞാൻ അവളുടെ വലത്തെ കൈ വിരലുകളിൽ എന്റെ വിരലുകള്‍ കൊരുത്ത് എന്റെ അരികിലേക്ക് അവളെ ചേർത്ത് പിടിച്ചു.
അപ്പോൾ അവൾ കൂടാരത്തിന്റെ വെളിയിലെ മഞ്ഞു മൂടിയ വൃക്ഷങ്ങൾക്കിടയിൽ അവൾ നട്ടുപിടിപ്പിച്ച രണ്ട് ഓറഞ്ച്തൈകൾ വളർന്നു വരുന്നത് കാണിച്ചു തന്നു.
കാറ്റിൽ ഓറഞ്ച് തൈകളുടെ ഇലകൾ ആടുമ്പോൾ ആയിരം ചിത്ര ശലഭങ്ങൾ അതിനു ചുറ്റും നൃത്തം ചെയ്യുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ നോക്കുമ്പോൾ അവയിലൊന്നിൽ ഒരു ഓറഞ്ച് കായ്ച്ചു നില്ക്കുന്നത് കാണാമായിരുന്നു.
രണ്ടു തൈകൾ ഒന്നിച്ചു വച്ചിട്ടും, ഒന്ന് മാത്രം കായ്ച്ചതിനെക്കുറിച്ചോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
എല്ലാം അല്ലഹുവിന്റെ നിശ്ചയങ്ങൾ, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു"

ഞാൻ ഖാദിം ഹുസൈനെ സൂക്ഷിച്ചു നോക്കി. അയാൾ വെറുമൊരു മനുഷ്യനല്ലന്നു എനിക്ക് തോന്നി.
അയാളുടെ സിരകളിൽ വിപ്ലവത്തിന്റെ ഗാഥയാണ് നിറഞ്ഞു നില്ക്കുന്നതെന്ന് എനിക്ക് മനസിലായി.
ഞാൻ അയാളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചത്‌ വെടിയുണ്ടകൾ ഏറ്റു ചിതറി തെറിച്ച മനുഷ്യ ശരീരങ്ങളുടെ കഥ മാത്രമായിരുന്നു.
ലോകത്ത് നിത്യവും എത്രയോ മനുഷ്യര് പുഴുക്കളെ പോലെ ചത്തൊടുങ്ങുന്നു.
ചാവേറുകൾ ആയി അനകേം പേര് ഇനിയും വിധി നിർണയിക്കപ്പെടുന്ന ദിനത്തിനു വേണ്ടി കാത്തിരിക്കുന്നു.
നിരായുധനായി നിര്ഭയം അയാൾ തോക്കുകൾക്ക് മുമ്പിൽ നെഞ്ച് വിരിച്ചു നിന്നുകൊണ്ട് മരണത്തെ വരിക്കാൻ തയ്യാറായി നില്ക്കുന്നു.
തന്റെ നാടിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിക്കുന്നവർ ദൈവ സന്നിധിയിൽ രക്തസാക്ഷ്യത്വം വരിക്കുന്നതിനു
തുല്ല്യമാണെന്ന് അയാൾ വിശ്വസിക്കുന്നു.
ജീവിത സുഖങ്ങളെ ത്യജിച്ചു കൊണ്ട് മരിക്കാനായി ഇറങ്ങിയ അയാളെ വിഡ്ഢി എന്ന് വിളിക്കാൻ എനിക്ക് കഴിയുന്നില്ല.
കാരണം, അയാൾ ഒരു വിശ്വാസിയാണ്.
അയാളെ വിഡ്ഢി എന്ന് വിളിക്കാൻ ആര്ക്കെങ്കിലും തോന്നിയാൽ അവരെയും കുറ്റപ്പെടുത്താൻ കഴിയില്ല.
ഓരോരുത്തരും ഓരോ വിശ്വാസങ്ങളിൽ ആണ് അവരവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നത്.
അത് മാത്രമാണ് സത്യമെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.
ആരും പരസ്പരം മനസ്സിലാക്കുവാനോ, അറിയാനോ ശ്രമിക്കുന്നില്ല
ഭൂമി വെറുമൊരു ഇടത്താവളം മാത്രം ആണെന്നും മരണത്തിനു ശേഷമാണു യഥാർത്ഥ ജീവിതമെന്നും
വിശ്വസിക്കുന്നതാണ് അയാളുടെ വിശ്വാസം
അയാൾ പറയുന്ന കഥയിൽ നിന്ന് എന്റെ മനസ്സ് അയാളിലേക്ക് സഞ്ചരിച്ചപ്പോൾ പോലും,
അയാൾ തന്റെ കഥ തുടര്ന്നു കൊണ്ടിരിക്കുകയായിരുന്നു.

"ശൂന്യമായി തെരുവിൽ കൂടി വലിയ പട്ടാള വാഹനങ്ങള്‍ പതുക്കെ നീങ്ങുന്നത് കാണാമായിരുന്നു.
ഒരു ഭീമാകാരമായ രക്ത വര്‍ണ്ണക്കൂട്ട്‌ ആകാശത്ത്‌ നിന്ന് ഭൂമിയിലേക്ക് മറിഞ്ഞു വീണത് പോലെ ചോരയിൽ കുതിർന്നു ചിന്നഭിന്നമായ മനുഷ്യ ശരീരങ്ങൾ തെരുവിൽ കിടപ്പുണ്ടായിരുന്നു..
വിലാപങ്ങളും ആര്ത്തനാദങ്ങളും മാത്രമായ തെരുവ് ദേഹത്തു മുഴുവൻ വ്രണം ബാധിച്ച ഒരു രോഗിയെ പോലെ വിലപിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നെ കണ്ടിട്ടും, പട്ടാള വണ്ടി നിർത്തുകയോ അവരുടെ തോക്കുകൾ എന്റെ നേരെ ഗര്ജ്ജിക്കുകയോ ചെയ്തില്ല.  ഒരു വേള ഞാൻ ജഡാവസ്ഥയിൽ ആണോ എന്ന് പോലും സംശയിച്ചുപോയി.
തേങ്ങുന്ന തെരുവിൽ മരങ്ങള്‍ മാത്രം അനക്കമില്ലാതെ ഉറങ്ങുന്ന മട്ടില്‍ നില്ക്കുന്നതു കാണാമായിരുന്നു.
പക്ഷികളെ എങ്ങും കണ്ടില്ല. അവ എവിടെപ്പോയി എന്നും അറിഞ്ഞുകൂടാ.
ഗദ്ഗദത്തിന്റെ ഒരു നൊമ്പരകാറ്റ് എന്റെ ഹൃദയത്തെ പിളര്ത്തി വീശിയടിച്ചപ്പോൾ ഞാൻ ആകാശത്തേക്ക് നോക്കി കേണു.
വഴിതെറ്റി വന്ന മേഘങ്ങള്‍ ഒന്നുപോലും എന്നിലേക്ക്‌ പെയ്തില്ല..
വിഷാദത്തോടെ ഞാൻ ആ തെരുവിൽ എന്റെ മകളെ തേടി അലഞ്ഞു .
സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു ശലഭം എനിക്കരികിലൂടെ പറന്നു പോയപോൾ അതിനെ തൊടാനായി ഞാൻ കൈ നീട്ടി.
അത് തെന്നി മാറി എന്നിൽ നിന്ന് ദൂരേക്ക്‌ പോയി.
കൂർത്ത അഗ്രങ്ങലുള്ള മണ്ണ് മണ്ണ് മാന്തി യന്ത്രങ്ങൾ മുൻവശത്തെ വളഞ്ഞ ഇരുമ്പ് ദണ്ട് ഭൂമിയിൽ ആഴത്തി മനുഷ്യ കബന്ധങ്ങളെ വേർത്തിരിക്കുന്നത് കാണാമായിരുന്നു.
തുളകൾ വീണു ചോരയിൽ കുതിര്ന്ന് ഒടിഞ്ഞുമടങ്ങിയ കൈകാലുകൾ കോരിയെടുത്തു യന്ത്രങ്ങൾ
പിറകിലുള്ള കുട്ടയിൽ നിക്ഷപിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഓരോ കുട്ടയും നിറയുമ്പോൾ, മറ്റൊരു യന്ത്രം അത് ആവർത്തിച്ച്‌ കൊണ്ടിരിന്നു.
ആ യന്ത്രത്തിന്റെ ഡ്രൈവർ കടലമണികൾ വായിലിട്ടു കൊറിച്ചുകൊണ്ടാണ്
അനായാസം യന്ത്രത്തെ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്.
ഞാൻ അയാളുടെ മനസ്സിനെ കുറിച്ച് വെറുതെ ചിന്തിച്ചു.
ചോരയിൽ പൊതിഞ്ഞ നിരപരാധികളായ മനുഷ്യ ശരീരങ്ങൾ കാണുമ്പോൾ അയാളിൽ ഒരു തരത്തിലുള്ള വേദനയും രൂപപ്പെടില്ലേ?
ഒരു പക്ഷെ അയാള്ക്ക് ഇത് ആദ്യ കാഴ്ച്ചയാവില്ല. അതുകൊണ്ടാവണം അയാളിൽ ഇത്ര നിസ്സംഗത. അല്ലായിരുന്നുവെങ്കിൽ ഹൃദയം ഭേദിക്കുന്ന ഈ കാഴ്ചകൾ കണ്ടു അയാൾ മരിച്ചുപോയേനെ.
പെട്ടന്നാണ് ഞാൻ കണ്ടത്, മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ഒരു കൈ യന്ത്രം കോരിയെടുക്കാൻ ശ്രമിക്കുന്നു.
ഓരോ ശ്രമത്തിനു ഒടുവിലും, വളഞ്ഞ ഇരുമ്പ് ദണ്ടിന്റെ ആഗ്രഭാഗത്ത് നിന്നും അതും ഊര്ന്നിറങ്ങി ഭൂമിയിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുന്നു.
ഞാൻ യന്ത്രത്തിന്റെ അടുത്തേക്ക് ഓടിയടുത്തു..പെട്ടെന്ന് ഭൂമിയും ആകാശവും നിശ്ചലമായത് പോലെ എനിക്ക് തോന്നി.."

മുഴുവിക്കാൻ കഴിയാതെ ഖാദിം ഹുസൈൻ ഉറക്കെ ഉറക്കെ
കരഞ്ഞുകൊണ്ടിരുന്നു.
അയാളെ ആശ്വസിപ്പിക്കാൻ വാക്കുകള തേടിയപ്പോൾ എന്റെ മസ്തിഷ്കം ശൂന്യമായി പോയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
എനിക്ക് അയാളോട് പറയാൻ തോന്നി "ഖാദിം ഹുസൈൻ നീ തിരിച്ചു വരരുതായിരുന്നു.
ഞാൻ നിന്നെ വീണ്ടും കണ്ടുമുട്ടരുതായിരുന്നു"
എന്തായിരിക്കും മണ്ണ് മാന്തി യന്ത്രം അയാള്ക്ക് നല്കിയ കാഴ്ച്ചയെന്നു ഞാൻ വെറുതെ സങ്കല്പ്പിച്ചു നോക്കി.
മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ആ കൈ വിരലുകൾക്കിടയിൽ,
അയാൾ തന്റെ മകള്ക്കായി സമ്മാനിച്ച പനിനീർപൂ അയാളെ നോക്കി മൗനമായി പറഞ്ഞിട്ടുണ്ടാവാം
"എന്നെ എടുക്കാൻ അവർ മറന്നു പോയി"

ഡിവൈന്‍ പില്‍ഗ്രിമേജ്

)






ഒന്ന്

"മനൂ, നിന്റെ ധിക്കാരം കൂടിപ്പോവുന്നു..നീ ആരാന്നാ നിന്റെ വിചാരം? ആ എഴുത്ത് ഇങ്ങോട്ട് താ, പ്ലീസ്."  അതും പറഞ്ഞ് ആര്യ എന്റെ കയ്യില്‍ നിന്ന് അവളെഴുതിയ അപൂര്‍ണ്ണമായ കഥയുടെ കടലാസ് ചുരുള്‍ തട്ടിയെടുക്കാൻ ശ്രമിച്ചു നോക്കി.  പക്ഷെ ഞാന്‍ അവളില്‍ നിന്നു സമർത്ഥമായി രക്ഷപ്പെട്ടുകൊണ്ട് ‍ മുറിയില്‍ക്കയറി വാതില്‍ പൂട്ടി. രണ്ടറ്റവും കീറിയ നിലയില്‍ എന്റെ കയ്യിലകപ്പെട്ട  ആ കടലാസുകഷണത്തില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞത് ഇപ്രകാരമാണ് :

"പിന്നെ ഞങ്ങള്‍ രണ്ടു പേരും ഉറങ്ങാന്‍ കിടന്നു..ഉറക്കത്തിനിടയില്‍, പെട്ടെന്നൊരു അലര്‍ച്ച കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത്  അവന്‍ നെഞ്ചില്‍ കൈവച്ച്  കാല്‍മുട്ടില്‍  തലചായ്ച്ച്  ഇരിക്കുന്നു.  ഞാന്‍ അവന്റെ പുറത്തു തട്ടി ..ഡാ അഖീ..എന്താ നിനക്ക് പറ്റിയതെന്ന് ചോദിച്ചതും അവന്‍ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഞാന്‍ അവന്റെ തോളില്‍ പിടിച്ചു കുലുക്കികൊണ്ട് അവനെ വിളിച്ചു.. അവനില്‍ നിന്നും ഒരു ശബ്ദവും പുറത്തു വന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തബ്ധയായി.   എന്റെ നിലവിളികേട്ടാണ്  അങ്കിളും ആന്റിയും ഉണര്‍ന്നത് .  പെട്ടെന്ന് തന്നെ അവര്‍  ആംബുലന്‍സിന്റെ  നമ്പര്‍ ഡയല്‍ ചെയ്തു..അവരെത്തിയാണ്   അവന്‍ മരിച്ചെന്നു സ്ഥിരീകരിച്ചത് ...പക്ഷെ എങ്ങിനെ?  എങ്ങിനെ ഇത്ര പെട്ടെന്ന് നിനക്ക് ഈ ലോകത്തോട്‌ വിട പറയാന്‍ തോന്നി?   ഇരുപത്തിയഞ്ചു  വയസ്സുകൊണ്ടു ഈ ലോകം മടുത്തുവോ നിനക്ക്?  എന്റെ അരികിലായി നീ എന്നെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ , നിന്റെ നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്  എന്റെ  ധമനികളിൽ അഗ്നി കൊളുത്തുന്ന ഒരുന്മാദം അലയടിച്ചപ്പോള്‍   ഞാന്‍ അറിയാതെ ഭൂമിയില്‍നിന്ന് മറ്റേതോ ലോകത്തേയ്ക്കു ഉയർത്തപ്പെടുകയായിരുന്നു. അപ്പോഴാണ് നീ എന്റെ പൊട്ടിച്ചിരി കേട്ടത്.. പിന്നെ  നീയും എന്റെ കൂടെ കൂടി ചിരിക്കുകയായിരുന്നില്ലേ.. ചിരിച്ചു ചിരിച്ചു തളര്‍ന്നപ്പോള്‍ നിന്റെ മുഖം കാണേണ്ടതായിരുന്നു, ചുവന്നു തുടുത്ത നിന്റെ ചുണ്ടുകളെ എനിക്ക് 'ബേബി പിങ്ക്' എന്ന് വിളിക്കാനാണ് തോന്നിയത് .  എനിക്ക് പലപ്പോഴും തോന്നാറുണ്ട് നിന്നെ ഒരു സാരിയുടുപ്പിച്ചു നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ടും ചാര്‍ത്തി നിര്‍ത്തുവാന്‍. എനിക്ക് വയ്യ.. എന്റെ അഖീ..എന്റെ ചിന്തകള്‍ എവിടെയോ മുറിയുന്നു പക്ഷെ ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനിടെ നീ എന്നോട് എന്തോ പറയാന്‍ ശ്രമിച്ചത്  ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു...  എന്തായിരുന്നു അത്.?"   

ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആര്യ  വിഷമത്തോടെ വാതിലിനരികെ നില്‍പ്പുണ്ടായിരുന്നു. "പൊട്ടിപ്പെണ്ണേ, കഥ നന്നായിട്ടുണ്ട്.. ബാക്കി കൂടി എഴുതൂ, പിന്നെ ഒരു കാര്യം..അഖിലേഷ് ആണോ നിന്റെ കഥയിലെ അഖി.?  ആദ്യമാദ്യം നമ്മള്‍ എഴുതുന്ന കഥകളില്‍ എല്ലാം നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും തന്നെ ആയിരിക്കും കഥാപാത്രം. ഞന്‍ പോലും എന്റെ പേര് വച്ച് എത്രയോ കഥകള്‍ എഴുതിയിട്ടുണ്ട്.!”    ഞാന്‍ പറഞ്ഞതിന് മറുപടിയായി അവള്‍ എന്നോട് ആ കഥയില്‍ ഒരു വരി കൂടി  എഴുതിച്ചേര്‍ക്കാന്‍ പറഞ്ഞു.. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അവളുടെ കഥക്ക് താഴെ എഴുതി വച്ചു.. "ഐ ആം വെയ്റ്റിംഗ് ഫോര്‍ സംവണ്‍.”


മനു ആ ലേഡി ഡോക്ടറെ ആയിരിക്കുമല്ലേ വെയിറ്റ് ചെയ്യുന്നത് ?  അവള്‍ സമ്മതിച്ചുവോ?  

“പോടീ.. അതൊന്നുമല്ല .. നിന്റെ കഥയിലെ കഥാപാത്രം മരണത്തിനു മുമ്പ് പറഞ്ഞ വാചകമാണ് ഞാന്‍ എഴുതി വച്ചത്.. ഇനി നിനക്ക് അതില്‍ നിന്ന് കഥ കൊണ്ട് പോവാം. .  പിന്നെ ഡോക്ടറും  ഞാനും ഇന്ന് രാത്രി ബീച്ച് പാര്‍ക്കില്‍ സന്ധിക്കും .. ഞാന്‍ ബാര്‍ബിക്ക്യു  അറേഞ്ച് ചെയ്തിട്ടുണ്ട്.. അവള്‍ ഒരു ഫ്രഞ്ച് വൈനും കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്‌.  ഒരു പക്ഷെ ഇന്നത്തെ രാത്രി ഞങ്ങളുടെ പ്രേമത്തിന്റെ അവസാനരാത്രി ആയേക്കാം  കാരണം,  ഒരു പെണ്ണിന്റെ അധരം എന്റെ അധരത്തെ ചുവപ്പിക്കുക ഒരേ ഒരു തവണ മാത്രമായിരിക്കും,  അത് കഴിഞ്ഞാല്‍ എന്റെ പ്രേമം കഴിഞ്ഞു.. ഞാന്‍ ഒരിക്കലും ഒരു പെണ്ണിനെയും മനസ്സുകൊണ്ട് സ്നേഹിച്ചിട്ടില്ല. എന്റേത് വെറും മോഹം മാത്രമാണ്.  എനിക്ക് അവര്‍ കീഴ്പ്പെടുമ്പോള്‍ അവസാനിക്കുന്ന വെറും മോഹം.  അതിനെ പ്രേമം എന്ന് വിളിക്കാമോ? കാമം എന്ന് വിളിക്കാമോ?  കുറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു ജയം നേടുന്ന ഒരു കൌശലക്കാരന്റെ മല്‍സരക്കളി മാത്രം. ഒരു കളി ജയിച്ചാല്‍ മറ്റൊന്നിലേക്ക്.  ഈ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു ക്രൂരനാണ്, വഞ്ചകനാണ്.  എന്തുകൊണ്ട് അങ്ങിനെ എന്നെനിക്കറിയില്ല... ചിലപ്പോളൊന്നും  എന്റെ മനസ്സിന്റെ ചെയ്തികളെക്കുറിച്ച്  അറിയാന്‍ പറ്റുന്നില്ല..  ഇതൊക്കെക്കൊണ്ടാവാം പ്രേമിച്ചവരെ ആരെയും ഓര്‍ത്ത്  എനിക്കു പിന്നീട് ഖേദിക്കേണ്ടി വന്നിട്ടില്ല. അപ്പോള്‍ ശരി ആര്യ. നമുക്ക് നാളെ കാണാം..ഡോക്ടറുടെ വിശേഷം അപ്പോള്‍  അറിയിക്കാം.. ബൈ ഡിയര്‍ .. ഹാവ് എ നൈസ് ഡേ..”..

