Friday, January 27, 2017

ഒരിടത്ത് ഒരു അച്ഛനുണ്ടായിരുന്നു..

                                                    

.

"ഒരു തടാകം..
തടാകകര മുഴുവന്‍ ഭീകരമായ നിശബ്ധത.
അജ്ഞാത കോണുകളില്‍ നിന്ന് പുറപ്പെട്ട്  ഒന്നായിചേര്‍ന്ന് താളക്രമത്തിലുള്ള ഒരു നേര്‍ത്തശബ്ദം.
പതിഞ്ഞ കാലടിശബ്ദം. തടാകകര നിറയെ മഞ്ഞ് മൂടികിടക്കുന്നു..
മഞ്ഞിന്റെ തിരശീലക്ക് പിറകില്‍നിന്ന് ഒരുകൈ ഉയര്‍ന്നുവരുന്നു..
ഒരു കുഞ്ഞിളംകൈ ..
ആ കൈ തന്നിലേക്ക്  നീട്ടുന്നു..
അതെ കേള്‍ക്കാം.. .. ആ ശബ്ദം അടുത്തേക്ക് വരുന്നുണ്ടല്ലോ..
തടാകത്തിന്റെ വലിപ്പം കൂടി കൂടി വരുന്നു.....
മഞ്ഞ്  പാളികള്‍ രണ്ടാവുന്നു.. അവിടെയൊരു  ഒരു ഗര്‍ത്തം രൂപപ്പെട്ടുവരുന്നല്ലോ .....
തന്നെ പിടിക്കാനായി നീട്ടിയ ആ കുഞ്ഞി കൈ കാണാനില്ല..
എന്റെ കുഞ്ഞേ എവിടെ പോയി നീ?.. എവിടെ പോയി....? "


ഹോ .. വിശ്വസിക്കാന്‍ കഴിയുന്നില്ല എന്തൊക്കെയാണ് താന്‍ കണ്ടത്. വല്ലാത്തൊരു സ്വപ്നം. ഇരുട്ടിന്റെ മറവില്‍ അവന്‍ ഒളിച്ചിരിക്കുന്നുണ്ട്. തന്റെ തൊട്ടടുത്തുണ്ട് .. ശരിക്കും അവന്‍ തന്റെ കയ്യില്‍ സ്പര്‍ശിച്ചു.. അവന്റെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു.  ആ തണുപ്പ് ശരീരത്തില്‍ എവിടെയൊക്കെയോയായി  നിറയുന്നു.


ഡോക്ടര്‍ തിരക്കിലാണ് പുറത്തു വെയിറ്റ് ചെയ്യു.. ചുവന്ന അക്ഷരത്തില്‍ എഴുതിവച്ച ബോർഡിന് താഴെയായി ഒരു കുട്ടിയടെ ചിത്രം. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു കൊച്ചുകുട്ടി.. വിരല്‍ ചുണ്ടില്‍ ചേര്‍ത്ത്പിടിച്ചിരിക്കുന്നു..
"ടോക്കണ്‍  നമ്പര്‍ വിളിക്കുമ്പോള്‍ അകത്തേക്ക് പോയാല്‍ മതി...." സിസ്റ്ററുടെ വാക്കുകള്‍ അയാള്‍ കേട്ടില്ല.. മനസ്സ് മുഴുവനും സ്വന്തം അവസ്ഥയെകുറിച്ചുള്ള ചിന്തകളില്‍ അലയുകയായിരുന്നു.. അവളോട്‌ എങ്ങിനെ പറയും? ഈയിടെയായി തന്റെ മൗനം അവളെ പേടിപ്പെടുത്തുന്നുണ്ട്. കല്ല്യാണം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ കണ്ട തന്നെയല്ല അവള്‍ ഇപ്പോള്‍ കാണുന്നതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.. ആ മുഖത്തേക്ക് നോക്കാന്‍ കഴിയുന്നില്ല.. തൊണ്ടയില്‍ നിന്ന് വേദനയുടെയും നിരാശയുടെയും കൈപ്പുനീര്‍ വായിലേക്ക് വരുന്നു. അച്ഛന്റെയും..അമ്മയുടെയും പിന്നെ കുടുംബക്കാരുടെയും കുറ്റപ്പെടുത്തലുകള്‍ അവള്‍ക്ക് മാത്രമാണ്. ഒരിക്കല്‍ അച്ഛന്‍ രഹസ്യമായി ചോദിച്ചത് ഓര്‍ക്കുന്നു. "അരുണ്‍ നിനക്ക് അവളെ ഒഴിവാക്കി കൂടെ? എന്നിട്ട് വേറെയൊരു  കല്യാണം കഴിച്ചുകൂടെ?"  അന്ന് വയര്‍പിളര്‍ന്നു കുടല്‍മാലകള്‍ പുറത്തിടുമ്പോള്‍ ഒരു ജീവനുള്ള ശരീരം അനുഭവിക്കുന്ന പിടച്ചില്‍ താന്‍ അറിഞ്ഞതാണ്. ഹൃദയം പിളര്‍ന്നുപോയത് പോലെതോന്നി.. കൂടുതല്‍ കേട്ട്നില്‍ക്കാന്‍  തോന്നിയില്ല. അച്ഛനോട് പറയേണ്ടി വന്നു. അവള്‍ അല്ല കുറ്റക്കാരിയെന്ന്. തനിക്കാണ് പ്രശ്നമെന്ന്. പിന്നെയും താന്‍ എന്തൊക്കെയോ പറഞ്ഞു. ചെറുപ്പത്തില്‍ തനിക്കു ഉപയോഗിക്കാന്‍ തന്ന ഡ്രസ്സുകളെ കുറിച്ച്.. പിന്നെ മുണ്ടിനീര് പോലെയുള്ള രോഗം വന്നതിനെകുറിച്ച്. അതിനോട് ചേർത്ത് മറ്റൊരു ചോദ്യവും താൻ ചോദിക്കുകയുണ്ടായി. "എന്തിനു എന്നെ ഈ ഭൂമിയിലേക്ക് ജനിപ്പിച്ചു അമ്മേ ....ജനിച്ചപ്പോൾ തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ" പിന്നീട്  അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കാന്‍ തനിക്കു ശക്തിയുണ്ടായിരുന്നില്ല. അമ്മയുടെ ഹൃദയം എത്രമാത്രം വേദനിച്ചിട്ടുണ്ടാവും?  തന്നെ പത്തുമാസം ചുമന്നുപ്രസവിച്ചു. ജീവിതത്തിലുടനീളം സംരക്ഷിച്ചു. അവസാനം സ്വന്തം മാതാവിനെ തള്ളി പറഞ്ഞിരിക്കുന്നു.. എന്തിന് ജന്മം നൽകി എന്ന ചോദ്യത്തിലൂടെ.... .


തനിക്കൊരു അച്ഛനാവാൻ കഴിയില്ലെന്ന് ഡോക്ടർ പറയുന്നു. കാരണം തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ല. പക്ഷേ തന്റെ രക്തത്തില്‍ പിറന്നത്‌ അല്ലെങ്കില്‍പോലും തനിക്കു ഒരു കുട്ടിയെ നല്കാന്‍ ഡോക്ടര്‍ തയ്യാറാണ്.. അങ്ങിനെ തനിക്കു  സമൂഹത്തിന്റെ മുന്നില്‍  അച്ഛന്‍ ആവാന്‍ കഴിയും . പക്ഷേ  തന്റെ ഭാര്യയുടെ മുന്നില്‍!! സ്വന്തം മനസാക്ഷിയുടെ മുന്നില്‍'!! ഇല്ല.. അറിയില്ല.. ഒന്നുമറിയില്ല.... രക്തത്തിനും മാതാപിതാ ഗുരുക്കന്മാര്‍ക്കും വില ഇല്ലാത്ത ഈ കാലഘട്ടത്തില്‍ ഒരുപക്ഷേ താന്‍ ചെയ്യുന്നതും തെറ്റായിരിക്കില്ല.. തനിക്കൊരു ലക്‌ഷ്യമുണ്ട്. ഒരു കുട്ടിയുടെ അച്ഛനാവാന്‍ വേണ്ടിയാണ് എന്നെങ്കിലും.. അപ്പോൾ ബീജം നല്‍കി കാശ് വാങ്ങുന്ന ദാതാവിനോ?