രണ്ട്‌

ബീച്ച് പാര്‍ക്കില്‍ അങ്ങിങ്ങായി എരിയുന്ന തീക്കൂനകള്‍ കാണാം. അതിനു ചുറ്റും  ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍...അവർ കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. എരിയുന്ന തീക്കൂനകളില്‍ നിന്നുള്ള ഇളംചൂടേൽക്കുന്നതു  കൊണ്ടാവാം, അവരില്‍ പലരും, ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്തൊക്കെയോ അവ്യക്തമായി വിളിച്ചു പറയുന്നത്.  ഓരോ വാഹനങ്ങളുടെയും ഇരമ്പല്‍ കേള്‍ക്കുമ്പോഴും  അവയിലൊന്ന് അവളുടെ 'നിസ്സാന്‍ കാമറി' കാറായിരിക്കുമെന്നു കരുതും. ഓരോ ദിവസവും  അവളെ കണ്ടുമുട്ടുമ്പോള്‍ വ്യത്യസ്‌തമായ കാറുകള്‍ ആയിരിക്കും അവള്‍ ഡ്രൈവ് ചെയ്തു കൊണ്ടുവരിക.. അവൾക്കു  കിട്ടുന്ന ശമ്പളത്തെക്കുറിച്ചും, അവളുടെ വീട്ടിലെ ചെലവുകളുടെ കണക്കുമെല്ലാം ഒരിക്കല്‍  അവളെന്നോടു പറഞ്ഞതാണ്‌.  അവള്‍ക്കിഷ്ടമല്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങിയാണ് ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്തത്. ഞാൻ ആദ്യം കാണുമ്പോള്‍  അവള്‍ വളരെയധികം സന്തോഷവതിയായി  കാണപ്പെട്ടിരുന്നു, പക്ഷെ, എന്നില്‍ അനുരക്തയായ നിമിഷം മുതല്‍ ഞാന്‍ അവളില്‍  ദുഃഖം മാത്രമേ കണ്ടിട്ടുള്ളു. എന്ത് കൊണ്ടിങ്ങനെ? ചോദിയ്ക്കാന്‍ പലപ്പോഴും നാവ് പൊങ്ങിയതാണ് പക്ഷെ, ശബ്ദം പുറത്തേക്കു വന്നില്ല.. ഒരു പക്ഷെ, ദുഖിക്കുന്ന അവസ്ഥയിലാവണം അവള്‍ സന്തോഷവതിയാവുന്നത്.   വേദന നിറഞ്ഞ ദുഃഖത്തിനു ചിലപ്പോള്‍ ഒരു തൂവല്‍സ്പര്‍ശം പോലെ നിര്‍വൃതി  നല്കാന്‍ കഴിയുമെന്ന് പണ്ടെവിടെയോ വായിച്ചത് ഓര്‍ക്കാന്‍ കഴിയുന്നു..  ഈ കത്തുന്ന അഗ്നിയെ പോലെ, ഇതില്‍ നിന്നൊരു അഗ്നിസ്‌ഫുലിംഗം മതി സന്തോഷത്തിന്റെ ഈ രാത്രിയെ ദുഃഖത്തിന്റെ അഗാധതയിലേക്ക്  ആഴ്ത്താന്‍.  പക്ഷെ ഇന്നത്തെ രാത്രി അവസാനിച്ചാല്‍, നാളെയവള്‍ ആരോട് തന്റെ ദുഃഖം പറയും? ഒരു പക്ഷെ അവള്‍ അനുഭവിച്ചിരുന്ന ദുഃഖമെല്ലാം മാറി പുതിയ ഒരു ദുഃഖം അവളെ തേടി വന്നേക്കാം.. ഞാന്‍ എന്ന ദുഃഖം.. പിന്നെ എന്നെ സ്നേഹിച്ചതിന്റെ കണക്കും.. എനിക്ക് വേണ്ടി ചിലവഴിച്ച ഈ രാത്രിയുടെ പശ്ചാത്താപവും  മാത്രമായിരിക്കും അവളുടെ പൊള്ളുന്ന ദുഃഖം.  

‘ഓ നീ വന്നോ ട്രീസാ?’
‘എന്താടാ, നീ മറ്റാരെയോ പ്രതീക്ഷിച്ചിരിക്കുകയാണോ?’

‘ഓ, എന്റെ ട്രീസാകൊച്ചേ...ഈ സുഖശീതളമായ രാത്രിയെ നിന്റെ നാവു കൊണ്ട് കൊന്നുതിന്നാതെ.. നീ ആ വൈന്‍ പൊട്ടിയ്ക്കൂ.. ഏതോ ഫ്രഞ്ചു സുന്ദരി അവളുടെ കാമുകന്റെ മാറിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നപ്പോളാവണം ഇങ്ങിനെ ഒരു വൈനിന്റെ രൂപം  അയാളുടെ സിരകളില്‍ നുരയുന്ന ലഹരിയായി ഉയർന്നു  വന്നത് . അവളുടെ നഗ്നമേനി  തീജ്വാലയായി ആളിപ്പടർന്ന് അയാളുടെ ശരീരത്തില്‍ വിയർപ്പുകണങ്ങള്‍ തീർത്തപ്പോള്‍  അയാളറിയാതെ മന്ത്രിച്ചുപോയ വാക്കുകളായിരിക്കാം  നിന്റെ കയ്യിലിരിക്കുന്ന ഈ വൈനിന്റെ പേരിനു കാരണമായത്: "ഡിവൈന്‍ പില്‍ഗ്രിമേജ്.” പെണ്ണിന്റെ ശരീരത്തിനും മദ്യത്തിനും ഒരേ ലഹരിയാണ്.ഒരിക്കലും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി..സുഖലയനിമിഷം..അതെ ' ദിവ്യമായ തീര്‍ത്ഥയാത്ര.' ട്രീസാ, നിന്റെ ചുണ്ടുകൾക്ക്  ഇപ്പോള്‍ പഴുത്തു പാകമായ ചുവന്ന മുന്തിരിയുടെ മണം.. നിന്റെ പിന്‍കഴുത്തിനുമതെ..ഈ അന്തരീക്ഷത്തിനും അതേ മണം..ഇപ്പോള്‍ ലോകം മുഴുക്കെ മുന്തിരിമണം.!’


‘മനുക്കുട്ടാ നിനക്ക് വട്ടായോ.? എന്റെ ചുണ്ടുകള്‍ നിന്റെ അധരങ്ങളില്‍ ചുവപ്പു പടര്‍ത്തിയപ്പോള്‍  നീയിങ്ങനെ.! അപ്പോള്‍ നീ എന്നെ മുഴുവനായും കണ്ടാല്‍..? എന്നെ അറിയാന്‍ തുടങ്ങിയാല്‍. ?’


‘മോളേ, ആ ഫോണ്‍ എടുത്തേ.. അത് റിംഗ് ചെയ്യാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.. ആ ആര്യപ്പെണ്ണായിരിക്കാനാണ് സാധ്യത..അസൂയക്കാരി.. ഞാന്‍ നിന്നെ കാണാന്‍ വരുമെന്നു അവളോടു പറഞ്ഞുപോയി...അതിത്രമാത്രം കുരിശാവുമെന്നോര്‍ത്തില്ല.’

‘ഡാ, മനൂ..നിനക്ക് അവളെ ഇനിയും വിടാന്‍ തോന്നുന്നില്ലേ.. എന്തിനാ അതിനെ വെച്ചോണ്ടിരിക്കുന്നത്? ഡാ, ഇത് അവള്‍ തന്നെയാണ്.. ഇതാ..കോള്‍ എടുക്കു..എന്താണു പറയുന്നത് എന്ന് നോക്കാമല്ലോ.. പാവം കൊച്ച്.’

"ആര്യാ, നീ അനാവശ്യം പറയാതെ.. നിനക്ക് വട്ടുണ്ടോ ഇങ്ങിനെ സംസാരിക്കാന്‍.. വെറുതെ ജീവിച്ചിരിക്കുന്ന ആളുകളെക്കുറിച്ച് ഇല്ലാത്തതു പറയരുത്.. നിന്റെ കഥ പോലെ യല്ല ഇത്.. ഫോണ്‍ വെയ്ക്കൂ.. എനിയ്ക്കു വരാന്‍ പറ്റില്ല.. വെറുതെ എന്റെയീ സായാഹ്നം നശിപ്പിക്കല്ലേ പ്ലീസ്.."

‘എന്താ മനൂ, എന്തിനാ നീ അവളോടു കയര്‍ക്കുന്നത് ?  എന്താണവള്‍ പറയുന്നത്..?’

‘എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന  അവളുടെ കസിന്‍ മരിച്ചു എന്ന്.. പെട്ടെന്ന് എന്നോട് അങ്ങോട്ട്‌ ചെല്ലാന്‍.. അവള്‍ക്കു   വട്ടാണ്.. അവന് ഇരുപത്തിയഞ്ചു വയസ്സ് മാത്രമേ പ്രായം ഉണ്ടാവൂ. നല്ല ആരോഗ്യവാന്‍, ദിവസവും ജിമ്മില്‍ പോവുന്ന ആളാണ്..അവന്റെ കറുത്ത തലമുടിക്കുള്ളില്‍ കണ്ട ഒരു വെളുത്ത മുടിയെക്കുറിച്ച് പറഞ്ഞ്, രാവിലെ പോലും ഞാന്‍ അവനെ കുറെ കളിയാക്കിയതാണ്..  അവള്‍ക്ക്  അസൂയയാണ്.. ഞാന്‍ നിന്റെ കൂടെയായിരിക്കുമെന്ന്  അവള്‍ക്കറിയാം .. ഈ പെണ്ണുങ്ങളെല്ലാം അസൂയക്കാരാണ്.’

‘മനൂ .. ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ച് മരിച്ചു എന്ന് ആരെങ്കിലും പറയുമോ? നീ ഒന്നുകൂടി വിളിച്ചു നോക്ക്.. അല്ലെങ്കില്‍ പെട്ടെന്ന്  അവിടം വരെ പോ.. നമുക്ക് ഇനിയും കാണാം.. ഇനിയും രാത്രികള്‍ ഉണ്ടാവില്ലേ? പ്ലീസ്‌ മനൂ.. പോ..എനിക്ക് വേണ്ടിയെങ്കിലും പോ.’

 മൂന്ന്

മോര്‍ച്ചറി വരാന്തയില്‍  ആര്യയുടെ അങ്കിളും ആന്റിയും ജീവച്ഛമായി ഇരിക്കുകയായിരുന്നു. അവര്‍ക്കരികെ വിദൂരതയിലേക്ക് കണ്ണും നട്ട്  പ്രാകൃതമായ വേഷപ്പകർച്ചയോടെ ആര്യയും നില്‍പ്പുണ്ടായിരുന്നു.  ഒന്നും ഉരിയാടാനാവാതെ ഞാന്‍ അവര്‍ക്കരികെ നിന്നു. മൌനത്തിന് എത്രനേരം പിടിച്ചുനില്ക്കാനാവും?  എന്നില്‍ വിതുമ്പിയ വികാരം പണിപ്പെട്ടു നിയന്ത്രിച്ചുകൊണ്ട് പതുക്കെ ഞാന്‍ പുറത്തേക്കിറങ്ങി..മോര്‍ച്ചറിയ്ക്കു ചുറ്റുമായി പടര്‍ന്നു പന്തലിച്ചു  നില്‍ക്കുന്ന മരങ്ങള്‍ മൂകമായി കാറ്റിനോട് കഥ പറയുന്നതു പോലെ തോന്നിപ്പിച്ചു.. അനേകവര്‍ഷങ്ങളായി ദുഃഖങ്ങള്‍ തീർത്തൊരു മതില്‍ക്കെട്ടിനുള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കും, വേര്‍പാടിന്റെ വേദന നിറഞ്ഞ രോദനങ്ങള്‍ക്കും കൂട്ടായി, ഏകയായി നില്ക്കുന്ന ഒരു ആല്‍മരത്തിന്‍ ചുവട്ടിലായി നിന്ന് ഞാന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി..ജീവിതം ഒരു  ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യമാണെങ്കില്‍ മരണം ആരോ എഴുതി വച്ച ഒരു ഉത്തരത്തിന്റെ പകര്‍പ്പ്   മാത്രം. എന്നാലും എന്റെ  അഖി.... ആരോ എഴുതിവെച്ച ഉത്തരം പകര്‍ത്തിയെ ഴുതാന്‍ നീ നിന്നുകൊടുത്തത് എന്തേ.? നിനക്ക് പറയാമായിരുന്നില്ലേ, നിന്റെയരികില്‍  നിന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്ന്.?

‘അങ്കിള്‍, മൂന്ന് മണിക്കൂര്‍ എങ്കിലും എടുക്കും മൃതശരീരപരിശോധന കഴിഞ്ഞു അവനെ നമുക്ക് കിട്ടാന്‍.. അതുവരെ...’ഞാന്‍ പറഞ്ഞുകഴിയുന്നതിനു മുമ്പ്   ആര്യ  നിലവിളിച്ചു കൊണ്ട് എന്റെ തോളിലേയ്ക്ക് ചാഞ്ഞു.. എന്ത് ആശ്വാസവാക്കുകള്‍ അവൾക്കു  മുന്നില്‍ നിരത്തിവെയ്ക്കുമെന്നറിയാതെ  ഞാന്‍ അവളുടെ ശരീരത്തിന് പുറത്തു പതുക്കെ തടവി.. അപ്പോള്‍ ഒരു പ്രാവു കുറുകുന്നതുപോലെ അവള്‍ കരയുന്നത് ഞാന്‍ കേട്ടു.. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീർത്തുള്ളി എന്റെ ഹൃദയത്തിലെവിടെയോ വീണുടഞ്ഞു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു   "മനൂ, എന്റെ കഥ...നീ അതിലെഴുതിയ വരികള്‍..." പിന്നെയും അവള്‍ കരഞ്ഞു..അറം പറ്റിയ അവളുടെ കഥയെഴുത്തും അതിനടിയില്‍ ഞാനെഴുതിയ വാചകവും അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് എന്നെനിക്കൂഹിക്കാന്‍ കഴിഞ്ഞു.. പ്രാണനുവേണ്ടി കേഴുന്ന എന്റെ മനസ്സിന്റെ വേദന ഞാനറിഞ്ഞു .. വെറുതെ ആയിരുന്നില്ലേ ഞാന്‍ അങ്ങിനെ എഴുതിയത്.? അതോ, എന്നില്‍ ഞാനറിയാത്ത ഒരു അതീന്ദ്രിയശക്തി തോന്നിപ്പിച്ചതാണോ? അപ്പോള്‍ ആര്യ എഴുതിയ കഥയോ? അത് അവനെക്കുറിച്ചായിരുന്നോ.?  പറഞ്ഞറിയിക്കാനാവാത്ത അവളുടെ ഇഷ്ടം കഥയിലൂടെ അവള്‍ അറിയിക്കുകയായിരുന്നോ.?  എങ്ങിനെ അവന്‍ മരിച്ചു..? അവന്‍ ആരോഗ്യവാനായിരുന്നു. ഒരു ഹൃദയാഘാതം വരാന്‍ മാത്രം എന്താണ് അവന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്..?  അറിയില്ല.. അറിയില്ല. ..പേരറിയാത്ത,  ഊരറിയാത്ത വികാരമേ, നിന്റെ പേരാണോ മരണം?  മരണമേ നീ  പതിയിരുന്ന് അവനെ ആക്രമിക്കുകയായിരുന്നുവോ? ആദ്യം ഒരു  അപൂര്‍ണമായ  കഥയായി ആര്യയുടെ പേനത്തുമ്പിലൂടെ അടര്‍ന്നുവീണ മഷിയായി  കീറിയ നോട്ടുബുക്കിന്റെ പേജില്‍ നീ പടര്‍ന്നു. രണ്ടറ്റവും കീറിയ ആ കടലാസുകഷണം എന്റെ കൈകളിലെത്തുമ്പോള്‍, നിന്റെ വരവിനെക്കുറിച്ചാണോ  ഞാന്‍ എഴുതിയത്  ' ഐ ആം വെയ്റ്റിംഗ് ഫോര്‍ സം വണ്‍' എന്ന്.

നാല്

ഈ കഥ ഞാന്‍ എഴുതുമ്പോള്‍ ആദ്യമായി, എന്റെ കഥയിലെ ഒരു കഥാപാത്രം എന്റെ മുന്നേ നടന്നു. കാരണം, ഈ കഥ എന്റെ അഖിലേഷിനെക്കുറിച്ചാണ്.. ഒരുപാടു  നാളുകളായി ഞാന്‍ അവനെക്കുറിച്ചെഴുതാന്‍ ആഗ്രഹിക്കുന്നു.. പക്ഷെ, ജീവിതം പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി മാറിയപ്പോള്‍, മരണമെന്ന മൂന്ന്  അക്ഷരത്തെക്കുറിച്ച് ഓര്‍ത്തു ദുഖിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു . ഈ ജനുവരിയിൽ   അവന്‍ മരിച്ചിട്ട് നാല് വര്‍ഷമാവുന്നു.. ആ മരണം കുറെനാള്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തിയെങ്കിലും പിന്നീട് എല്ലാവരും മറന്നു.. ഇന്നും അതു മറക്കാത്തത് ഞാനും ആര്യയും മാത്രമാണ്. ഒരുപോലെ ചിന്തിക്കുന്നവരാണ് എന്നറിഞ്ഞതു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.. ഞാന്‍ എത്രയോ കഥകള്‍ എഴുതിയിരിക്കുന്നു.. ഓരോ കഥകളുടെയും പൂര്‍ണത എന്നെ  ആഹ്ലാദത്തിന്റെ കൊടുമുടിയിലേക്ക് ആനയിക്കാറുണ്ട്.. പക്ഷെ ആദ്യമായി ഈ കഥയുടെ പൂര്‍ണത എന്നെ ദുഖിപ്പിക്കുന്നു  കാരണം, ഒരു നോട്ടുബുക്കിന്റെ താളില്‍ വെറുതെ കുത്തിക്കുറിച്ച ആര്യയുടെ കഥയുടെ വരികൾക്ക്  അറംപറ്റാനായിരുന്നു വിധി.. പിന്നീട് എന്തുകൊണ്ട് അവള്‍ എഴുതിയില്ല എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചതാണ് . ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ തന്നെയാണ് ഒരു കഥയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്..  അത് കൊണ്ട്, ഞാന്‍ ഇന്നും കാത്തിരിക്കുന്നു .. ഉത്തരമില്ലാത്ത ഒരു ചോദ്യത്തില്‍ നിന്ന് അവളെഴുതുന്ന ഒരു കഥയ്ക്കു വേണ്ടി.   ആ കഥയിലും, ഒരു പക്ഷെ, എന്നോട് ഒരു വരി എഴുതാന്‍  അവള്‍ പറയുമായിരിക്കും.. അപ്പോള്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ആ വരി തന്നെയാണ്  ഈ കഥയ്ക്കു താഴെയും എനിക്ക് എഴുതി വെയ്ക്കാനുള്ളത്  " ഐ ആം വൈറ്റിംഗ് ഫോര്‍ സംവണ്‍."