ടോക്കണ്‍  നമ്പര്‍ ഇരുപത് എന്ന വിളികേട്ടപ്പോള്‍ അയാള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂമിലേക്ക്കടന്നു.
"അരുണ്‍ ഭാര്യെയെ കൊണ്ടുവന്നില്ലേ ?"
'ഉണ്ട്... പുറത്തിരിപ്പുണ്ട്.. '
"എങ്കില്‍ അവരെകൂടി വിളിക്കു അരുണ്‍"
'പക്ഷേ  ഡോക്ടര്‍.. എനിക്കൊരു  കാര്യം പറയാനുണ്ട് ..അവളെ അറിയിക്കാതെ പറ്റില്ലേ?'
"ഹേ മിസ്റ്റര്‍ . നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ.. അവരുടെ സമ്മതമില്ലാതെ പറ്റില്ലെന്ന് .."
'പക്ഷേ  ഡോക്ടര്‍ അവള്‍ക്കുവേണ്ടത് സ്വന്തം ഭര്‍ത്താവിന്റെ കുട്ടിയെ അല്ലേ?'
"നോക്ക് മിസ്റ്റര്‍ അരുണ്‍ ഇത് പോലെയുള്ള  ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല.. ഞങ്ങള്‍ക്ക് ഇവിടെ ഒരു നിയമാവലിഉണ്ട്. അതനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ പറ്റു. ഇനി നിങ്ങള്‍ പറയുന്നത് വാദത്തിനു വേണ്ടി ഞാന്‍ അംഗീകരിക്കാം, ഒരു നാള്‍ അവള്‍ ഇതറിഞ്ഞാല്‍?... നിങ്ങളല്ല അവളുടെ കുട്ടിയുടെ അച്ഛന്‍ എന്നറിഞ്ഞാല്‍ എന്താവും അരുണ്‍ അവളുടെ പ്രതികരണം?"....
'ഡോക്ടര്‍ അവള്‍ അറിയാന്‍ പോവുന്നില്ലല്ലോ?..പിന്നെ എങ്ങിനെയാ.....'
"മിസ്റ്റര്‍  അരുണ്‍ മനുഷ്യന്‍ എല്ലായിപ്പോഴും ഒരേ അവസ്ഥയിലല്ല. ചിലപ്പോള്‍ സ്വയം തന്നെതന്നെ മനുഷ്യന്‍ ചതിക്കും, വഞ്ചിക്കും. ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍, സ്വന്തം ലാഭത്തിനു വേണ്ടിപറയും. ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ ഒരു അറപ്പും വെറുപ്പും ഇല്ലാതെ ചെയ്യും.:"
'ഞാന്‍ അവളെ വിളിക്കാം.. പക്ഷേ  ഡോക്ടര്‍ അവളോട്‌ ഇതൊന്നും പറയണ്ട.. ഞാന്‍ സൗമ്യമായി  പറഞ്ഞു മനസിലാക്കികൊള്ളാം.. '
"നോക്കു അരുണ്‍.. ഈ ചികിത്സയില്‍ ഞങ്ങള്‍ ബീജദാതാവിന്റെ പേരുവിവരങ്ങള്‍  പുറത്തുവിടില്ല.. അത്പോലെ . ബീജം സ്വീകരിച്ചു ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചും.... .നിങ്ങള്ക്ക് സംശയം ഉണ്ടെങ്കില്‍ നോക്ക്....ഈ ഫയല്‍ കണ്ടുവോ... ഇത് നിറയെ ബീജദാതാക്കള്‍ വഴി ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചുള്ളതാണ്.. ഈ ചുവന്ന അടയാളം രേഖപ്പെടുത്തിയത്കണ്ടില്ലേ.. അത് ഇങ്ങിനെചെയ്തിട്ടും വിജയിക്കാത്ത വിരളമായ കേസുകള്‍ ആണ്.. "

ആരെയും അറിയിക്കില്ല എന്ന് പറഞ്ഞ ഫയല്‍ ഡോക്ടര്‍ തനിക്കു കാണിച്ചു തരുന്നു. അപ്പോൾ ആരെയും അറിയിക്കില്ല എന്ന് പറഞ്ഞതിന് എന്ത് വിശ്വാസ്യത ആണുള്ളത്? ഡോക്ടര്‍ രാജലക്ഷ്മിയുടെ വാക്കുകള്‍ കൂരമ്പ്‌ പോലെ മനസ്സില്‍ തറക്കുന്നു.. .
"നോക്ക് അരുൺ ... നിങ്ങള്ക്ക് മാത്രമല്ല നിങ്ങളെപോലെ അനേകം ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ ഒരു കുഞ്ഞിന്റെ അച്ഛനാവാൻ കഴിയാത്ത ഹതഭാഗ്യർ. അമ്പത് ശതമാനം ചലനാവസ്ഥയിലുള്ള ബീജങ്ങള്‍ ഉണ്ടായിട്ടുപോലും, ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍പറ്റാത്ത അവസ്ഥയിലുള്ള ആളുകളുണ്ട്. അമ്പത് ശതമാനം വേണ്ട.. ഒരു ബീജം മതി.. ആ ഒരു ബീജം അണ്ഡവുമായി കൂടി ചേര്‍ന്നാണ് ഭ്രൂണം രൂപപ്പെടുന്നത്. ഇനി അഥവാ നിങ്ങളുടെ വൃഷണ സഞ്ചിയില്‍ ബീജം ഉത്പാദിപ്പിക്കാനുള്ള സാധ്യതയില്ലങ്കില്‍, രക്തത്തില്‍ നിന്ന് അത് വേര്‍തിച്ചെടുത്ത് അതിലൂടെ ഒരു കുട്ടിയുടെ അച്ഛനാവാന്‍ കഴിയും. പക്ഷേ  അരുണിന്റെ കാര്യത്തിൽ ഈ സാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല എന്നതാണ് വസ്ഥുത കാരണം നിങ്ങളുടെ രക്തത്തില്‍ പോലും ബീജോല്പാധനം നടക്കുന്നില്ല. അത് നമ്മൾ ലാബ് ടെസ്റ്റ് വഴി സ്ഥിരീകരിച്ചതാണല്ലോ. ഇനി നമ്മുടെ മുമ്പിലുള്ള ഏക വഴി പുറത്ത്നിന്നുള്ള ഒരു ദാതാവിന്റെ ബീജം സ്വീകരിക്കുക എന്നത് മാത്രമാണ്. പുറത്ത്നിന്ന് ബീജബാങ്ക് വഴി എടുക്കുന്ന ശുദ്ധീകരിച്ച ബീജാണുക്കളെ സിറിഞ്ച്‌ വഴി സ്ത്രീയുടെ ജനനേന്ദ്രിയത്തിനകത്ത്‌ നിക്ഷേപിക്കുകയാണ് ഞങ്ങള്‍ ചെയ്യുക... ഇതിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ ഒന്നിലധികം  അണ്ഡം രൂപപ്പെടുത്തി എടുക്കാവുന്ന തരത്തിലുള്ള മരുന്നുകള്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യക്ക് നല്‍കും, ഈ മരുന്നുകള്‍ മാസമുറയുടെ കാലചക്രം ക്രിത്യമാക്കുകയും അണ്ഡങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും, അത് കൊണ്ട് വിജയ സാധ്യത അറുപതു ശതമാനം ഉണ്ട്...."