ചില്ലുജാലകക്കാഴ്ചകൾ




ഓഫീസ് തിരക്കുകളില്‍ നിന്നുള്ള  മോചനത്തിനായി  തലവേദന എന്ന് കള്ളം പറഞ്ഞു ഒരു മെഡിക്കല്‍ ലീവ് എഴുതികൊടുത്തു വെറുതെ റൂമിലിരുന്നപ്പോളാണ്, ഏകാന്തത എത്രമാത്രം അസ്വസ്തതയുണ്ടാക്കുമെന്നു മുഹമ്മദ്‌ ഇസ്മയിലിനു മനസിലായത്. ഭാര്യയും മകളെയും വിട്ട്,  ജോലി ആവശ്യാര്‍ത്ഥം അബുദാബിയിലേക്ക് വന്നതൊന്നുമല്ല അയാളുടെ പ്രശ്നം.  വിദേശത്ത് ജോലി നോക്കിയത് ഒരര്‍ത്ഥത്തില്‍  അയാള്‍ക്ക് രക്ഷയാവുകയായിരുന്നു.  ഭാര്യയുമൊത്തുള്ള
പതിനാറു വര്‍ഷത്തെ ദാമ്പത്യജീവിതം അയാള്‍ക്ക് മടുത്തു കഴിഞ്ഞിരുന്നു. പതിനാലുകാരിയായ മകളുടെ ഭാവിയെ കുറിച്ചും,  പരലോക ജീവിതത്തിലെ സ്വര്‍ഗ്ഗ നരക ശിക്ഷകളെ കുറിച്ചും മാത്രമായിരുന്നു അയാളുടെ നാട്ടുമ്പുറത്ത്കാരിയായ ഭാര്യക്ക്  എന്നുമെന്നും പറയാനുണ്ടായിരുന്നത്. പുതിയ ലോകം, പുതിയ കൂട്ടുകാര്‍, സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും കുറച്ചു പെണ്‍സുഹ്ര്‍ത്തുക്കള്‍ ഇതൊക്കെയായിരുന്നു പക്ഷെ മുഹമ്മദ്‌ ഇസ്ലാമായിലിന്റെ സ്വപനങ്ങള്‍.   ഓഫീസ് സമയങ്ങളില്‍ ജോലിക്കിടയില്‍ കിട്ടുന്ന നിമിഷങ്ങളിലെല്ലാം അയാള്‍ ഫേസ്ബുക്ക്‌  ലോകത്ത് തന്റെ സ്വപ്നങ്ങള്‍ സക്ഷാല്‍കരിക്കാനുള്ള വലകള്‍ നെയ്തുകൊണ്ടിരുന്നു.  തന്റെ ഇരുപത്തിയെട്ടാം വയസ്സിലെടുത്ത ചുവന്ന പശ്ചാത്തലമുള്ള ഒരു ഫോട്ടോയാണ് അയാള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നത്.. അതിലേക്കു പെണ്‍കുട്ടികളുടെ ലൈക്ക് വരുന്നത് കൂടിയപ്പോള്‍ അയാളുടെ സിരകളില്‍  ഒരു ചെറുപ്പക്കാരന്റെ രക്തം ഒഴുകുന്നത് പോലെ തോന്നാന്‍ തുടങ്ങി..  ഇപ്പോള്‍ അയാള്‍ നിത്യവും ആ പെണ്‍കുട്ടികളില്‍ പലരുമായി സംസാരിക്കുന്നു.. ചിലരൊക്കെ അയാളില്‍ അനുരക്തയായിട്ടുണ്ട്.  ചിലരൊക്കെ  അയാളെ റുഡ് എന്ന് വിളിച്ചു അവരുടെ ഐ ഡി ഡിലീറ്റ് ചെയ്തു പോയിട്ടുമുണ്ട്..   പതിവുപോലെ അയാള്‍ അലസമായി ഫേസ്ബുക്ക്‌ തുറന്നു നോക്കി... പച്ച നിറത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അയാളുടെ പെണ്‍സുഹ്ര്‍ത്തുക്കളുടെ  ഐ ഡി യിലേക്ക് അയാള്‍ ഹായ് പറഞ്ഞെങ്കിലും ആരും തിരിച്ചു പ്രതികരിച്ചില്ല... കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം..

രാജിമോള്‍:  i feel like crying.. i lost my life
മുഹമ്മദ്‌ ഇസ്മായീൽ: പിന്നെയും? പക്ഷെ കുട്ടിടെ അച്ഛന്‍ സ്നേഹത്തോടെയായിരിക്കില്ലേ അങ്ങിനെ ചെയ്തത്?
 രാജിമോള്‍:  സ്നേഹത്തോടെയാണോ രാത്രി ഉറങ്ങി കിടക്കുമ്പോള്‍ വന്നു കെട്ടിപ്പിടിക്കുന്നത്?
മുഹമ്മദ്‌ ഇസ്മായീൽ: സ്നേഹത്തിനു രാത്രിയെന്നോ, പകല്‍ എന്ന വേര്‍തിരിവുണ്ടോ? പത്താം ക്ലാസ്സുകാരിയായ  മകള്‍ ഉറങ്ങി കിടക്കുമ്പോള്‍ അച്ഛന് തന്റെ മകളെ സ്നേഹിക്കനോ, ലാളിക്കാനോ പാടില്ലേ?
രാജിമോള്‍:  അത് നിങ്ങള്‍ ബോയ്സിനോട്  പറഞ്ഞാല്‍ മനസ്സിലാവില്ല. ഒരു പൂകൊണ്ട് ശരീരത്തില്‍ തഴുകുന്നതും, ഒരു പാമ്പ് ശരീരത്തിലൂടെ ഇഴയുന്നതും മനസിലാക്കാനുള്ള കഴിവ് പ്രായപൂര്‍ത്തിയായ ഒരു  പെണ്‍കുട്ടിക്കുണ്ട്.
മുഹമ്മദ്‌ ഇസ്മായീൽ: പെണ്‍കുട്ടികള്‍ക്ക് എങ്ങിനെയാണ്‌ ഈ ഭീതി വരുന്നത്, നിന്നെ സ്നേഹിക്കുന്ന എനിക്ക് എല്ലാം സമ്മാനിക്കാന്‍ നീ തയ്യാറാവുന്നു. അതെസമയം  നിന്റെ അച്ഛന്‍ നിന്നെ സ്നേഹത്തോടെ കെട്ടിപുണരുമ്പോള്‍ നീ ഭയം കൊണ്ട് വിറച്ചു പോവുന്നു. എന്ത് കൊണ്ട് അങ്ങിനെ?
രാജിമോള്‍:  സ്നേഹത്തോടെ കൊടുക്കുന്നത് പോലെയാണോ ഒരാള്‍ ബലം പ്രയോഗിച്ചു എടുക്കാന്‍ ശ്രമിക്കുന്നത്.. അച്ഛനായാലും കൊള്ളാം, അപ്പുപ്പന്‍ ആയാലും കൊള്ളാം, a girl is always aware about a man's touch
രാജിമോള്‍: sign out


രശ്മി : ഞാന്‍ ഇവിടെ ആകെ പുലിവാല്‌ പിടിച്ചിരിക്കുകയാ
മുഹമ്മദ്‌ ഇസ്മായീൽ: എന്ത് പറ്റി
രശ്മി : എന്റെ അഫയര്‍ കാര്യം, ഇന്‍ ബോക്സ്‌ തുറന്നാല്‍.....
മുഹമ്മദ്‌ ഇസ്മായീൽ: ഓണ്‍ലൈന്‍ അഫയര്‍, മണ്ണാങ്കട്ട. ഈ സൈബര്‍ ലോകത്ത് ഒരു ഐ ഡി ഉണ്ടാക്കുമ്പോള്‍ എത്രയെത്ര പ്രേമങ്ങള്‍ നമ്മുടെ ലൈഫില്‍ ഉണ്ടാവുന്നു. ദിവസങ്ങളുടെ വാഗാദന പെരുമഴകള്‍ക്കൊടുവില്‍ ഒരു ബൈ പറഞ്ഞുകൊണ്ട് അവയോരോന്നും നമ്മള്‍ അവസാനിപ്പിക്കുന്നു. നീര്‍കുമിളകളുടെ  ആയുസ്സ് പോലുമില്ലാത്തവ. അതോര്‍ത്തു വെറുതെ ജീവിതം പാഴാക്കി കളയല്ലേ. ആരെയെങ്കിലും ഒരാളെ തേടിപിടിച്ചു വേഗം കെട്ടാന്‍ നോക്ക്.
രശ്മി : അങ്ങിനെ തോന്നുമ്പോഴേക്കും ഒരാളെ കെട്ടാന്‍ പറ്റുമോ? തോന്നുമ്പോള്‍ ഇട്ടറിഞ്ഞു പോവാന്‍ പറ്റിലല്ലോ?
മുഹമ്മദ്‌ ഇസ്മായീൽ: നിന്റെ വയസ്സ് കൂടി കൂടി വരുന്നു. ജീവിതത്തിലെ  നല്ല നാളുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.  കാലം കഴിയുന്തോറും ജീവിതത്തിന്റെ സ്വഭാവീകമായ പരിണാമത്തിനു അനുസരിച്ച് യവ്വനത്തില്‍ ലഭിക്കേണ്ട സുഖത്തിനു മാറ്റങ്ങള്‍ വരും. തന്റെ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ഒരു പുരുഷന്റെ  സ്പര്‍ശന സുഖത്തിന്റെ ലഹരി അനുഭവിക്കാന്‍ യോഗമില്ലാതെ, വെറുമൊരു ശവശരീരം പോലെ തന്റെ ഭര്‍ത്താവിന്റെ കൂടെ കിടപ്പറയില്‍ കിടക്കേണ്ടി വരികയെന്നാല്‍ .. അതില്പരം ഒരു ദുര്‍വിധി സ്ത്രീക്ക് ജീവിതത്തില്‍ ഉണ്ടോ?
രശ്മി : എന്ത് ചെയ്യണമെന്നു ഒരു ഐഡിയ കിട്ടുന്നില്ല. വീട്ടുകാരെ നിഷേധിക്കാനും പറ്റുന്നില്ല. അവന്റെ പ്രണയം തിരസ്ക്കരിക്കാനും തോന്നുന്നില്ല. അവനിപ്പോഴും ഓണ്‍ലൈനില്‍ ഉണ്ട്.
മുഹമ്മദ്‌ ഇസ്മായീൽ: ആദ്യം അവനുമായുള്ള കോണ്ടാക്റ്റ്  നിര്‍ത്തണം. എന്നിട്ടൊരു പുതിയ ലോകം നമ്മള്‍ സ്വയം സൃഷ്ടിക്കണം. ആ ലോകത്ത് നമ്മളും പുതിയത്, നമുക്കുള്ള കൂട്ടുകാരും പുതിയത്.  നമുക്ക് ആരെയും അറിയില്ല, നമ്മളെയും ആരുമറിയില്ല. പുതിയ ലോകത്ത് നമ്മുക്കുള്ളത് പ്രതീക്ഷകളാണ്,  പക്ഷെ പഴയ ലോകത്ത് നമ്മുക്ക് ഉണ്ടായിരുന്നത് നഷ്ടപെടലുകളും വേദനകളും, കാലത്തിന്റെ മാറാല
കെട്ടിയ കുറെ ഓര്‍മകളും മാത്രമായിരുന്നു.
രശ്മി : ഇറ്റ്‌ ഈസ്‌ ടൂ കോംപ്ലിക്കേറ്റഡ്.
മുഹമ്മദ്‌ ഇസ്മായീൽ: എന്റെ അഭിപ്രായത്തില്‍ വീട്ടുകാരുടെ ഇഷ്ടത്തോടെയുള്ള ഒരു വിവാഹമാണ് നല്ലത് . എല്ലാവരില്‍ നിന്നുമകന്ന് സ്വന്തമായി ജീവിതം ആരംഭിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുകളുണ്ട്  ഇങ്ങിനെ ഒരു തീരുമാനത്തിലേക്ക് മനസ്സിനെ  കൊണ്ടെത്തിക്കുന്നത് ഒരര്‍ത്ഥത്തില്‍ നമ്മള്‍ നമ്മളോട്സ്വയം യുദ്ധം ചെയ്യുന്നത് പോലെയാണ്.  കുടുംബ ബന്ധങ്ങളുടെ സ്നേഹവലയത്തില്‍ നിന്ന്, എല്ലാം ഉപേക്ഷിച്ചു മറ്റൊരാളിന്റെ സ്നേഹത്തിനു മാത്രമായി ജീവിക്കുമ്പോള്‍,  നമ്മള്‍ ആഗ്രഹിക്കുന്ന  അതെ അളവില്‍ സ്നേഹം തിരിച്ചു  കിട്ടാതെയാകുന്ന ചില അവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരാം  അപ്പോള്‍ അയാളുമായി സമരസപ്പെട്ടു പോവാന്‍ കഴിയാതെ  കലഹങ്ങളിലേക്ക് ജീവിതം നമ്മളെ നയിക്കുന്നു. പക്ഷെ ഓരോ കലഹവും അവസാനിക്കുക നമുക്കൊന്നും നേടാന്‍ കഴിയാതെയായിരിക്കും.  കാരണം നമുക്ക് ആരുമില്ല അഭയംതേടാന്‍ എന്ന സത്യം പതിയെ മനസ്സിലവുമ്പോള്‍  നിസ്സഹായത നമ്മളെ ഭരിക്കാന്‍ തുടങ്ങും. പിന്നെ പ്രളയജലത്തില്‍ ഒറ്റപെട്ടുപോയ ഒരു നൌകയെ പോലെ,  ഒരു ശൂന്യത നമുക്ക് ചുറ്റും വലയം തീര്‍ക്കും.. അവിടെ വച്ച് നമ്മള്‍ നമ്മുടെ ജീവിതത്തെ പഴിച്ചു തുടങ്ങും.
രശ്മി : പലപ്പോഴും നമ്മള്‍ തിരഞ്ഞു എടുക്കുന്നതോ പ്ലാന്‍ ചെയ്യുന്നതോ ഒന്നുമല്ലല്ലോ ജീവിതത്തില്‍ സംഭവിക്കുന്നത്.
മുഹമ്മദ്‌ ഇസ്മായീൽ: അയ്യോ.. എനിക്ക് വിശക്കുന്നു. പച്ചവെള്ളം കൂടി കഴിക്കതെയാ.. ബെഡ്ഡില്‍ നിന്ന്  നേരെ ഇതില്‍ കയറി ഇരുന്നത്..
രശ്മി : ഞാനും ഒന്നും കഴിച്ചിട്ടില്ല. ഇന്നലെ രാത്രി ഇരുന്നതാ. ഒന്ന് കിടക്കട്ടെ... വൈകിട്ട് കാണാം.
രശ്മി sign out

നാന്‍സി :  ഹായ് ഡാ
മുഹമ്മദ്‌ ഇസ്മായീൽ: ഇന്നലെ എന്റെ ഫ്രണ്ട്നെ കണ്ടു, അവള്‍ പറഞ്ഞു എന്റെ മുഖം മാറിയിട്ടുണ്ടെന്നു . ഇപ്പോള്‍ എന്റെ മുഖം  റൂബി മിഠായിയെ പോലെയുണ്ടെന്ന്.  ഹലോ .. ഹലോ.. എന്താ മിണ്ടാത്തത്?
നാന്‍സി : ഏതു ഫ്രണ്ട്??
മുഹമ്മദ്‌ ഇസ്മായീൽ: ഹ ഹ ഹ പെണ്ണിന് അസൂയ. സന്തോഷിക്കുകയല്ലേ  വേണ്ടത്.  ഞാന്‍ നിന്നെപോലെയുള്ള  ഒരു പെണ്ണിനെയാണ് കണ്ടത്. നിന്റെ അതെ വര്‍ഗത്തില്‍പെട്ട, എപ്പോഴും ചൂഷണത്തിന് വിധേയമാവാന്‍ വിധിക്കപെട്ട ഏകയായ ഒരു മുളംതണ്ട്‌.. ഏതു നിമിഷവും ചില്ല് കഷണങ്ങളായി ചിതറി തെറിക്കുന്ന പളുങ്ക് പത്രം.
നാന്‍സി  : ഹയ്യോ  മതി മതി. നിന്റെ സാഹിത്യം മഹാ ബോറ്, നിനക്കൊരു പെണ്ണിനെ വര്‍ണ്ണിക്കാന്‍ കൂടി അറിയില്ല. "രതിസുഖസാരമായി ദേവി് നിന്നെ തീർത്തൊരാ ദൈവം കലാകാരൻ" ഇത് എഴുതിയ യുസഫലി കേച്ചരിയെ പോലെ ഒരു വരി എഴുതാന്‍ പറ്റുമോ നിനക്ക്? ഇപ്പോഴാത്തെ നിന്നെ പോലെയുള്ളയുള്ള മഞ്ഞ കണ്ണുള്ളവര്‍ക്ക്  പെണ്ണിന്റെ വിലാപം മാത്രമേ കാണാന്‍ കഴിയു.
മുഹമ്മദ്‌ ഇസ്മായീൽ: എന്റെ ദൈവമേ, എന്റെ ശരീരഭാരം കൂടിയപ്പോള്‍ എന്റെ മുഖത്തുണ്ടായ വ്യത്യാസത്തെ കുറിച്ചുള്ള   ഒരു കൂട്ടുകാരിയുടെ വിലയിരുത്തലിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്.. അവളുടെ സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു മിഠായിയാണ് റൂബിമിഠായി.. ആ മിഠായിക്ക് ഒരേ സമയം രണ്ടു രുചികളാണ്  ഒരു ഭാഗത്ത് മധുരനാരങ്ങയുടെ രുചിയാണെങ്കില്‍ മറുഭാഗം ഞാവല്‍പ്പഴത്തിന്റെ രുചിയായിരിക്കും .  അതിനാണ് വെറുതെ  നമ്മള്‍ കാടും മലയും കുന്നും കയറി പോയത്.. ഇനിയിപ്പോള്‍ ഫുഡ്‌ കുറക്കണം. രണ്ടു ചപ്പാത്തിയും കുറച്ചു പച്ചവെള്ളവും കൊണ്ട് കുറച്ചുകാലം ദരിദ്രനായി ജീവിക്കണം. മാത്രമല്ല മദ്യപാനശീലവും ഉപേക്ഷിക്കേണ്ടി വരും. .ഉറക്കമില്ലായ്മ എന്നൊരു കാരണം കണ്ടെത്തിയാണ്  ഞാന്‍  മദ്യപാനശീലം  തുടങ്ങിയത്.  ഉറക്കം  ജീവിതകാലം മുഴുവന്‍ നമുക്ക് വേണമല്ലോ.. അപ്പോള്‍ കുടിയും ജീവിതകാലം മുഴുവന്‍ വേണ്ടി വരില്ലേ? കുടിക്കാതെ ഉറക്കം വരുന്ന ഒരു അവസ്ഥയിലേക്ക് മനസ്സിനെയും ശരീരത്തെയുമെത്തിക്കണം. .. അല്ലെങ്കില്‍ അത് ജീവിതത്തെ നരകതുല്യമാക്കുന്ന ഒരവസ്ഥയിലേക്കു  എത്തിക്കും.
നാന്‍സി : ഉറക്കമില്ലായ്മ ഇപ്പോഴത്തെ ഫാഷന്‍ ആയി മാറിയിട്ടുണ്ടെന്നു തോന്നുന്നു !
മുഹമ്മദ്‌ ഇസ്മായീൽ: ഉറക്കമില്ലായ്മയാണോ പുതിയ  ജീവിതക്രമത്തിന്റെ സംഭാവന? ഇരുപത്തിയഞ്ചു വയസ്സുകാരിയായ ഒരു  പെണ്ണിന്റെ  ഉറക്കമില്ലായ്മയെ കുറിച്ച് മനസിലാക്കാന്‍ വലിയ വിജ്ഞാനമൊന്നും വേണ്ട.
നാന്‍സി  :  എനിക്ക് ഉറക്കമില്ലായ്മയുണ്ടെന്നു ആര് പറഞ്ഞു.. എനിക്ക് ഉറക്കം കൂടുതലാണ്. എത്ര ടെന്‍ഷന്‍ ഉണ്ടെങ്കിലും ഞാന്‍ ഉറങ്ങും.
മുഹമ്മദ്‌ ഇസ്മായീൽ: ക്രമം തെറ്റിയ ഉറക്കമാണ് അത്.  രാത്രിയില്‍ ഉണര്‍ന്നിരുന്നു ഇന്റെര്‍നെറ്റിന്റെ ലോകത്ത് തന്റെ ഉറക്കമില്ലായ്മയുടെ  കാരണങ്ങളിലെ ഗ്രന്ഥികള്‍ക്ക് ഉന്മേഷം പകര്‍ന്നു നല്‍കി അനുഭൂതിയുടെ
ആഴകയങ്ങളിലൂടെയുള്ള യാത്രയുടെ പരിണിത ഫലമാണ് ഇത്തരം ഉറക്കം.. ആലസ്യത്തിന്റെ ഉറക്കമെന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം  ഇതും  ഈ യുഗത്തിലെ ജീവിതക്രമങ്ങളുടെ സംഭാവന തന്നെ.
നാന്‍സി  : ഹേ.. അത്തരം താത്‌പര്യമുണര്‍ത്തുന്ന രസകരമായ  ഒന്നുമല്ല ഇപ്പോഴത്തെ എന്റെ  ഓണ്‍ലൈന്‍ ലോകം. ഒരാളോട് സംസാരിച്ചു തുടങ്ങുമ്പോള്‍, പ്രതീക്ഷിക്കാവുന്ന ഉത്തരങ്ങള്‍ തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.
മുഹമ്മദ്‌ ഇസ്മായീൽ: എന്റെ കാര്യത്തില്‍ കുറച്ചു മുമ്പുവരെ സ്ത്രീകളുമായി സംസാരിക്കുമ്പോള്‍ ശരീരത്തിലൂടെ  കറന്റ്‌ പാസ്‌ ചെയുന്നത് പോലെ ഒരു അനുഭൂതി തോന്നിയിരുന്നു. .പക്ഷെ ഇപ്പോള്‍ അത്തരത്തില്‍ ഒന്നും തോന്നുന്നില്ല.. അതിനര്‍ത്ഥം വയസ്സ് കൂടി വരുന്നുവെന്നാണോ? ആയിരിക്കണം കാരണം അങ്ങിനെയുള്ള അവസ്ഥകളില്‍ നമ്മുടെ ചിന്തകളില്‍  മാത്രമായിരിക്കും സെക്സ്.
നാന്‍സി : ഹെന്റെ അമ്മോ.. ഇപ്പോള്‍ മനസ്സിലായി നിന്റെ വൈക്ലബ്യത്തിന്റെ മൂല കാരണം.
മുഹമ്മദ്‌ ഇസ്മായീൽ: ഹ ഹ ഹ.. എന്റെ സംസാരം തന്നെ കണ്ടില്ലേ.. നമ്മള്‍ ആദ്യം കാണുമ്പോള്‍ എന്റെ സംസാരം നിറയെ അത്ഭുതവും ആശ്ചര്യതയും നിറഞ്ഞതായിരുന്നു.. ഇപ്പോള്‍ ഫിലോസഫികള്‍ മാത്രം.  കാരണം എന്താന്നറിയുമോ? നിരാശയാണ് എന്നെ ജീവിപ്പിക്കുന്നത്.. ആഗ്രഹിച്ചത് പോലെയൊന്നും ആവാന്‍ കഴിയാത്തതിലുള്ള ഇച്ഛാഭംഗം .
നാന്‍സി  : യഥാര്‍ത്ഥത്തില്‍ ഐ ഡോണ്ട് ലൈക്‌ സെക്സ് ചാറ്റ് ഓര്‍ ഫോണ്‍ സെക്സ്,  എന്റേത് ഇത്തിരി അശ്ലീലം എന്ന വകുപ്പിള്‍ പെടുത്താമെന്ന് തോന്നുന്നു. രാത്രിയില്‍ ഇത്തരം ഒരു സംസാരം ഒത്തിരി മാനസിക സുഖം നല്‍കുന്നു.
മുഹമ്മദ്‌ ഇസ്മായീൽ: അപ്പോള്‍ നിന്റെ ഭര്‍ത്താവു.. അങ്ങേരു വിളിക്കാറില്ലേ?
നാന്‍സി  : ഹേ.. ആ വിഷയം വിടു... അത് ഒരു ഏര്‍ലി മാര്യേജ്.. .എനിക്ക് അങ്ങേരെ കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ല. .. ബൈ .. പിന്നെ കാണാം..
നാന്‍സി sign out