രണ്ടു അവസ്ഥയാണ്‌ തന്റെ മുന്നിലുള്ളത്. ഒന്ന് അനാഥാലയത്തില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്ത്  എടുക്കാം. അപ്പോള്‍ തനിക്കൊരു കുട്ടി ഉണ്ടാവും. പക്ഷേ  സമൂഹത്തിന്റെ മുന്നില്‍ താനായിരിക്കില്ല ആ കുഞ്ഞിന്റെ അച്ഛന്‍. പിന്നെയുള്ളതാണ് ഡോക്ടര്‍ പറഞ്ഞ മാര്‍ഗം.  മറ്റൊരാളുടെ ബീജം സ്വീകരിച്ച്  തന്റെ ഭാര്യയുടെ അണ്ഡവുമായി കൂട്ടിചേര്‍ത്ത് ഒരു കുഞ്ഞിനു ജന്മംനല്‍കുക എന്ന പ്രക്രിയ.  ആ കുട്ടിയെ തന്റെ ഭാര്യയുടെ കുട്ടി എന്ന് പറഞ്ഞെങ്കിലും തനിക്കു സ്നേഹിക്കാന്‍ പറ്റും. പക്ഷേ , ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെ വൈകൃതമായ രീതിയില്‍ സൃഷ്‌ടിക്കുന്നത്‌ അധാര്‍മ്മിക പ്രവര്‍ത്തിയല്ലേ? ‌ഒരു കുട്ടിക്ക് ഒന്നിലധികം അച്ചന്മാര്‍!!! ഒന്ന് വളര്‍ത്തുപിതാവ്! രണ്ട്..ബീജപിതാവ്! മനുഷ്യന്‍ ജന്മംമെടുക്കുന്ന  പ്രതിഭാസത്തില്‍ ബീജദാതാവും അണ്ഡദാതാവുമല്ലേ  പിതാവും മാതാവും? ഇതിനല്ലേ രക്തബന്ധമെന്ന്‌ പറയുന്നത്‌? കൂട്ടിയും ഗുണിച്ചും നോക്കുമ്പോള്‍ ചില ഉത്തരങ്ങള്‍ മനസ്സില്‍ ഉണ്ട്.. ഹൃദയം മാറ്റിവക്കുന്നത്പോലെ.. കണ്ണുകള്‍ മാറ്റിവക്കുന്നത്പോലെ.. രക്തം സ്വീകരിക്കുന്നത് പോലെ.. അതിനെ എല്ലാം ഇതിനോട് ഉപമിക്കാന്‍ പറ്റുമോ? ദൈവം, പ്രകൃതി. രതി.. പ്രേമം.. പ്രജനനം, ശാസ്ത്രം.. മതം.. ബീജദാതാവ്.. വാടക ഗര്‍ഭപാത്രം, അണ്ഡദാതാവ്.... വയ്യ.. മടുത്തു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനംപ്രതി ജനിക്കുന്നു.. അച്ഛന്‍ ആരെന്നറിയാത്ത, അമ്മ ആരെന്നറിയാത്ത, രക്ത ബന്ധത്തെകുറിച്ച് അറിയാത്ത.. പാവം പൈതങ്ങള്‍ !!!

ദൈവമേ നീ എന്തിനു എന്നെ ശ്രിഷ്ടിച്ചു? ഞാന്‍ ജീവിതത്തില്‍ നിന്നെ ഓര്‍ത്തിട്ടുണ്ടയിരുന്നില്ലേ? നിന്റെ നന്മയെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഞാന്‍ മനുഷ്യനെ ഓര്മപ്പെടുത്തിയിരുന്നില്ലേ? നിന്നെ ഉൾകൊള്ളത്താവരുമായി ഞാന്‍ സഹകരിക്കാറില്ലായിരുന്നല്ലോ? നീ ഉണ്ടാക്കിയ സംഹിതകള്‍ അല്ലെ ഞങ്ങളെ മനുഷ്യരെ പല വിഭാകങ്ങളായി തിരിച്ചത്. നിന്റെ പേരില്‍ പല വിഭാകങ്ങളായി തിരിഞ്ഞല്ലേ മനുഷ്യര്‍ ബോംബയിലും ഗുജറാത്തിലും അവരുടെ സഹോദരമാരെയും സഹോദരികളെയും പേപ്പട്ടികളെ  പോലെ കൊന്നു കുഴിച്ചു മൂടിയത്? .വായില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്?. നീ വിഭാവനം ചെയ്യുന്ന സ്വര്‍ഗത്തിന്റെ അവകാശികള്‍ ആവാനയിരുന്നില്ലേ പലരും തീവ്രവാദത്തിന്റെ വിത്തുകള്‍ ജങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്നത്. പക്ഷേ ഇന്ന് ഞങ്ങള്‍ മനുഷ്യര്‍ക്ക്‌ നിന്റെ സൃഷ്ടിപ്പ് കൊണ്ട് പൂര്‍ണത ഇല്ലാത്ത അവസ്ഥ കാരണം ഒരു കുട്ടിയുടെ അച്ഛനാവാന്‍ നീ ഉണ്ടാക്കിയ തത്വസംഹിതകളെ തള്ളിപറയേണ്ടി വന്നിരിക്കുന്നു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനം പ്രതി ജനിക്കുന്നു. അച്ഛന്‍ ആരന്നറിയാത്ത. രക്ത ബന്ധത്തെ കുറിച്ച് അറിയാത്ത. പാവം പൈതങ്ങള്‍!!