ജാസ്മീന്‍ : ആരോട് പറഞ്ഞാലും കൊള്ളാം.. അങ്ങിനെയിപ്പോള്‍ എന്നോട് പറഞ്ഞുസുഖിക്കണ്ട.. i don't like this and  i have my own restrictions.
മുഹമ്മദ്‌ ഇസ്മായീൽ: നിന്റെ റിസ്ട്രിക്ഷന്‍സ് കള്ളമാണ് .. മനസ്സില്‍ ആഗ്രഹമുണ്ട്.. ബട്ട്‌ പുറത്തേക്കു അത് പ്രകടിപ്പിക്കുന്നില്ല.
ജാസ്മീന്‍ : i cant do that with strangers
മുഹമ്മദ്‌ ഇസ്മായീൽ: പക്ഷെ നമുക്ക് അടുപ്പമുണ്ടല്ലോ.
ജാസ്മീന്‍ :  you are my good friend, so i can't with you.
മുഹമ്മദ്‌ ഇസ്മായീൽ: ഒരു ഗുഡ് ഫ്രണ്ട് ആവുന്നതല്ലേ നല്ലത്.. ആ സ്വാന്തന്ത്ര്യം  ഉപയോഗപ്പെടുത്തമല്ലോ.
ജാസ്മീന്‍ :  may be guys think so, they like to talk abt sex. i mean, most of them.
മുഹമ്മദ്‌ ഇസ്മായീൽ: ആയിരിക്കാം.. ഞാന്‍ അല്ല.
ജാസ്മീന്‍ : good awesome! men who brag about sex are like barking dog but, they don't  bite.
മുഹമ്മദ്‌ ഇസ്മായീൽ: എന്നെ ഇഷ്ടപ്പെട്ടിരുന്ന ഒരു പതിനെട്ടുകാരി പെണ്‍കുട്ടിയിയുമായി ഒരിക്കല്‍ ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.  രാത്രിയുടെ നിശ്ശബ്‌ദതയില്‍ ഞങ്ങളുടെ സംസാരം പതിയെ പതിയെ സ്ത്രീ ശരീരത്തിന്റെ മാന്ത്രികതയിലേക്ക് നീണ്ടു. പിന്നെ അവളുടെ സ്വരം മാറി വരുന്നത് പോലെ തോന്നിപ്പിച്ചു.. പൊടുന്നനെ എന്നിലും എന്തോ ഫണം വിടര്‍ത്തി.  ഞാന്‍ അവള്‍ പറയുന്നത് കേട്ട് മൂകമായി നിന്നു.   അവളുടെ ഇടറിയ വികാര തീവ്രതയുടെ ശബ്ദം പിന്നെ പിന്നെ ഭീതിജനകമായ ഒരു അലര്‍ച്ചപോലെ തോന്നിപ്പിച്ചു.    ഞാന്‍ ഈ കാര്യം പറഞ്ഞത് കേട്ടപ്പോള്‍  നിനക്ക് എന്നോടുള്ള ഇഷ്ടം പോയോ?
ജാസ്മീന്‍ : No...men are like this.  കട്ട് തിന്നതാണ് സുഖം എന്ന് ഗയ്സ് പറഞ്ഞു കേട്ടിട്ടുണ്ട്.  സീ.. സെക്സ്  ചാറ്റ് ചെയ്യാന്‍ ഉള്ളതല്ല..
മുഹമ്മദ്‌ ഇസ്മായീൽ: പക്ഷെ അത് അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ക്ക് പറഞ്ഞു തീര്‍ക്കേണ്ടി വരും.
ജാസ്മീന്‍: അതൊക്കെ ഞരമ്പ് രോഗികള്‍ക്കാണ്.
മുഹമ്മദ്‌ ഇസ്മായീൽ: സ്ത്രീകളിലും ഞരമ്പ് രോഗികള്‍ ഉണ്ടോ?
ജാസ്മീന്‍: നോര്‍മല്‍ സെക്സിലൂടെ സാറ്റിസ്ഫൈഡ് ആവാത്തവര്‍...  but a healthy person will never do that. if u talk with somone spl abt this, its ok..
മുഹമ്മദ്‌ ഇസ്മായീൽ: സ്പെഷ്യല്‍ സംവണ്‍ ചാറ്റിങ്ങില്‍ കൂടി ഉണ്ടാക്കികൂടെ? നമുക്ക് ഇഷ്ടപ്പെട്ട ഒരാള്‍.. എപ്പോഴും കാണാന്‍ തോന്നുന്ന, എപ്പോഴും സംസാരിക്കാന്‍ തോന്നുന്ന ഒരാള്‍..
ജാസ്മീന്‍  : yes, i hv such a person. we share such feelings everyday
മുഹമ്മദ്‌ ഇസ്മായീല്‍ sign out

അയാള്‍ക്ക് വല്ലാത്ത ഒരു മടുപ്പ് തോന്നി. ഛെ എന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അയാള്‍ സ്വയം  തലയില്‍ അടിച്ചു.. ഒരാളുമായി സ്ഥിരമായി ഫോണ്‍ സെക്സ് ചെയ്യുന്ന ഒരു പെണ്ണിനോടാണോ തനിക്കു ഇഷ്ടം തോന്നിയത്!!!  അവളെയാണോ താന്‍ സെക്സ് ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത്. അയാളില്‍ കുറ്റബോധം നിറഞ്ഞു. അനിയന്ത്രീതമായ ദേഷ്യവും സങ്കടവും അയാളുടെ മനസ്സ് സംഘർഷഭരിതമായ ഒരു അവസ്ഥയില്‍ എത്തിച്ചു. ഇനിയൊരിക്കലും അവളെ കാണില്ലന്നു അയാള്‍ ശപഥം ചെയ്തു.  പിന്നെ ഫേസ്ബുക്ക്‌ തുറന്നു അവളുടെ ഐ ഡി ഡിലീറ്റ് ചെയ്തു.   അപ്പോഴാണ് രാജിമോളുടെ ഐഡിയിലെ പച്ചവെളിച്ചം അയാളുടെ ശ്രദ്ധയില്‍ പെട്ടത്.. ഉടനെ അയാള്‍ അവളുടെ ഇന്‍ ബോക്സിലേക്ക് മെസ്സേജ് അയച്ചു..

മുഹമ്മദ്‌ ഇസ്മായീൽ: ഹായ് രാജിമോള്‍.. i was crying for the whole day, i can't imagine ur life.
രാജിമോള്‍: ഞാന്‍ കൊച്ചായിരിക്കുമ്പോള്‍ എന്നെയെടുത്തുകൊണ്ട് നടന്നിരുന്നത്  അച്ഛനായിരുന്നു. .. അച്ഛന്റെ നെഞ്ചില്‍ കിടന്നയിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത് എനിക്ക് താരാട്ടു പാട്ട് പാടി തന്നു ഉറക്കിയതും, എന്റെ നെറ്റിയില്‍ പൊട്ടു തൊടുവിച്ചു, എന്റെ കവിളില്‍ ഉമ്മ തന്നു സ്കൂളിന്റെ പടിവാതില്‍ വരെ കൊണ്ട് വിട്ടിരുന്നതും അച്ഛനായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കൊരിക്കല്‍ ചിക്കന്‍പോക്സ് വന്നു. അന്ന് രോഗം മാറുന്നത് വരെ അച്ഛനെനിക്ക് കാവലിരുന്നു.. എന്റെ നെഞ്ചിലെ വ്രണങ്ങളില്‍ ഒയിന്‍മെന്റ് പുരട്ടുമ്പോള്‍ നിറഞ്ഞു കവിഞ്ഞു ഒഴുകിയിരുന്ന അച്ഛന്റെ കണ്ണുകളെ ഇന്നുമെനിക്ക്‌ മറക്കാന്‍ കഴിയുന്നില്ല.   പക്ഷെ എവിടെയോ വച്ച് അച്ഛനും ഞാനും തമിലുള്ള ബന്ധം മുറിഞ്ഞു. എന്റെ ശാരീരിക വളര്‍ച്ചയില്‍ ഞാന്‍ വെറും ഒരു പെണ്ണും അച്ഛന്‍ എന്റെ ശരീരത്തെ ആഗ്രഹിക്കുന്ന ഒരു ആണുമായി. . ഇന്നെനിക്കു എന്റെ അമ്മയെ ഓടിച്ചെന്നു കെട്ടിപിടിക്കാം,  ഉമ്മ വക്കാം... മടിയില്‍ തലവെച്ചു കഥകള്‍ പറഞ്ഞു കിടക്കാം.. എന്റെ . അനിയത്തിയോടും ഇതുപോലെയൊക്കെ ചെയ്യാം.. .. പക്ഷെ അച്ഛനോടോ ചേട്ടനോടോ പാടില്ല.. എന്ത് കൊണ്ടെന്നു ചോദിച്ചാല്‍  വിശദീകരിക്കാന്‍ അറിയില്ല.
മുഹമ്മദ്‌ ഇസ്മായീൽ: എന്തെക്കെയോ നമ്മളുടെ  പെണ്‍കുട്ടികളെ പേടിപ്പിക്കുന്നു അല്ലെ? . സ്വയരക്ഷക്കുള്ള ഒരു  ബദ്ധപ്പാട് എല്ലാവരിലും നിറയുന്നു.. ഇന്ന് പെണ്‍കുട്ടികളുടെ ലോകത്ത് ഒരു തരം അരക്ഷിതത്വം നിറഞ്ഞു നില്‍ക്കുന്നു അല്ലെ?
രാജിമോള്‍: ഞാനടക്കം എല്ലാ പെണ്‍കുട്ടികളും ആണിനെ നോക്കുന്നത് സംശയത്തോടെയാണ്.
മുഹമ്മദ്‌ ഇസ്മായീൽ: പുതിയ കാലമാണോ ഇത്തരമൊരു  മാറ്റം ഉണ്ടാക്കിയത്?  ഇന്ന് കണ്ണിന്റെ കാഴ്ചകള്‍ക്ക് അതിരുകളില്ല.. അത് കൊണ്ട് കാണാന്‍ പാടില്ലാത്തതും കാഴ്ചകളില്‍ നിറയുന്നു..
രാജിമോള്‍: വെറുതെ കാലത്തേ പഴിക്കുന്നില്ല. മനുഷ്യന്റെ ഹൃദയം മാറിയിട്ടില്ല.. അവര്‍ക്കിടയില്‍ മൃഗങ്ങളും മാലാഖമാരും ഉണ്ട്.  ഇന്നത്തെ കാലത്ത്  ഇല്ലാതെയായത്  ഒരു കാര്യം മാത്രമാണ്.. തിരിച്ചറിവ്..ആര്‍ക്കു ആരെ  വിശ്വസിക്കാന്‍ കഴിയും?.. ഞാന്‍ ഈ ഇന്റര്‍നെറ്റ് ലോകത്ത് പരിചയപെട്ട വ്യക്തികളില്‍ ഏറ്റവും നല്ലതായി കണ്ടത് ഇസ്മയിലിന്റെ  സ്വഭാവമാണ്.  അത്കൊണ്ട് എനിക്ക് എല്ലാം തന്നോട് പറയാം. അത് കൊണ്ട് തന്നെയാണ് എന്റെ അച്ഛനെ കുറിച്ചുള്ള കാര്യം തന്നോട് പറഞ്ഞതും.
മുഹമ്മദ്‌ ഇസ്മായീൽ: എന്നെ വിശ്വസിക്കാം. 
രാജിമോള്‍ :  ഉറങ്ങിയിട്ട് ദിവസങ്ങളായി. കണ്ണടച്ചാല്‍, ശരീരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് പോലെ ഒരു തോന്നല്‍.  വെറുതെയാണ് ആ തോന്നല്‍ എന്ന് വിചാരിച്ചു വീണ്ടും കണ്ണുകള്‍  ഇറുകെ അടക്കമ്പോള്‍, ആ പാമ്പ് ഇഴഞ്ഞു ഇഴഞ്ഞു എന്റെ വസ്ത്രങ്ങല്‍ക്കിടയിലൂടെ.. നീ എനിക്ക് ധൈര്യം തരുമോ? എങ്കില്‍ ഞാന്‍ അയാളെ കൊല്ലാം.  എന്റെ അനിയത്തിയെങ്കിലും എനിക്ക്  രക്ഷപെടുത്തമല്ലോ?  ഇസ്മായീല്‍ .. ഇസ്മായില്‍ .... എന്താ മിണ്ടാത്തത്..
മുഹമ്മദ്‌ ഇസ്മായീല്‍  sign out

അയാള്‍ക്ക് തന്റെ പതിനാലു വയസ്സുകാരിയായ മകളെ ഓര്മ വന്നു.. കുറച്ചുനേരത്തെ ആലോചനക്കു ശേഷം  അയാള്‍ ഒരു പുതിയ  ഐ ഡി ജിമെയിലില്‍ ക്രിയേറ്റ് ചെയ്തു.    ആ ഐ ഡി മകളുടെ ഫോണിലേക്ക്  മെസ്സേജ് അയച്ചുകൊണ്ടയാള്‍ തന്റെ  ജിമെയില്‍ ഐ ഡി തുറന്നു..

മുഹമ്മദ്‌ ഇസ്മായീൽ: അസ്സലാമു അലൈക്കും  മോളു.. എപ്പോഴാ വന്നത്
ഫസീല  : വ അലൈക്കും മുസ്സലാം ... മെസ്സേജ് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ആഡ് ചെയ്തു.  എന്താ ഉപ്പാ  പുതിയ ഐ ഡി? ഏതെങ്കിലും റിട്ടയെര്‍ഡു പാര്‍ട്ടികള്‍ ഉണ്ടോ..?
മുഹമ്മദ്‌ ഇസ്മായീൽ: മോളു.. നല്ല അടി വച്ച് തരും.  ഉപ്പയോട്‌ ഇങ്ങിനെയൊക്കെയാണോ സംസാരിക്കുന്നത്?  .ഈ പുതിയ ഐഡിയെ കുറിച്ചൊന്നും ഇനി ഉമ്മയോട് പറയണ്ട.  ഇത് മതി നിന്റെ ഉമ്മാക്ക് അടിയുണ്ടാക്കാന്‍.
ഫസീല  : ഞാന്‍ തമശ പറഞ്ഞതാ ഉപ്പാ .. എന്റെ ചക്കരയല്ലേ... എന്നോട് പിണങ്ങണ്ട..
മുഹമ്മദ്‌ ഇസ്മായീൽ: മോളു.. നമുക്ക് നാളെ സംസാരിക്കാം.. ഓണ്‍ലൈനില്‍ അധികമിരുന്നു സമയം കളയണ്ട.. . ഞാന്‍ സൈന്‍ ഔട്ട്‌ ചെയ്യുകയാണ്...
മുഹമ്മദ്‌ ഇസ്മായീൽ invisible..

ഫസീലയുടെ  ഐഡിയിയില്‍  പച്ച നിറത്തില്‍ പ്രകാശം കെട്ടുപോവാതെ ജ്വലിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് ഹൃദയത്തില്‍ വല്ലാത്ത ഭാരം അനുഭവപ്പെടുന്നതായി തോന്നി.   തന്റെ നെഞ്ചില്‍ കൈവച്ച് വേദനയോടെ മൌനമായി അയാള്‍  കസേരയിലേക്ക് ചാഞ്ഞു.. പൊടുന്നനെ ദൂരെ എവിടെയൊ നിന്നൊരു പെണ്‍കുട്ടിയുടെ തേങ്ങലിന്റെ ശബ്ദം അയാള്‍ കേട്ടു. അപ്പോള്‍, അയാളുടെ ഹൃദയത്തിന്റെ ആവരണം നീക്കി  ഒരു പതിനഞ്ചു വയസ്സുകാരി പെണ്‍കുട്ടിയുടെ നിലവിളി പുറത്തേക്കു തെറിച്ചു വീണു.. ഒരു തീവണ്ടിയുടെ കിതപ്പ് പോലെ തുടങ്ങിയ ആ നിലവിളി.. ഒരു ഗുഹക്കുളിലൂടെ ഓടുന്ന തീവണ്ടിയുടെ ഭയാനകമായ ശബ്ദമായി അയാളില്‍ നിറഞ്ഞു... വേദന കൊണ്ട് പുളഞ്ഞ മുഹമ്മദ്‌ ഇസ്മായീല്‍ പച്ച നിറത്തിലെ ജ്വലിച്ചു  നില്‍ക്കുന്ന പ്രകാശം നോക്കി പതിയെ വിളിച്ചു..
മോളെ...രാജി മോളെ...

Friday, December 21, 2018

ന്യൂജനറേഷന്‍ കഥ



"തീവണ്ടിയുടെ ജാലകക്കാഴ്ചകളില്‍ മനസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപര്‍ണയുടെ മൊബൈല്‍ ഫോണില്‍ മെസ്സേജ്  എത്തിയത് :  "നീ ചെയ്യാന്‍ പോവുന്ന പ്രവൃത്തിയുടെ അനന്തര ഫലം  എന്താവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?  വിവാഹത്തിന് മുമ്പ് അനുഭവിച്ചത് ഏകാന്തതയല്ല എന്ന് ഒരു സ്ത്രീക്ക് ബോധ്യമാവുന്നത് വിവാഹശേഷമാണ്. നീ എം  വിളിക്കുന്ന  വഴിയെ പോവരുത്.  ദയവായി  നീ ഓരോ കുരുക്കില്‍ ചെന്ന് തല വെയ്ക്കരുത്." വിദ്യ നായരുടെ സന്ദേശം മൊബൈലിന്റെ മെസ്സേജ് ബോക്സില്‍  വന്നപ്പോള്‍ അപര്‍ണ്ണ പുച്ഛത്തോടെ അതിലേക്കു  നോക്കിയിട്ട് മെസ്സേജ്  ബോക്സ്‌ ക്ലോസ് ചെയ്തു.   പിന്നെ  കോണ്ടാക്റ്റ് ബട്ടണ്‍ അമർത്തി എം എന്ന പേരെടുത്ത് അതിലേക്കു നോക്കിക്കൊണ്ടു സ്വയം പറഞ്ഞു: "അടുത്ത  ജന്മത്തില്‍ ഞാന്‍ ഒരു പുരുഷനായി ജനിക്കുമെന്ന് നീ കളിയായി പറഞ്ഞതല്ലല്ലോ.
നോക്കിക്കോ അപ്പോള്‍ ഞാനും നിന്നെപ്പോലെയാവും, സ്വതന്ത്രനായി...."


വിവാഹത്തോടെ സ്ത്രീയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. പിന്നെ,  അടങ്ങിയൊതുങ്ങി തന്റെ ഇഷ്ടങ്ങളെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി  ത്യജിച്ചു ജീവിക്കേണ്ട ഒരു അവസ്ഥയിലെത്തുന്നു.. ത്യാഗത്തെ  വേണമെങ്കില്‍ സ്നേഹത്തിന്റെ ഒരു ഖണ്‌ഡമായി കാണാം. പക്ഷെ  കൂട്ടിലടക്കപ്പെട്ട് നിസ്സഹായതയുടെ ഭാരം പേറി ജീവിക്കേണ്ടി വരുമ്പോള്‍ ഒരു  കാരാഗൃഹത്തില്‍ എത്തിപ്പെട്ടതു പോലെയാവില്ലേ? വിവാഹത്തിന് മുമ്പുള്ള  ജീവിതം ആസ്വദിക്കണം. അത് ഒരു പ്രതിജ്ഞയാണ്.  അതിനു വേണ്ടിത്തന്നെയാണ് എത്രയും പെട്ടെന്ന്  വീട്ടില്‍ എത്തിച്ചേരാനുള്ള അച്ഛന്റെ ഫോണ്‍ സന്ദേശം കിട്ടിയിട്ടും എം-നെ കാണാന്‍ താന്‍  പുറപ്പെടുന്നത്.  ഇന്നലെയാണ് അച്ഛന്‍  വിളിച്ചത്. ഒരു പക്ഷെ ഇപ്പോള്‍ അച്ഛന്റെ തിരക്കിട്ടുള്ള ഈ വിളി  ഒരു  ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കുള്ള തന്റെ പ്രയാണത്തിന്റെ ആരംഭത്തിനു വേണ്ടിയായിരിക്കാം. പ്രണയത്തില്‍ തുടങ്ങി വിവാഹത്തില്‍ എത്തുന്ന ഒരു  ബന്ധത്തെക്കുറിച്ചും  താന്‍ ആലോചിച്ചിട്ടില്ല  എന്നിട്ടും  എം-നെ കണ്ടു  മുട്ടിയപ്പോള്‍,  കൂടുതല്‍ സംസാരിച്ചപ്പോള്‍,  ഇടയ്ക്കെപ്പോഴോ ആ മോഹം
തന്നില്‍ ഉണരുകയായിരുന്നു.  ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാതെ  എപ്പോഴും മാറിമറിയുന്ന മനസ്സ് തന്നെയാണോ പെണ്ണിന്റെ ശാപം?


മൊബൈല്‍ ഫോണില്‍ കോണ്ടാക്റ്റ് പേജില്‍  തെളിയുന്ന ആ പേരിലേക്കു  വിളിക്കുമ്പോളെല്ലാം അച്ഛന്‍ തനിക്കു  ചെറുക്കനെ അന്വേഷിക്കുന്ന കാര്യം  എമ്മിനെ  ഉണര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും  കല്യാണക്കാര്യം  ചര്‍ച്ചാവിഷയമാകുമ്പോള്‍  എം മൌനത്തിലാണ്ടു പോവുകയും,
അല്‍പ്പനേരത്തിനു ശേഷം  എം  പരിധിക്കു പുറത്താണ്  എന്ന സന്ദേശം മൊബൈല്‍ഫോണ്‍ തനിക്കു നല്‍കുകയും ചെയ്തു കൊണ്ടിരിക്കും. ഏതൊക്കെ നിമിഷങ്ങളില്‍ വിവാഹത്തെക്കുറിച്ചു സംസാരിചിട്ടുണ്ടോ അപ്പോഴൊക്കെ, സ്നേഹിക്കുന്നതിന്റെ ലക്ഷ്യം വിവാഹം കഴിക്കുക മാത്രമല്ലെന്നും  വിവാഹമെന്നത് കുറെ കടമകളും ലക്ഷ്യങ്ങളും നിറവേറ്റപ്പെടുന്നതിനു വേണ്ടി  മാത്രമുള്ളതാണെന്നും  അതുകൊണ്ട്  യഥാര്‍ത്ഥ സ്നേഹം വിവാഹത്തിനു  മുമ്പുള്ളതാണെന്നും' എം ഉണര്‍ത്തുമായിരുന്നു . എഴുത്തുകാരന്റെ ആ വാക്കുകളെ തനിക്കു തള്ളാന്‍ കഴിയുമായിരുന്നില്ല. കാരണം അക്ഷരങ്ങളാണ്  തന്റെ സ്വപ്നങ്ങള്‍ക്കു നിറം നല്‍കിക്കൊണ്ടിരിക്കുന്നത്.  പിന്നെപ്പിന്നെ  എം പറയുന്നത് കേള്‍ക്കാനായി കൊതിക്കാന്‍ തുടങ്ങി മനസ്സ്. മനുഷ്യന്‍  എത്രതന്നെ ചിന്താശീലനാണെങ്കിലും സ്നേഹമെന്ന വികാരം നിറയുമ്പോള്‍ സ്ത്രീയും പുരുഷനും  കേവലം വികാരങ്ങളുടെ സങ്കേതം മാത്രമാവുന്നു. ഹൃദയത്തില്‍ ആദ്യമായി സൌഹൃദം  എന്ന വികാരം പടര്‍ത്തിയതും വാക്കുകള്‍  കൊണ്ട് തന്റെ  ശരീരത്തിലെ രക്തവാഹിനികളില്‍ വികാരതീവ്രമായ ഉഷ്ണപ്രവാഹം  ഉണ്ടാക്കിയതും എം ആയിരുന്നു. എം എന്ന അക്ഷരം ആദ്യമായി തന്റെ മൊബൈല്‍  ഫോണിന്റെ കോണ്ടാക്റ്റ് നമ്പറില്‍ ഒന്നായി മാറിയതിനു കാരണം ഇതുപോലെ ഒരു  തീവണ്ടിയാത്രയായിരുന്നു.  ഒരിക്കൽ, തീവണ്ടിയിലെ ശയ്യാതലത്തിലിരുന്ന്,  ജീവിതത്തിലെ   ഇനിയും പൂര്‍ത്തിയാകാത്ത വികാരങ്ങള്‍ക്ക്  ഓര്‍മകളിലൂടെ  ജീവന്‍ കൊടുക്കാന്‍ തുനിയവെയായിരുന്നു രണ്ടു കണ്ണുകള്‍ തന്നെ സഹശയനത്തിനു  ക്ഷണിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്.  ആദ്യം ആ കണ്ണുകളിലെ തിളക്കം  അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, പിന്നീടു  തറപ്പിച്ചൊന്നു  നോക്കിയപ്പോള്‍  തല താഴ്ത്തിപ്പോവുന്ന പുരുഷനിലെ ധൈര്യമോർത്ത് താന്‍
ചിരിച്ചുപോവുകയായിരുന്നു.  സംസാരമദ്ധ്യേ അയാള്‍ ഒരു എഴുത്തുകാരനാണെറിഞ്ഞത് അയാളെ കൂടുതലറിയാന്‍  ഉത്സാഹിപ്പിച്ചു.  എഴുത്തുകാര്‍  എന്നും തന്റെ ആരാധനാപാത്രങ്ങള്‍ ആയിരുന്നുവല്ലോ. ആദ്യത്തെ ഉപചാര വാക്കുകള്‍ക്കുശേഷം ചോദ്യങ്ങള്‍ക്കു തുടര്‍ച്ച നല്‍കിയത് താന്‍ തന്നെയായിരുന്നു.

 "ഒരു പാട് കണ്ണുനീരും സ്വപ്നങ്ങളും നിറഞ്ഞ താങ്കളുടെ പുതിയ കഥകളൊന്നും വായനക്കാരിലേക്ക് എത്തുന്നില്ലല്ലോ, എന്തുപറ്റി.? കഥകളുടെ ഭണ്ടാരം ആരെങ്കിലും കുത്തിത്തുറന്നുവോ?"

‘തുറക്കാന്‍ പറ്റാത്ത താഴിട്ടാണ് ഞാന്‍ പൂട്ടിയിട്ടുള്ളത്. ആര്‍ക്കുമത്
എളുപ്പത്തില്‍  തുറക്കാന്‍ പറ്റില്ല.. ചിലപ്പോള്‍ എനിക്കുപോലും..‘

"അപ്പോള്‍ താക്കോല്‍ തിരഞ്ഞു നടക്കുവാണോ.? അതോ, അത് കളഞ്ഞുപോയോ? "

‘ഞാന്‍ തുറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഈയിടെയായി ശ്രമം വിജയിക്കാത്തതു പോലെ. ഓരോ ശ്രമവും എന്നെ എഴുത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നു.. ഓരോ നിമിഷവും ജീവിതം തീര്‍ന്നു പോവുന്നതുപോലെ തോന്നുന്നു. മരണത്തിലേയ്ക്ക് അടുക്കുന്നതു പോലെ...’

"താങ്കള്‍ മനസ്സിന്റെ വാതിലില്‍ നിന്നു കിതയ്ക്കാതെ. കണ്ണു തുറക്ക്. അപ്പോള്‍  ശ്രമം വിജയിക്കും"   സംസാരം വഴി തിരിച്ചുവിടാനായി പിന്നീട് താന്‍ ഓണത്തെക്കുറിച്ചും അന്യംനിന്നു പോവുന്ന ആഘോഷങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. പക്ഷെ അതും എഴുത്തുകാരന്റെ തത്ത്വചിന്താപരമായ വാക്കുകളുടെ ഗതി മാറ്റാന്‍ സഹായകമായില്ല..  അദ്ദേഹം വീണ്ടും തുടര്‍ന്നു
"ജീവിതം ഒരു തടവറയല്ലേ, അവിടെ ആഘോഷങ്ങള്‍ക്ക് എന്തു പ്രസക്തി? ഇരുട്ടില്‍ കണ്ണു തുറന്നിട്ടും കാര്യമില്ല. ഒന്നും കാണില്ല.. "

"താങ്കളുടെ മുന്‍ എഴുത്തില്‍ കാണാന്‍ കഴിഞ്ഞ യാത്രകള്‍ വീണ്ടും തുടരൂ. യാത്രകള്‍ മനസ്സിന്റെ കണ്ണു തുറപ്പിക്കും, തടവറകളില്‍ നിന്നും പുറത്തുകടക്കാന്‍ പിന്നെ എളുപ്പമായിരിക്കും. മനസ്സിന്റെ ഇടനാഴികളില്‍ കഥകളുടെ ബീജസങ്കലനം യഥേഷ്ടം നടക്കും"

‘എന്റെ ദുഃഖം, കഥകളിലെ എന്റെ പുരുഷകഥാപാത്രങ്ങള്‍ എപ്പോഴും അസ്വസ്ഥരാണെന്നുള്ളതാണ്. അവര്‍ക്ക് ധൈര്യം കൊടുക്കാന്‍ എനിക്ക് കഴിയുന്നില്ല.. അതില്‍ നിന്നുള്ള മോചനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കഥാപാത്രത്തെ പുതിയ യുഗത്തിന്റെ  പ്രതിനിധിയാക്കണം. പക്ഷെ എന്റെ മനസ്സ് എപ്പോഴും സഞ്ചരിക്കുന്നത് സ്ത്രീയ്ക്കൊപ്പമാണ്, അവളുടെ വിലാപങ്ങളും വിഷാദം നിറഞ്ഞ ജീവിതമാണ്‌ എന്റെ കഥകള്‍ക്കാധാരം.. എനിക്ക് ഇനി സ്ത്രീ കഥാപാത്രങ്ങളെത്തേടിയുള്ള അലച്ചില്‍ നിര്‍ത്തണം എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്. അങ്ങനെയൊരു തീരുമാനത്തില്‍ എത്തിയപ്പോളാണ്, ഞാന്‍ തടവറക്കുള്ളിലെത്തിപ്പെട്ടത്. ഞാന്‍ എഴുതിത്തുടങ്ങരുതായിന്നു എന്നിപ്പോള്‍ തോന്നുന്നു. കാരണം എനിക്കിപ്പോള്‍ ആരും ഇല്ലാതായി."

അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ കുറെ നേരം ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദുഃഖം നിലനില്‍പ്പിന്റേതാണോ അതോ ജീവിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചാണോ  എന്ന് എനിക്കു മനസ്സിലായില്ല.  ജീവിക്കണമെങ്കില്‍, കൂട് തുറന്നു ലോകത്തിന്റെ വിശാലതയിലെത്തണം.  അല്ലെങ്കില്‍ നഷ്ടസ്വപ്ങ്ങളെക്കുറിച്ചുള്ള  വിലാപമായിത്തീരും ജീവിതം  എന്ന് അദ്ദേഹത്തോടു  പറയാന്‍ തോന്നി.  പക്ഷെ അതു പറഞ്ഞാല്‍ തന്റെ സംസാരം, ചിലപ്പോള്‍ ആ മനസ്സിന്റെ കോണില്‍ ഒരു പോറലുണ്ടാക്കുകയില്ലേ  എന്നോർത്തപ്പോൾ, വേണ്ടെന്നു വെയ്ക്കുകയായിരുന്നു.  നഷ്ടങ്ങളില്‍  മാത്രം ജീവിക്കുന്ന ഒരാൾക്ക് മുന്നോട്ടുള്ള ജീവിതത്തിനു കുറച്ചു   പ്രയത്നിക്കേണ്ടി വരും. താനിപ്പോള്‍ ജീവിക്കുന്നതു തന്നെയാണ്  യഥാര്‍ത്ഥ ജീവിതം എന്ന വ്യാജസന്ദേശം നല്‍കി, സ്വന്തം  മനസ്സിനെ നിശ്ചലമായ ഒരു അവസ്ഥയിലെത്തിക്കേണ്ടി വരും.  ഒരിക്കല്‍ താനും ഇങ്ങനെ നഷ്ടങ്ങളില്‍ ജീവിക്കുകയായിരുന്നില്ലേ.?  പക്ഷെ  കൂടു തുറന്ന് ആകാശത്തിന്റെ വിശാലതയിലെത്തിയപ്പോള്‍...പിന്നെ എല്ലാം അറിയണമെന്നു തോന്നി.. ഇനിയും അറിയാന്‍ പലതുമുണ്ട്.  തന്റെ ചിന്തകള്‍ മുറിഞ്ഞത്  അദ്ദേഹത്തിന്റെ ഒരു മറുചോദ്യം കേട്ടാണ്. “ആയുസ്സ് ഒന്നിനും  വേണ്ടി കാത്തുനില്‍ക്കില്ല അല്ലേ ?" എന്നായിരുന്നു അത്.  പിന്നെ എന്തോ ആലോചിച്ചതിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു "ജീവിതത്തിലെ ആഗ്രഹങ്ങള്‍ വെറുതെ എരിഞ്ഞു തീരട്ടെ എന്നു കരുതാന്‍ വയ്യ."   ഈയൊരു വാക്യം തന്റെ  ചിന്തകളുമായി കൂട്ടി മുട്ടുന്നതായിരുന്നു. തനിക്കും ആഗ്രഹങ്ങളുണ്ട്. മനസ്സിന്റെ ആഗ്രഹങ്ങള്‍ മാത്രമല്ല അത്.  മറിച്ച് ശരീരത്തിന്റെ കൂടെ  ആഗ്രഹമാണ്.. ഒരു പുരുഷന്റെ തണല്‍പറ്റി, വിയര്‍പ്പില്‍ കുളിച്ചു കിടക്കുന്ന ഒരു സ്ത്രീയാവാന്‍ കൊതി തോന്നിയത് ഏതോ ഇംഗ്ലീഷ് മൂവി  കണ്ടപ്പോളായിരുന്നു. ഇത്തരം ചിന്തകള്‍ അപകടമാണെന്ന് ഉപബോധ മനസ്സ്  ഉണര്‍ത്തിയപ്പോള്‍ പോലും ശരീരം അതിനു വേണ്ടി കൊതിക്കുന്നതായി തനിക്കു  തോന്നിയിരുന്നു.  പിന്നെയും അദ്ദേഹത്തോട് എന്തൊക്കെയോ സംസാരിച്ചു. അന്നത്തെ യാത്ര അവസാനിക്കുമ്പോള്‍ എം എന്ന പേര് തന്റെ മൊബൈല്‍ സ്ക്രീനിലേക്കെത്തി. പിന്നീട് ഒരു തരം ഉന്മാദത്തോടെ, ആവേശത്തോടെ   ആ  മിഴികളില്‍ കണ്ട ലഹരിയുടെ തിളക്കത്തിലൂടെ എം തന്റെ ഹൃദയത്തിന്റെ സ്ക്രീനില്‍ തെളിഞ്ഞു വരാന്‍ തുടങ്ങി.  തങ്ങളുടെ സംസാരം പതിയെപ്പതിയെ  തേങ്ങലൊതുക്കുന്ന മനസ്സിനു ചുറ്റും
തേന്‍കിട്ടാശലഭമായി പറന്നു നടന്നു.   പിന്നീട് എപ്പോഴോ  സംസാരമദ്ധ്യേയാണ്  ഒരിക്കല്‍ക്കൂടി  കാണണമെന്ന് ആഗ്രഹം തോന്നിയത്. പക്ഷെ, ആ കാണല്‍ വെറും ഓർമ്മപുതുക്കല്‍ മാത്രമാവരുത്. അതിനുമപ്പുറം, ജീവിതത്തില്‍ എന്നുമെന്നും  ഓര്‍ക്കാന്‍ കഴിയുന്ന ഒന്നാവണം എന്നുകൂടി എം പറഞ്ഞപ്പോള്‍ തികച്ചും  അര്‍ത്ഥമില്ലാത്ത ഒരു വാചകം കേട്ടതുപോലെ  തോന്നി. പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.  അത് കേട്ട് എം  തുടര്‍ന്നു "ഞാന്‍ മാത്രമാവുന്ന എന്റെ സ്വകാര്യ നിമിഷങ്ങളില്‍ എന്റെ മനസ്സ് നിന്നെത്തേടി പോവുന്നു.  പിന്നെപ്പിന്നെ മടുപ്പുളവാക്കുന്ന എന്റെ  തടവറജീവിതം നീയുമായി ശയിക്കുന്നു.  പിന്നെ എന്റെ കിടക്കവിരിയില്‍  മഞ്ഞപ്പാടുകള്‍ അവശേഷിക്കുവോളം നീ ലഹരിയായി എന്നില്‍ പടര്‍ന്നു കയറുന്നു.."  അപ്പോള്‍ പൊടുന്നനെ താന്‍ ചോദിച്ചത് ഇങ്ങിനെയായിരുന്നു. "എന്നെ പ്രാപിക്കണമെന്നു തോന്നുന്നുണ്ടോ ഇപ്പോള്‍.?" അദ്ദേഹം ഞെട്ടിയിരിക്കണം.. അല്ലെങ്കില്‍ ധൈര്യം ചോര്‍ന്നു പോയ ഒരു  പുരുഷനായിത്തീര്‍ന്നിര്‍ക്കണം. പെണ്ണ് മാന്‍പേട പോലെയാവുമ്പോള്‍  മാത്രമാണ് പുരുഷന്‍ ധീരനാവുന്നത്.  സ്ത്രീ ഒന്നു പൊട്ടിത്തെറിച്ചാല്‍  ചോര്‍ന്നുപോവുന്നതാണ് പുരുഷന്റെ ധൈര്യം.!

വിദ്യനായരുടെ മൊബൈല്‍ സന്ദേശം വീണ്ടും ഓര്‍മയിലെത്തി.. താന്‍  ചെയ്യാന്‍ പോവുന്ന പ്രവൃത്തിയുടെ അനന്തരഫലത്തെക്കുറിച്ച് തന്നില്‍ ബോധം നിറയ്ക്കുകയാണവള്‍. മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും കടയില്‍ നിന്നോ വാങ്ങി കയ്യിലുള്ള ബാഗില്‍ സൂക്ഷിക്കാവുന്ന  ഒരു കവര്‍ കൊണ്ടു മൂടിവെയ്ക്കാവുന്നതേയുള്ളു അനന്തരഫലം. ഇനി അഥവാ  താന്‍ മറ്റൊരാളിന്റെ താലിച്ചരടിനുള്ളില്‍ കുരുങ്ങിക്കിടന്നാലും, ജീവിതത്തില്‍ എന്നുമെന്നും ഓര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ  ഉണ്ടാവുന്നത് നല്ലതല്ലേ.? ഒരു പക്ഷെ, തന്റെ വിവാഹജീവിതത്തിലേയ്ക്കു വരുന്ന  വ്യക്തിയുടെ കൂടെ ശയിക്കുമ്പോള്‍...തന്നിലെ ജഡാവസ്ഥയാണ് അയാള്‍  ആഗ്രഹിക്കുന്നതെങ്കില്‍, സുഖമുള്ള പഴയ ഓര്‍മകളില്‍ വെറുതെ ലയിച്ചുകിടക്കാമല്ലോ..

നിറഞ്ഞ മനസ്സോടെ, സുഖമുള്ള ഓര്‍മകളോടെ, എം എന്ന എഴുത്തുകാരന്റെ  വിയര്‍പ്പിന്റെ മണം പേറി വീടെത്തുമ്പോള്‍, ഏകാന്തതയുടെ ഭാരം തന്നില്‍ നിന്നകന്നു പോയതായി അപര്‍ണയ്ക്കു തോന്നി.. ആദ്യമായി തനിയ്ക്ക് ആരൊക്കെയോ ഉള്ളതുപോലെ.. തന്റെ ചുറ്റും തന്നെ സ്നേഹിക്കുന്ന കുറേപ്പേർ  ഉള്ളതുപോലെ  അവള്‍ക്കു തോന്നാന്‍ തുടങ്ങി. അപര്‍ണ മനസ്സിലാക്കിയത് ശരിയായിരുന്നു..അവള്‍ക്കായി കാലം കാത്തിരിക്കുന്നുണ്ടായിരുന്നു; കത്തുന്ന കണ്ണുകളുമായി... 

ആ സമയം എം എന്ന എഴുത്തുകാരൻ തന്റെ 'ന്യു ജനറേഷൻ അപകടങ്ങൾ' എന്ന  കഥയുടെ  ക്ലൈമാക്സിൽ ഇങ്ങിനെ ഒരു പാരഗ്രാഫ് കൂടി എഴുതി ചേർത്തകൊണ്ടു കഥ അവസാനിപ്പിക്കുകയായിരുന്നു. "മൊബൈലിൽ പതിഞ്ഞ അവളുടെ  ശയനദൃശ്യങ്ങളിൽ  തെളിഞ്ഞ  നഗ്നശരീരത്തിന്റെ വ്യത്യസ്തപോസുകളിലേക്കു നോക്കി അയാൾ പൊട്ടിച്ചിരിച്ചു. ആ ചിത്രങ്ങളിലെവിടെയും തന്റെ മുഖമില്ല എന്നുറപ്പു വരുത്തിയ ശേഷം   തന്റെ മൊബൈലിലേക്ക് അവ അപ്‌ലോഡ്‌ ചെയ്തു. ആ കാഴ്ചകള്‍ പലര്‍ക്കും ആശ്വാസമാവുന്ന തോര്‍ത്ത്  അയാള്‍ മനസ്സില്‍ പറഞ്ഞു : "അടുത്ത  ജന്മത്തിലെങ്കിലും നീ  ഒരു പുരുഷനായി ജനിക്കണം.അപ്പോള്‍ നിനക്കും എന്നെപ്പോലെ  സ്വതന്ത്രനായി.."......"

Friday, January 27, 2017

ഒരിടത്ത് ഒരു അച്ഛനുണ്ടായിരുന്നു..

                                                    

.

"ഒരു തടാകം..
തടാകകര മുഴുവന്‍ ഭീകരമായ നിശബ്ധത.
അജ്ഞാത കോണുകളില്‍ നിന്ന് പുറപ്പെട്ട്  ഒന്നായിചേര്‍ന്ന് താളക്രമത്തിലുള്ള ഒരു നേര്‍ത്തശബ്ദം.
പതിഞ്ഞ കാലടിശബ്ദം. തടാകകര നിറയെ മഞ്ഞ് മൂടികിടക്കുന്നു..
മഞ്ഞിന്റെ തിരശീലക്ക് പിറകില്‍നിന്ന് ഒരുകൈ ഉയര്‍ന്നുവരുന്നു..
ഒരു കുഞ്ഞിളംകൈ ..
ആ കൈ തന്നിലേക്ക്  നീട്ടുന്നു..
അതെ കേള്‍ക്കാം.. .. ആ ശബ്ദം അടുത്തേക്ക് വരുന്നുണ്ടല്ലോ..
തടാകത്തിന്റെ വലിപ്പം കൂടി കൂടി വരുന്നു.....
മഞ്ഞ്  പാളികള്‍ രണ്ടാവുന്നു.. അവിടെയൊരു  ഒരു ഗര്‍ത്തം രൂപപ്പെട്ടുവരുന്നല്ലോ .....
തന്നെ പിടിക്കാനായി നീട്ടിയ ആ കുഞ്ഞി കൈ കാണാനില്ല..
എന്റെ കുഞ്ഞേ എവിടെ പോയി നീ?.. എവിടെ പോയി....? "


ഹോ .. വിശ്വസിക്കാന്‍ കഴിയുന്നില്ല എന്തൊക്കെയാണ് താന്‍ കണ്ടത്. വല്ലാത്തൊരു സ്വപ്നം. ഇരുട്ടിന്റെ മറവില്‍ അവന്‍ ഒളിച്ചിരിക്കുന്നുണ്ട്. തന്റെ തൊട്ടടുത്തുണ്ട് .. ശരിക്കും അവന്‍ തന്റെ കയ്യില്‍ സ്പര്‍ശിച്ചു.. അവന്റെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു.  ആ തണുപ്പ് ശരീരത്തില്‍ എവിടെയൊക്കെയോയായി  നിറയുന്നു.


ഡോക്ടര്‍ തിരക്കിലാണ് പുറത്തു വെയിറ്റ് ചെയ്യു.. ചുവന്ന അക്ഷരത്തില്‍ എഴുതിവച്ച ബോർഡിന് താഴെയായി ഒരു കുട്ടിയടെ ചിത്രം. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു കൊച്ചുകുട്ടി.. വിരല്‍ ചുണ്ടില്‍ ചേര്‍ത്ത്പിടിച്ചിരിക്കുന്നു..
"ടോക്കണ്‍  നമ്പര്‍ വിളിക്കുമ്പോള്‍ അകത്തേക്ക് പോയാല്‍ മതി...." സിസ്റ്ററുടെ വാക്കുകള്‍ അയാള്‍ കേട്ടില്ല.. മനസ്സ് മുഴുവനും സ്വന്തം അവസ്ഥയെകുറിച്ചുള്ള ചിന്തകളില്‍ അലയുകയായിരുന്നു.. അവളോട്‌ എങ്ങിനെ പറയും? ഈയിടെയായി തന്റെ മൗനം അവളെ പേടിപ്പെടുത്തുന്നുണ്ട്. കല്ല്യാണം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ കണ്ട തന്നെയല്ല അവള്‍ ഇപ്പോള്‍ കാണുന്നതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.. ആ മുഖത്തേക്ക് നോക്കാന്‍ കഴിയുന്നില്ല.. തൊണ്ടയില്‍ നിന്ന് വേദനയുടെയും നിരാശയുടെയും കൈപ്പുനീര്‍ വായിലേക്ക് വരുന്നു. അച്ഛന്റെയും..അമ്മയുടെയും പിന്നെ കുടുംബക്കാരുടെയും കുറ്റപ്പെടുത്തലുകള്‍ അവള്‍ക്ക് മാത്രമാണ്. ഒരിക്കല്‍ അച്ഛന്‍ രഹസ്യമായി ചോദിച്ചത് ഓര്‍ക്കുന്നു. "അരുണ്‍ നിനക്ക് അവളെ ഒഴിവാക്കി കൂടെ? എന്നിട്ട് വേറെയൊരു  കല്യാണം കഴിച്ചുകൂടെ?"  അന്ന് വയര്‍പിളര്‍ന്നു കുടല്‍മാലകള്‍ പുറത്തിടുമ്പോള്‍ ഒരു ജീവനുള്ള ശരീരം അനുഭവിക്കുന്ന പിടച്ചില്‍ താന്‍ അറിഞ്ഞതാണ്. ഹൃദയം പിളര്‍ന്നുപോയത് പോലെതോന്നി.. കൂടുതല്‍ കേട്ട്നില്‍ക്കാന്‍  തോന്നിയില്ല. അച്ഛനോട് പറയേണ്ടി വന്നു. അവള്‍ അല്ല കുറ്റക്കാരിയെന്ന്. തനിക്കാണ് പ്രശ്നമെന്ന്. പിന്നെയും താന്‍ എന്തൊക്കെയോ പറഞ്ഞു. ചെറുപ്പത്തില്‍ തനിക്കു ഉപയോഗിക്കാന്‍ തന്ന ഡ്രസ്സുകളെ കുറിച്ച്.. പിന്നെ മുണ്ടിനീര് പോലെയുള്ള രോഗം വന്നതിനെകുറിച്ച്. അതിനോട് ചേർത്ത് മറ്റൊരു ചോദ്യവും താൻ ചോദിക്കുകയുണ്ടായി. "എന്തിനു എന്നെ ഈ ഭൂമിയിലേക്ക് ജനിപ്പിച്ചു അമ്മേ ....ജനിച്ചപ്പോൾ തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ" പിന്നീട്  അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കാന്‍ തനിക്കു ശക്തിയുണ്ടായിരുന്നില്ല. അമ്മയുടെ ഹൃദയം എത്രമാത്രം വേദനിച്ചിട്ടുണ്ടാവും?  തന്നെ പത്തുമാസം ചുമന്നുപ്രസവിച്ചു. ജീവിതത്തിലുടനീളം സംരക്ഷിച്ചു. അവസാനം സ്വന്തം മാതാവിനെ തള്ളി പറഞ്ഞിരിക്കുന്നു.. എന്തിന് ജന്മം നൽകി എന്ന ചോദ്യത്തിലൂടെ.... .


തനിക്കൊരു അച്ഛനാവാൻ കഴിയില്ലെന്ന് ഡോക്ടർ പറയുന്നു. കാരണം തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ല. പക്ഷേ തന്റെ രക്തത്തില്‍ പിറന്നത്‌ അല്ലെങ്കില്‍പോലും തനിക്കു ഒരു കുട്ടിയെ നല്കാന്‍ ഡോക്ടര്‍ തയ്യാറാണ്.. അങ്ങിനെ തനിക്കു  സമൂഹത്തിന്റെ മുന്നില്‍  അച്ഛന്‍ ആവാന്‍ കഴിയും . പക്ഷേ  തന്റെ ഭാര്യയുടെ മുന്നില്‍!! സ്വന്തം മനസാക്ഷിയുടെ മുന്നില്‍'!! ഇല്ല.. അറിയില്ല.. ഒന്നുമറിയില്ല.... രക്തത്തിനും മാതാപിതാ ഗുരുക്കന്മാര്‍ക്കും വില ഇല്ലാത്ത ഈ കാലഘട്ടത്തില്‍ ഒരുപക്ഷേ താന്‍ ചെയ്യുന്നതും തെറ്റായിരിക്കില്ല.. തനിക്കൊരു ലക്‌ഷ്യമുണ്ട്. ഒരു കുട്ടിയുടെ അച്ഛനാവാന്‍ വേണ്ടിയാണ് എന്നെങ്കിലും.. അപ്പോൾ ബീജം നല്‍കി കാശ് വാങ്ങുന്ന ദാതാവിനോ?

ടോക്കണ്‍  നമ്പര്‍ ഇരുപത് എന്ന വിളികേട്ടപ്പോള്‍ അയാള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂമിലേക്ക്കടന്നു.
"അരുണ്‍ ഭാര്യെയെ കൊണ്ടുവന്നില്ലേ ?"
'ഉണ്ട്... പുറത്തിരിപ്പുണ്ട്.. '
"എങ്കില്‍ അവരെകൂടി വിളിക്കു അരുണ്‍"
'പക്ഷേ  ഡോക്ടര്‍.. എനിക്കൊരു  കാര്യം പറയാനുണ്ട് ..അവളെ അറിയിക്കാതെ പറ്റില്ലേ?'
"ഹേ മിസ്റ്റര്‍ . നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ.. അവരുടെ സമ്മതമില്ലാതെ പറ്റില്ലെന്ന് .."
'പക്ഷേ  ഡോക്ടര്‍ അവള്‍ക്കുവേണ്ടത് സ്വന്തം ഭര്‍ത്താവിന്റെ കുട്ടിയെ അല്ലേ?'
"നോക്ക് മിസ്റ്റര്‍ അരുണ്‍ ഇത് പോലെയുള്ള  ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല.. ഞങ്ങള്‍ക്ക് ഇവിടെ ഒരു നിയമാവലിഉണ്ട്. അതനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ പറ്റു. ഇനി നിങ്ങള്‍ പറയുന്നത് വാദത്തിനു വേണ്ടി ഞാന്‍ അംഗീകരിക്കാം, ഒരു നാള്‍ അവള്‍ ഇതറിഞ്ഞാല്‍?... നിങ്ങളല്ല അവളുടെ കുട്ടിയുടെ അച്ഛന്‍ എന്നറിഞ്ഞാല്‍ എന്താവും അരുണ്‍ അവളുടെ പ്രതികരണം?"....
'ഡോക്ടര്‍ അവള്‍ അറിയാന്‍ പോവുന്നില്ലല്ലോ?..പിന്നെ എങ്ങിനെയാ.....'
"മിസ്റ്റര്‍  അരുണ്‍ മനുഷ്യന്‍ എല്ലായിപ്പോഴും ഒരേ അവസ്ഥയിലല്ല. ചിലപ്പോള്‍ സ്വയം തന്നെതന്നെ മനുഷ്യന്‍ ചതിക്കും, വഞ്ചിക്കും. ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍, സ്വന്തം ലാഭത്തിനു വേണ്ടിപറയും. ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ ഒരു അറപ്പും വെറുപ്പും ഇല്ലാതെ ചെയ്യും.:"
'ഞാന്‍ അവളെ വിളിക്കാം.. പക്ഷേ  ഡോക്ടര്‍ അവളോട്‌ ഇതൊന്നും പറയണ്ട.. ഞാന്‍ സൗമ്യമായി  പറഞ്ഞു മനസിലാക്കികൊള്ളാം.. '
"നോക്കു അരുണ്‍.. ഈ ചികിത്സയില്‍ ഞങ്ങള്‍ ബീജദാതാവിന്റെ പേരുവിവരങ്ങള്‍  പുറത്തുവിടില്ല.. അത്പോലെ . ബീജം സ്വീകരിച്ചു ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചും.... .നിങ്ങള്ക്ക് സംശയം ഉണ്ടെങ്കില്‍ നോക്ക്....ഈ ഫയല്‍ കണ്ടുവോ... ഇത് നിറയെ ബീജദാതാക്കള്‍ വഴി ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചുള്ളതാണ്.. ഈ ചുവന്ന അടയാളം രേഖപ്പെടുത്തിയത്കണ്ടില്ലേ.. അത് ഇങ്ങിനെചെയ്തിട്ടും വിജയിക്കാത്ത വിരളമായ കേസുകള്‍ ആണ്.. "

ആരെയും അറിയിക്കില്ല എന്ന് പറഞ്ഞ ഫയല്‍ ഡോക്ടര്‍ തനിക്കു കാണിച്ചു തരുന്നു. അപ്പോൾ ആരെയും അറിയിക്കില്ല എന്ന് പറഞ്ഞതിന് എന്ത് വിശ്വാസ്യത ആണുള്ളത്? ഡോക്ടര്‍ രാജലക്ഷ്മിയുടെ വാക്കുകള്‍ കൂരമ്പ്‌ പോലെ മനസ്സില്‍ തറക്കുന്നു.. .
"നോക്ക് അരുൺ ... നിങ്ങള്ക്ക് മാത്രമല്ല നിങ്ങളെപോലെ അനേകം ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ ഒരു കുഞ്ഞിന്റെ അച്ഛനാവാൻ കഴിയാത്ത ഹതഭാഗ്യർ. അമ്പത് ശതമാനം ചലനാവസ്ഥയിലുള്ള ബീജങ്ങള്‍ ഉണ്ടായിട്ടുപോലും, ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍പറ്റാത്ത അവസ്ഥയിലുള്ള ആളുകളുണ്ട്. അമ്പത് ശതമാനം വേണ്ട.. ഒരു ബീജം മതി.. ആ ഒരു ബീജം അണ്ഡവുമായി കൂടി ചേര്‍ന്നാണ് ഭ്രൂണം രൂപപ്പെടുന്നത്. ഇനി അഥവാ നിങ്ങളുടെ വൃഷണ സഞ്ചിയില്‍ ബീജം ഉത്പാദിപ്പിക്കാനുള്ള സാധ്യതയില്ലങ്കില്‍, രക്തത്തില്‍ നിന്ന് അത് വേര്‍തിച്ചെടുത്ത് അതിലൂടെ ഒരു കുട്ടിയുടെ അച്ഛനാവാന്‍ കഴിയും. പക്ഷേ  അരുണിന്റെ കാര്യത്തിൽ ഈ സാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല എന്നതാണ് വസ്ഥുത കാരണം നിങ്ങളുടെ രക്തത്തില്‍ പോലും ബീജോല്പാധനം നടക്കുന്നില്ല. അത് നമ്മൾ ലാബ് ടെസ്റ്റ് വഴി സ്ഥിരീകരിച്ചതാണല്ലോ. ഇനി നമ്മുടെ മുമ്പിലുള്ള ഏക വഴി പുറത്ത്നിന്നുള്ള ഒരു ദാതാവിന്റെ ബീജം സ്വീകരിക്കുക എന്നത് മാത്രമാണ്. പുറത്ത്നിന്ന് ബീജബാങ്ക് വഴി എടുക്കുന്ന ശുദ്ധീകരിച്ച ബീജാണുക്കളെ സിറിഞ്ച്‌ വഴി സ്ത്രീയുടെ ജനനേന്ദ്രിയത്തിനകത്ത്‌ നിക്ഷേപിക്കുകയാണ് ഞങ്ങള്‍ ചെയ്യുക... ഇതിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ ഒന്നിലധികം  അണ്ഡം രൂപപ്പെടുത്തി എടുക്കാവുന്ന തരത്തിലുള്ള മരുന്നുകള്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യക്ക് നല്‍കും, ഈ മരുന്നുകള്‍ മാസമുറയുടെ കാലചക്രം ക്രിത്യമാക്കുകയും അണ്ഡങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും, അത് കൊണ്ട് വിജയ സാധ്യത അറുപതു ശതമാനം ഉണ്ട്...."


രണ്ടു അവസ്ഥയാണ്‌ തന്റെ മുന്നിലുള്ളത്. ഒന്ന് അനാഥാലയത്തില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്ത്  എടുക്കാം. അപ്പോള്‍ തനിക്കൊരു കുട്ടി ഉണ്ടാവും. പക്ഷേ  സമൂഹത്തിന്റെ മുന്നില്‍ താനായിരിക്കില്ല ആ കുഞ്ഞിന്റെ അച്ഛന്‍. പിന്നെയുള്ളതാണ് ഡോക്ടര്‍ പറഞ്ഞ മാര്‍ഗം.  മറ്റൊരാളുടെ ബീജം സ്വീകരിച്ച്  തന്റെ ഭാര്യയുടെ അണ്ഡവുമായി കൂട്ടിചേര്‍ത്ത് ഒരു കുഞ്ഞിനു ജന്മംനല്‍കുക എന്ന പ്രക്രിയ.  ആ കുട്ടിയെ തന്റെ ഭാര്യയുടെ കുട്ടി എന്ന് പറഞ്ഞെങ്കിലും തനിക്കു സ്നേഹിക്കാന്‍ പറ്റും. പക്ഷേ , ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെ വൈകൃതമായ രീതിയില്‍ സൃഷ്‌ടിക്കുന്നത്‌ അധാര്‍മ്മിക പ്രവര്‍ത്തിയല്ലേ? ‌ഒരു കുട്ടിക്ക് ഒന്നിലധികം അച്ചന്മാര്‍!!! ഒന്ന് വളര്‍ത്തുപിതാവ്! രണ്ട്..ബീജപിതാവ്! മനുഷ്യന്‍ ജന്മംമെടുക്കുന്ന  പ്രതിഭാസത്തില്‍ ബീജദാതാവും അണ്ഡദാതാവുമല്ലേ  പിതാവും മാതാവും? ഇതിനല്ലേ രക്തബന്ധമെന്ന്‌ പറയുന്നത്‌? കൂട്ടിയും ഗുണിച്ചും നോക്കുമ്പോള്‍ ചില ഉത്തരങ്ങള്‍ മനസ്സില്‍ ഉണ്ട്.. ഹൃദയം മാറ്റിവക്കുന്നത്പോലെ.. കണ്ണുകള്‍ മാറ്റിവക്കുന്നത്പോലെ.. രക്തം സ്വീകരിക്കുന്നത് പോലെ.. അതിനെ എല്ലാം ഇതിനോട് ഉപമിക്കാന്‍ പറ്റുമോ? ദൈവം, പ്രകൃതി. രതി.. പ്രേമം.. പ്രജനനം, ശാസ്ത്രം.. മതം.. ബീജദാതാവ്.. വാടക ഗര്‍ഭപാത്രം, അണ്ഡദാതാവ്.... വയ്യ.. മടുത്തു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനംപ്രതി ജനിക്കുന്നു.. അച്ഛന്‍ ആരെന്നറിയാത്ത, അമ്മ ആരെന്നറിയാത്ത, രക്ത ബന്ധത്തെകുറിച്ച് അറിയാത്ത.. പാവം പൈതങ്ങള്‍ !!!

ദൈവമേ നീ എന്തിനു എന്നെ ശ്രിഷ്ടിച്ചു? ഞാന്‍ ജീവിതത്തില്‍ നിന്നെ ഓര്‍ത്തിട്ടുണ്ടയിരുന്നില്ലേ? നിന്റെ നന്മയെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഞാന്‍ മനുഷ്യനെ ഓര്മപ്പെടുത്തിയിരുന്നില്ലേ? നിന്നെ ഉൾകൊള്ളത്താവരുമായി ഞാന്‍ സഹകരിക്കാറില്ലായിരുന്നല്ലോ? നീ ഉണ്ടാക്കിയ സംഹിതകള്‍ അല്ലെ ഞങ്ങളെ മനുഷ്യരെ പല വിഭാകങ്ങളായി തിരിച്ചത്. നിന്റെ പേരില്‍ പല വിഭാകങ്ങളായി തിരിഞ്ഞല്ലേ മനുഷ്യര്‍ ബോംബയിലും ഗുജറാത്തിലും അവരുടെ സഹോദരമാരെയും സഹോദരികളെയും പേപ്പട്ടികളെ  പോലെ കൊന്നു കുഴിച്ചു മൂടിയത്? .വായില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്?. നീ വിഭാവനം ചെയ്യുന്ന സ്വര്‍ഗത്തിന്റെ അവകാശികള്‍ ആവാനയിരുന്നില്ലേ പലരും തീവ്രവാദത്തിന്റെ വിത്തുകള്‍ ജങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്നത്. പക്ഷേ ഇന്ന് ഞങ്ങള്‍ മനുഷ്യര്‍ക്ക്‌ നിന്റെ സൃഷ്ടിപ്പ് കൊണ്ട് പൂര്‍ണത ഇല്ലാത്ത അവസ്ഥ കാരണം ഒരു കുട്ടിയുടെ അച്ഛനാവാന്‍ നീ ഉണ്ടാക്കിയ തത്വസംഹിതകളെ തള്ളിപറയേണ്ടി വന്നിരിക്കുന്നു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനം പ്രതി ജനിക്കുന്നു. അച്ഛന്‍ ആരന്നറിയാത്ത. രക്ത ബന്ധത്തെ കുറിച്ച് അറിയാത്ത. പാവം പൈതങ്ങള്‍!!


                                                                        xxxxxxxxxxxxxxxxx


എന്റെ പ്രിയപെട്ടവളെ, നിന്നെ പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയിച്ചുവെന്ന് എനിക്കറിയാം.. നീ ലാബര്‍റൂമില്‍ നിന്റെ കുഞ്ഞിനെ പ്രസവിക്കാനായി അക്ഷമയായി കിടപ്പാണ്. നീ വേറെയൊരാളുടെ കുഞ്ഞിനെ പ്രസവിക്കുന്നതിലൂടെ നിനക്കൊരു  അമ്മയാവാം  നിനക്ക് ഇഷ്ടമായിട്ടല്ല നീ ഇങ്ങിനെചെയ്യുന്നതെന്ന് അറിയാം. നീ ആദ്യം ഒഴിഞ്ഞുമാറിയതായിരുന്നുവല്ലോ .. പക്ഷേ എന്നെ ഒഴിവാക്കി വേറെയൊരു  കല്യാണം കഴിക്കാന്‍ നിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് നീ അതിന് തയ്യാറായത്.. കാരണം..നിനക്ക് എന്നെ അത്രക്കും ഇഷ്ടമാണ്..എന്റെകൂടെ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ്  നീ ഈ അധര്‍മത്തിനു കൂട്ടുനിൽക്കുന്നത്.. ഞാന്‍ നിസ്സഹായന്‍ ആണെന്ന് നിനക്ക് അറിയാം. എന്റെ നിസ്സഹായതയില്‍ എന്റെ കൂടെ നില്‍ക്കേണ്ടവളാണ് നീ... ..


സിസ്റ്റര്‍ ഓടി വരുന്നല്ലോ? 'എന്താ സിസ്റ്റര്‍ ..?'
"നിങ്ങളല്ലേ  നിഷയുടെ ഭര്‍ത്താവ്?"
'അതെ സിസ്റ്റര്‍.. '
"പേഷ്യന്റിന്റെ അവസ്ഥ കുറച്ചു കൊമ്ബ്ലിക്കേറ്റട് ആണ് .. പെട്ടെന്ന്  രക്തം വേണം..
ഞങ്ങളുടെ ഹോസ്പിറ്റലില്‍ രക്തബാങ്ക് ഇല്ല.. നിങ്ങള്‍ പുറത്ത്നിന്ന് സംഘടിപ്പിക്കണം"


ഈ രാത്രിയില്‍ ആരോട് ചോദിക്കും.. സമയം രണ്ടുമണിയാവുന്നു.. തൊട്ടടുത്തുള്ള ഫാര്‍മസിയില്‍ ചോദിച്ചാലോ? ....അവിടെ വെളിച്ചം കാണുന്നുണ്ട്.. ഒരു പെണ്‍കുട്ടിയും..ഒരു ആണ്‍കുട്ടിയുമാണ് അവിടെ ഇരിക്കുന്നത്. അവർ എന്തോ സംസാരിക്കുന്നു...  'നോക്കു.. ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക.?' അവര്‍ ശ്രദ്ധിക്കുന്നില്ലല്ലോ ..'സഹോദരാ എന്റെ ഭാര്യയുടെ അവസ്ഥ വളരെമോശമാണ്.. എന്നെയൊന്ന് സഹായിക്കുമോ.. എനിക്ക് പെട്ടെന്ന്  ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക ഒന്ന് പറഞ്ഞു തരാമോ?' പട്ടികള്‍.. അവര്‍ ശ്രദ്ധിക്കുന്നുപോലുമില്ല. മൊബൈല്‍ എടുത്ത്  അച്ഛനെ വിളിച്ചാലോ? രാത്രിയില്‍ അച്ഛന്‍ ഉറങ്ങുകയായിരിക്കും.. വിളിക്കണോ? .. വിളിക്കാം അല്ലെ.. അങ്ങേതലക്കല്‍ ശബ്ദം ..'മോനെ ഒന്ന്കൊണ്ടും പേടിക്കണ്ട.. ദൈവം നിന്റെ കൂടെയുണ്ടാവും.. മോനെ ധൈര്യമായി ഇരിക്ക്.. അച്ഛന്‍ ആളുമായി വരാം..'  ഹോ .. ആശ്വാസം. താന്‍ നിഷേധിച്ച ദൈവത്തെ വിളിക്കാന്‍ അച്ഛന്‍ ഓര്‍മപ്പെടുത്തുന്നു.. അതെ അവസാനം സഹായിക്കാനുള്ളത്‌ ദൈവം തന്നെയാണ്.. അവസാന ആശ്രയം അത് മാത്രമാണ്.. ഒരുപക്ഷേ ഡോക്ടറും ഇപ്പോള്‍ ദൈവത്തെ വിളിക്കുകയായിരിക്കും. ദൈവമേ എന്റെ ഭാര്യക്ക് ഒന്നും വരുത്തരുതേ.. നീ മാത്രമാണ് എനിക്ക് തുണ.. നീ എനിക്ക് എല്ലാം തന്നിരുന്നു... സൗന്ദര്യം . നല്ല വീട്.. . സമൂഹത്തില്‍ മാന്യത.. എല്ലാത്തിലും ഉപരി നല്ല മാതാപിതാക്കള്‍.. പിന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു നല്ല സഹധര്‍മിണി.. നിന്നെ ഞാന്‍ തള്ളിപറഞ്ഞത്.. എനിക്ക് ഇല്ലാത്ത ഒരുകാര്യത്തെ ഓര്‍ത്താണ്.. പക്ഷേ  എനിക്ക് ഉള്ളതിനെ ഓര്‍ത്തു നിനക്ക് നന്ദി ഞാന്‍ പറഞ്ഞില്ല....എനിക്ക് നീ ചെയ്തുതന്ന നന്മകളെ കുറിച്ച് ഞാന്‍ ഓര്‍ത്തതുമില്ല..... എന്നെ രക്ഷിക്കു.. എന്റെ ഭാര്യയെ രക്ഷിക്കു.....


നേരം വെളുത്തു വരുന്നു.. രക്തം നല്‍കാനായി അച്ഛന്‍ അയച്ച രണ്ടു ആളുകള്‍ പുറത്തു കാത്തുനില്‍ക്കുന്നു.. ഒന്നും അറിയാന്‍ പറ്റുന്നില്ലല്ലോ? ദൈവമേ എന്റെ നിസ്സഹായ അവസ്ഥ നീ കാണുന്നില്ലേ...എന്റെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തിന് ഘനം കൂടി വരുന്നു. ആകാശവും ഭൂമിയും എന്നെ എതിര്‍ ദിശകളിലേക്ക് വലിച്ചു കൊണ്ടിരിക്കുന്നു . അനന്തമായ സമയത്തിന്റെ അദൃശ്യ ഹസ്തങ്ങള്‍ എന്നെ മുന്നോട്ടു വലിച്ചു പിടിക്കുന്നു.....ഞാന്‍ ഒരു മണല്‍ക്കാട്ടിന്റെ നടുവിലാണിപ്പോള്‍... മണല്‍ കാറ്റ് ആഞ്ഞു വീശികൊണ്ടിരിക്കുന്നു.. ഒട്ടകം എന്നെ വിട്ടു എവിടെയോ ആണ്..... ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണവും വെള്ളവും അതിന്റെ പുറത്താണ്.. എന്നെ രക്ഷിക്കു...


"അരുണ്‍.. ..അരുണ്‍"
'എന്താ ഡോക്ടര് എവിടെ എന്റെ ഭാര്യ? പ്രസവിച്ചുവോ? ..'
"സോറി" അരുണ്‍... ഞങ്ങള്‍ കഴിയുന്നതും ശ്രമിച്ചു.. പക്ഷേ  .."
'എന്താ ‍ഡോക്ടര്‍ എന്തുപറ്റി .. ദയവു ചെയ്തു പറയു....'
"സോറി അരുണ്‍.. നിങ്ങളുടെ കുഞ്ഞിനെ രക്ഷപെടുത്താന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല.. കുഞ്ഞു മരിച്ചു.. ."



ദൈവമേ . ..നീ എന്നെ രക്ഷിച്ചതാണോ? ശിക്ഷിച്ചതാണോ?
ഞാനെന്ത്  ചെയ്യണം... ഇതായിരിക്കാം എന്റെ നിയോഗം..
നിന്റെ സൃഷ്ടിപ്പിനെ ചോദ്യം ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലായിരിക്കാം അല്ലെ??

Sunday, January 1, 2017

ഉദ്യാനപാലകർ





'എന്താണ് ഡോക്ടര്‍  പതിവില്ലാത്തൊരു ഗൌരവം ?‘ എന്നു  ചോദിച്ചു കൊണ്ട് ഡോക്ടര്‍ രേഷ്മ അടുത്തേക്കു വന്നപ്പോള്‍ ഡോക്ടര്‍ അനിത  അസ്വസ്ഥതയോടെ പ്രതികരിച്ചു: "വിവരിക്കാനാവാത്ത എന്തൊക്കെയോ മനസ്സില്‍ കിടന്നു പിടയുന്നു.  മനസ്സിന്റെ ഭാഷ വാക്കുകളില്‍ പരിമിതപ്പെടുത്താന്‍ സാധിക്കില്ല'   അതു കേട്ട് രേഷ്മ  പകുതി കളിയായും പകുതി സീരിയസ്സായും  പറഞ്ഞു: "ഈശ്വരാ, വേറെ ലിപി കണ്ടു പിടിക്കേണ്ടി വരുമോ?  മനസ്സ് പറിച്ചുനടാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് നമുക്കൊന്നാലോചിച്ചു നോക്കിയാലോ?  അതോ ഡോക്ടറുടെ റിലേ പോയോ?" ദ്വയാര്‍ത്ഥം തിരിച്ചറിഞ്ഞപ്പോള്‍ അസ്വസ്ഥതയോടെ അവള്‍  പറഞ്ഞു "ഇപ്പോള്‍ എല്ലാത്തിനും പകരം ഉണ്ടല്ലോ, കയ്യില്‍ ബാറ്റന്‍ ഉണ്ട്, പക്ഷെ നിന്നെപ്പോലെ കൈമാറാന്‍ ആളുകള്‍ ഇല്ല"  പൊടുന്നനെ ഒരു അടി കിട്ടിയതുപോലെ തോന്നി രേഷ്മയ്ക്ക്.

രേഷ്മ പോയിട്ടും ഡോക്ടര്‍ അനിത  തന്റെ അസ്വസ്ഥതയെക്കുറിച്ചു തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. കുറെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനസ്സില്‍ എവിടെയൊക്കെയോ കിടന്നു പിടയുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു .  ആരോ വലിച്ചെറിഞ്ഞുപോയ ഒരു പാവക്കുട്ടിയുടെ ചുണ്ട് കടിച്ചമര്‍ത്തിക്കൊണ്ടുള്ള വിങ്ങിപ്പൊട്ടല്‍ പോലെ, ഒരു തേങ്ങല്‍ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു വീഴാന്‍ വെമ്പുന്നതുപോലെ തോന്നി. അടുക്കും ചിട്ടയുമില്ലാതെ ഓര്‍മ്മകള്‍ ഒന്നിന്നു മീതെ ഒന്നായി  ചിതറിവീണപ്പോള്‍  അവള്‍ക്കു തല പെരുത്തുവരുന്നത് അറിയാന്‍ കഴിഞ്ഞു. തന്റെ ഫേസ് ബുക്ക്‌ ഫോട്ടോയ്ക്ക് താഴെ 'വികാരം തുടിച്ചു നില്‍ക്കുന്ന മുഖം'  എന്ന ഒരാളുടെ  കമന്റ്‌ കണ്ടപ്പോള്‍ ആണ് മനസ്സ് അസ്വസ്ഥമാവാന്‍ തുടങ്ങിയത്. 'ഇതളുകള്‍ അടര്‍ന്നുവീണ താമരപ്പൂവ്' എന്ന് അതിനുതാഴെ എഴുതിവയ്ക്കാന്‍ തോന്നി.  റോസിനെ സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയും. സൂക്ഷ്‌മതയോടെ, ശ്രദ്ധയോടെ, വളര്‍ത്തിയാല്‍ ഒരു റോസ് ഉണ്ടാവും. പക്ഷെ താമര അങ്ങിനെയാണോ? ആരുമാരും ശ്രദ്ധിക്കാന്‍ ഇല്ലാതെ, തീര്‍ത്തും ഒറ്റപ്പെട്ട്, ജലാശയത്തിലെ ചെളിയും പായലും നിറഞ്ഞ സ്ഥലത്ത് വളര്‍ന്നുവന്ന്, പൂജയ്ക്കെടുക്കാൻ കഴിയുന്നത്രയും വിശുദ്ധിയിലേക്ക് എത്തുന്നതിനാല്‍ റോസിലും സുന്ദരം ലോട്ടസ് തന്നെയാണ്. ബാഹ്യമായ സൌന്ദര്യം ആസ്വദിക്കുന്നവന് ഒരുപക്ഷെ രണ്ടു പൂവുകളെയും താരതമ്യപ്പെടുത്തവന്‍ സാധ്യമായി എന്ന് വരില്ല.  അത് കൊണ്ടുതന്നെ, ഏതു പൂവും അവന്റെ മുന്നില്‍ വെറുമൊരു പൂവ് മാത്രമാണ്.  ഇതളുകള്‍ അടര്‍ന്നു വീണാല്‍ ആരുടെയെങ്കിലും കാല്‍പാദത്തിനടിയില്‍ ഞെരിഞ്ഞു അമര്‍ന്നു പോവാന്‍ മാത്രമാണ് അതിന്റെ വിധി.  

തന്നെ ആരെങ്കിലും മുമ്പ് അങ്ങിനെ വിളിച്ചിരുന്നോ? ഓര്‍മ്മയുടെ ഇടനാഴിയില്‍ വീണ്ടും മറ്റൊരു ജാലകം തുറന്നു.  വികാരം തുടിച്ചു നില്‍ക്കുന്ന താമരപ്പൂവ്. അങ്ങിനെയാണ് മനോജ്‌ തന്നെ വിശേഷിപ്പിച്ചത്. എന്നിട്ടവന്‍ ചോദിച്ചു "നിന്നെ ആരെങ്കിലും മുമ്പ് ലോട്ടസ് എന്ന് വിളിച്ചിട്ടുണ്ടോ ?" നോ, നെവര്‍ ഇന്‍ മൈ ലൈഫ്, യു ആര്‍ ദി ഫസ്റ്റ്‌ വണ്‍, പക്ഷെ  ഞാന്‍ നിന്നെ എപ്പൊഴെങ്കിലും മോഹിപ്പിച്ചിട്ടുണ്ടോ? എന്റെ വക്കുകളിലൂടെയോ, നോട്ടത്തിലൂടെയോ, എന്നിട്ടും ‘വികാരം തുടിച്ചു നില്‍ക്കുന്ന‘ എന്ന് നീ എന്തുകൊണ്ട് പറഞ്ഞു.? "സ്ത്രീയെ നോക്കുന്ന പക്വത്വയുള്ള എതൊരു പുരുഷനും അതറിയാന്‍ കഴിയും  എന്റെ കണ്ണുകളിലെ ആഴം സഹിക്കാന്‍ കഴിയാതെ നീ എന്നില്‍ നിന്നും കണ്ണുകള്‍ വലിച്ചെടുക്കുമ്പോള്‍, നിന്റെ ധമനികളിലേക്ക് ഇരച്ചു കയറുന്ന രക്തത്തിന്റെ ചൂട് നിന്നെ പരിഭ്രമിപ്പിക്കുന്നുണ്ടെന്നറിയാൻ എനിക്കു കഴിഞ്ഞിരുന്നു.  നീന്റെ നോട്ടമോ, പ്രവൃത്തിയോ ആരെയും മോഹിപ്പിക്കരുതെന്നു നീ ആഗ്രഹിക്കുന്നതുപോലും, നിന്നില്‍ മോഹഭംഗമുള്ളതു കൊണ്ടാണ്. വികാരങ്ങള്‍ ഉള്ളിലൊതുക്കി, യഥാർത്ഥ്യത്തെ നേരിടാന്‍ കഴിയാതെ ആമയെപ്പോലെ തല വലിയ്ക്കുന്ന സ്വഭാവം സ്ത്രീകളില്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ക്രിസ്തുവോ ബുദ്ധനോ ഉണ്ടാവാത്തത്."  

പെട്ടെന്ന് തളര്‍ച്ച ബാധിച്ചതു പോലെ തോന്നി.തെല്ലു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഭ്രാന്തമായ ആവേശത്തോടെ പറയാന്‍ ശ്രമിച്ചു  "നീ എന്തിനാണ് എന്നെയിങ്ങനെ മാനസികമായി പീഡിപ്പിക്കുന്നത്?"  പറഞ്ഞു കഴിഞ്ഞപ്പോളാണ്  തന്റെ ഭാഷ ദയനീയമായിപ്പോയെന്നോർത്തത്. പക്ഷെ അവന്‍ ഒന്നും ഭാവിക്കാതെ പറഞ്ഞു  "ശാരീരികമായി പീഡിപ്പിക്കാന്‍ നീ നിന്നുതരാത്തതു കൊണ്ട്,  നിന്റെ ശരീരം എനിക്ക് സമർപ്പിക്കൂ എങ്കില്‍ ഞാന്‍ നിന്റെ മനസ്സിനെ വെറുതെ വിടാം"   ഒരു നിമിഷം അവനെത്തന്നെ നോക്കിനിന്നു.  പെട്ടെന്ന് കണ്ണുകളില്‍ തീ പടരുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. ബാഗില്‍ ഊരിവച്ച കണ്ണട വീണ്ടും ധരിച്ചു കൊണ്ട് അവിടുന്ന് പോവുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി ഉയര്‍ന്നതു പോലെ തോന്നി.  ഇപ്പോള്‍ താനിതൊക്കെ എന്തിനോര്‍ക്കണം? അനിതയ്ക്ക് വീണ്ടും അസ്വസ്ഥതയേറി വന്നു. കൺസല്‍ട്ടിംഗ് റൂമിലേക്ക്‌ ഇന്നലെ കടന്നുവന്ന റോസ് എന്നുപേരുള്ള ആ പതിനാലുകാരിപ്പെണ്‍കുട്ടിയാണ് തന്നെ വീണ്ടും ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്.  അവള്‍ക്കു തന്നോട് ഒന്നേ പറയാന്‍ ഉണ്ടായിരുന്നൊള്ളൂ "പറ്റിപ്പോയി ആന്റി,  എങ്ങിനെയെങ്കിലും രക്ഷിയ്ക്കണം, ഡാഡി അറിയരുത്, പ്ലീസ്‌"  

റോസ്,  തന്നെ വീണ്ടും ഓര്‍മ്മകള്‍ വലിച്ചുകൊണ്ടുപോവുന്നു. ഒരിക്കല്‍ അവന്‍ തന്നെ നോക്കി പറഞ്ഞു "എന്റെ താമരപ്പൂവേ, ദുഃഖം മാത്രമാണല്ലോ നിനക്കു കൂട്ട്. വിശുദ്ധിയുടെ പര്യായമായ നിനക്ക്, ദൂരെനിന്നു നിന്നെ നോക്കി, തന്റെ സൌന്ദര്യത്തെ വാഴ്ത്തുന്ന ആരാധകന്റെ കൈകളില്‍ എത്തിച്ചേരാനുള്ള ഭാഗ്യമില്ലാതെ പോയല്ലോ.  നീന്തല്‍ വശമില്ലാത്ത ആ രാജകുമാരന്‍ പായലും ചെളിയും മൂടിയ ജലാശയത്തിനരികില്‍ നിന്നെ നോക്കിയിരിക്കുകയാണ്. പക്ഷെ നീ ഇപ്പോഴും ചിന്തിക്കുന്നത് ആ രാജകുമാരന്റെ കൈകള്‍ക്ക് വിശുദ്ധിയുണ്ടോ എന്നു മാത്രമാണ്. നീ റോസായിരുന്നെങ്കിലെന്ന് അവനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു.  ചുറ്റിലും ചെറിയ മുള്ളുകള്‍ മാത്രമാണ് റോസിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ഉള്ളത്. കൈയെത്തിച്ചു നിന്നെ തൊട്ടുതലോടുമ്പോള്‍, ചുറ്റുമുള്ള മുള്ളുകള്‍ അവനെ വേദനിപ്പിക്കാന്‍ ശ്രമിക്കുമായിരിക്കാം. പക്ഷെ,  നീ അവന്റെ അരികിളില്‍  ഇല്ലാത്ത നിമിഷങ്ങള്‍ എല്ലാം ആ മുള്ളുകളുടെ നീറ്റലിന്റെ സുഖമുള്ള വേദനയില്‍ അലിഞ്ഞു ചേര്‍ന്ന് കിടക്കാന്‍ അവന്‍ ആഗ്രഹിക്കും. അപ്പോള്‍  പ്രകൃതിയെ നോക്കി അവന്‍ പറയുമായിരിക്കും  ' ഹേ പ്രപഞ്ചമേ നിന്നിലേയ്ക്കു വര്‍ഷിക്കുന്ന പുതുമഴയുടെ ഗന്ധം എനിക്കേറെ പ്രിയമായിരുന്നു. മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ആദ്യ മഴത്തുള്ളി തന്റെ വെള്ളിച്ചിറകുകള്‍ മെല്ലെ വിടർത്തി, ഭൂമിയിലേക്ക്‌ പറന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു തുള്ളിയായി അലിഞ്ഞു ചേരുവാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഞാന്‍ ഒരു സ്ത്രീയുടെ തലമുടിയില്‍ തഴുകിയതുമുതല്‍ അവളുടെ സ്വര്‍ണ്ണമുടി ഉരുകി ഒരു സ്വര്‍ണനദിയായി എനിക്ക് ചുറ്റും ഒഴുകി. പ്രപഞ്ചമേ,  സ്ത്രീസൌന്ദര്യത്തിന്റെ പകുതി പോലും നിന്നെ സൃഷ്‌ടിച്ച ശക്തി നിനക്ക് നൽകിയിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിന്നെയോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു.    

 'സ്റ്റോപ്പ്‌ ഇറ്റ്‌'  താന്‍ അറിയാതെ നിലവിളിച്ചു പോയി. പിന്നെ, പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയില്‍ വിതുമ്പിയ വാക്കുകള്‍ മുറിഞ്ഞു മുറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.  പിന്നെ എങ്ങിനെയൊക്കെയോ ഇത്രയും പറഞ്ഞൊപ്പിച്ചു:  'എന്നെക്കുറിച്ച് ആദ്യമാണ് ഇങ്ങിനെ ഒരാള്‍... എന്റെ മനസ്സിലൂടെ കടന്നു പോവുന്ന പരശ്ശതം ചിന്തകള്‍ അതേ വികാരാവേശത്തോടെ, അതെ ഊഷ്മളതയോടെ ഒരാള്‍ അറിയുന്നത് ആദ്യമായാണ്'  പെട്ടെന്നായിരുന്നു അവന്‍ തന്നെ കടന്നുപിടിച്ചു മാറോടു ചേര്‍ത്തണച്ചത്.  ഉടഞ്ഞു ചിതറിയ ഹൃദയവുമായി അവനില്‍ നിന്നകന്നു മാറാന്‍ കഴിയാതെ വിറച്ചുനിന്നപ്പോള്‍ താന്‍ ചോദിച്ചു കൊണ്ടിരുന്നു  'നീ എന്തിനിങ്ങനെ...ഇങ്ങനെയായിരുന്നില്ല നീ,  ഞാന്‍ അറിയുന്ന നിന്നില്‍ ഇത്രയും പൈശാചികത നിറഞ്ഞിരുന്നില്ല.  എങ്ങിനെയാണ്‌ നിനക്ക് പെട്ടെന്ന് മാറാന്‍ സാധിച്ചത്.?  ദെയർ  ഷുഡ്‌ ബി എ റീസൺ.  തന്റെ കൈകള്‍ അവന്റെ ശരീരത്തോട് ചേര്‍ത്തമര്‍ത്തിക്കൊണ്ടവന്‍ പറഞ്ഞു: ' ഞാന്‍ ഒരു പുരുഷന്‍ ആണെന്നുള്ളത് തന്നെയാണ് റീസണ്‍. പല തരം വികാരവിചാരങ്ങള്‍ കൊണ്ട് സങ്കീര്‍ണമാണ് ഓരോ വ്യക്തിയുടെയും ജീവിതം. വികാരങ്ങളുടെ മാറ്റം അനുസരിച്ച് പ്രവര്‍ത്തനങ്ങളിലും മാറ്റം ഉണ്ടാവുന്നു.   ശാന്തതയും, സമാധാനവും, മാത്രം പുറമേ കാണിക്കുന്ന ഒരാളിന്റെ മനസ്സ് പൂര്‍ണമായും കളങ്കരഹിതമാണെന്ന് പറയുമോ നീ?  ഞാന്‍ പറയും,  അവന്‍ പൂര്‍ണനാവണമെങ്കില്‍ രൌദ്രത കൂടി തന്റെ സ്വഭാവത്തില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. മനുഷ്യന്‍ പൂര്‍ണ്ണന്‍ ആവണമെങ്കില്‍  അവനില്‍ എല്ലാ വികാരങ്ങളും ഉണ്ടായിരിക്കണം.   നീ എന്നിൽ അത്തരമൊരു  സങ്കീര്‍ണമായ വികാരം ഉണർത്തിയിരിക്കുന്നു. എന്നെ മനസ്സിലാക്ക് പ്ലീസ്‌..എന്നെ ദുഖിപ്പിക്കരുത് പ്ലീസ്‌"

അവന്‍ തന്നെ നോക്കി ദയനീമായി കേണു കൊണ്ടിരുന്നപ്പോള്‍ അലിവുതോന്നി. മഞ്ഞിന്റെ തണുപ്പിലേക്ക് ചൂട് അരിച്ചു കയറുന്നത് പോലെ തോന്നി. എന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും അവന്‍ മേച്ചു നടന്നപ്പോള്‍ അനുസരണയുള്ള അശ്വങ്ങളായി അവ പിന്നാലെ ചെന്നു. പിന്നെയവന്‍ ആ അശ്വങ്ങളെ തെളിച്ചു കൊണ്ട് ദൂരെ സ്വപ്നങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗകവാടത്തിലേക്ക് തന്നെ കൊണ്ടുപോയി.  സന്ധികളെ ഉലയ്ക്കുന്ന വേദനകളില്‍  നിന്നാണ് തിരിച്ചറിവ് ഉണ്ടായത്. എഴുന്നേറ്റു നിന്നു കൈകള്‍ നിവര്‍ത്തി കുടഞ്ഞു അവനോടു പറഞ്ഞു 'എനിക്ക് പനി വരുന്നുണ്ടെന്നു തോന്നുന്നു'  അപ്പോൾ അവന്‍ ചിരിച്ചുകൊണ്ടുപറഞ്ഞത്,  ഒരു പാരസെറ്റമോള്‍ കഴിക്കാനാണ്.  പെട്ടെന്ന് തനിക്കവനോടു വെറുപ്പ്‌ തോന്നി.  വല്ലാത്തൊരു നിസ്സഹായത തന്നിലേക്ക്  അരിച്ചു വന്നു. ഉള്ളിന്റെയുഉള്ളില്‍ നിന്നു ആരോ പറയുന്നതുപോലെ തോന്നി ' ഇതിനു വേണ്ടിയായായിരുന്നുവോ നീ ഇത്രയും കാലം ജീവിച്ചത് ?"  ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ഹോസ്റ്റല്‍ മുറിയിലേക്ക് നടക്കുമ്പോള്‍ വേദനയോടെ താന്‍ പറഞ്ഞുകൊണ്ടിരുന്നു 'എന്റെ താമരപ്പൂവേ, പായലും ചെളിയും നിറഞ്ഞ ജലാശയത്തില്‍, പ്രകൃതിയുടെ സംരക്ഷണത്തില്‍ മാത്രം വളര്‍ന്നു വന്ന നീന്നെ നീന്തല്‍ വശമില്ലാത്ത ഒരുവന്‍ കവർന്നെടുത്തിരിക്കുന്നു. എത്ര വളര്‍ന്നാലും ഒരു ചുരുട്ടിയ കൈത്തലത്തിനപ്പം വലിപ്പമുള്ള ഒരു പൂ മാത്രമാണ് നീ'  

നിറഞ്ഞ മിഴികളുമായി റോസ് തന്നെ നോക്കി  പറഞ്ഞ വാക്കുകള്‍ ഓർമ്മ വരുന്നു. ‘പറ്റിപ്പോയി ആന്റി.  അവന്‍ ദയനീമായി കേണപേക്ഷിച്ചപ്പോള്‍, മനസ്സലിഞ്ഞു പോയി. പിന്നെ ഒന്നും ഓര്‍ക്കാന്‍ പറ്റിയില്ല. ഇപ്പോള്‍  ദിനവും അവനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഹി ഈസ്‌ എ ഡെർട്ടി ഡെവിള്‍...’. പച്ച കര്‍ട്ടന്‍ ഇട്ട മുറിയില്‍ നിന്നു കൈകഴുകി പുറത്തു വരുമ്പോള്‍, ആശ്വസിച്ചു ' ഒറ്റപ്പെട്ടു പോയ പൂവേ, നിന്റെ വേദന ഞാന്‍ അറിയുന്നു. നമ്മള്‍ വെറും പൂവുകള്‍ മാത്രമാണ്. നിഴലുകളുടെ ഇരുട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവര്‍. എത്ര വളര്‍ന്നാലും, ചുറ്റും മുള്ളുകള്‍ തീര്‍ത്താലും ഒരു  ചുരുട്ടിയ കൈത്തലം നമുക്ക് മേല്‍  ഭ്രാന്തമായി പടര്‍ന്നു കയറാം. . ആരോടും ഒന്നിനോടും നമുക്ക്  വെറുപ്പില്ല. ചില കണ്ണുകള്‍ക്ക്‌ മുന്നില്‍ നമ്മുടെ  ഇതളുകള്‍ ചതഞ്ഞരഞ്ഞു പോയിട്ടുണ്ടാവാം. ആയിരം ദീപങ്ങള്‍ നമുക്ക് ചുറ്റും ഉദ്യാനമായിയിത്തീരുന്ന കാലമത്രയും നമുക്ക് ചിരിച്ചുകൊണ്ടിരിക്കാം"    

ഡോക്ടര്‍, ഡോക്ടര്‍...ഒരു ആക്സിഡന്റ്റ്.‘ രേഷ്മയുടെ നിര്‍ത്താതെയുള്ള വിളി കേട്ടാണ് ഡോക്ടര്‍ അനിത ചിന്തയില്‍ നിന്നുണര്‍ന്നത്. ‘ഒരു ചെറിയ പെണ്‍കുട്ടിയാണ്. പതിനാലോ പതിനഞ്ചോ പ്രായം വരും. . കാഷ്വൽറ്റി വാര്‍ഡിലേക്കോടുമ്പോള്‍, ഡോക്ടര്‍ അനിത പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു: ‘ഈശ്വരാ, അത് അവളായിരിക്കരുതേ.. അപ്പോഴും ഉദ്ദ്യാനത്തില്‍  ഇതളുകള്‍ വേര്‍പെട്ട ഉടലുമായി അനേകം പൂവുകള്‍ ദയനീയമായി ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു.

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...