                                                                        xxxxxxxxxxxxxxxxx


എന്റെ പ്രിയപെട്ടവളെ, നിന്നെ പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയിച്ചുവെന്ന് എനിക്കറിയാം.. നീ ലാബര്‍റൂമില്‍ നിന്റെ കുഞ്ഞിനെ പ്രസവിക്കാനായി അക്ഷമയായി കിടപ്പാണ്. നീ വേറെയൊരാളുടെ കുഞ്ഞിനെ പ്രസവിക്കുന്നതിലൂടെ നിനക്കൊരു  അമ്മയാവാം  നിനക്ക് ഇഷ്ടമായിട്ടല്ല നീ ഇങ്ങിനെചെയ്യുന്നതെന്ന് അറിയാം. നീ ആദ്യം ഒഴിഞ്ഞുമാറിയതായിരുന്നുവല്ലോ .. പക്ഷേ എന്നെ ഒഴിവാക്കി വേറെയൊരു  കല്യാണം കഴിക്കാന്‍ നിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് നീ അതിന് തയ്യാറായത്.. കാരണം..നിനക്ക് എന്നെ അത്രക്കും ഇഷ്ടമാണ്..എന്റെകൂടെ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ്  നീ ഈ അധര്‍മത്തിനു കൂട്ടുനിൽക്കുന്നത്.. ഞാന്‍ നിസ്സഹായന്‍ ആണെന്ന് നിനക്ക് അറിയാം. എന്റെ നിസ്സഹായതയില്‍ എന്റെ കൂടെ നില്‍ക്കേണ്ടവളാണ് നീ... ..


സിസ്റ്റര്‍ ഓടി വരുന്നല്ലോ? 'എന്താ സിസ്റ്റര്‍ ..?'
"നിങ്ങളല്ലേ  നിഷയുടെ ഭര്‍ത്താവ്?"
'അതെ സിസ്റ്റര്‍.. '
"പേഷ്യന്റിന്റെ അവസ്ഥ കുറച്ചു കൊമ്ബ്ലിക്കേറ്റട് ആണ് .. പെട്ടെന്ന്  രക്തം വേണം..
ഞങ്ങളുടെ ഹോസ്പിറ്റലില്‍ രക്തബാങ്ക് ഇല്ല.. നിങ്ങള്‍ പുറത്ത്നിന്ന് സംഘടിപ്പിക്കണം"


ഈ രാത്രിയില്‍ ആരോട് ചോദിക്കും.. സമയം രണ്ടുമണിയാവുന്നു.. തൊട്ടടുത്തുള്ള ഫാര്‍മസിയില്‍ ചോദിച്ചാലോ? ....അവിടെ വെളിച്ചം കാണുന്നുണ്ട്.. ഒരു പെണ്‍കുട്ടിയും..ഒരു ആണ്‍കുട്ടിയുമാണ് അവിടെ ഇരിക്കുന്നത്. അവർ എന്തോ സംസാരിക്കുന്നു...  'നോക്കു.. ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക.?' അവര്‍ ശ്രദ്ധിക്കുന്നില്ലല്ലോ ..'സഹോദരാ എന്റെ ഭാര്യയുടെ അവസ്ഥ വളരെമോശമാണ്.. എന്നെയൊന്ന് സഹായിക്കുമോ.. എനിക്ക് പെട്ടെന്ന്  ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക ഒന്ന് പറഞ്ഞു തരാമോ?' പട്ടികള്‍.. അവര്‍ ശ്രദ്ധിക്കുന്നുപോലുമില്ല. മൊബൈല്‍ എടുത്ത്  അച്ഛനെ വിളിച്ചാലോ? രാത്രിയില്‍ അച്ഛന്‍ ഉറങ്ങുകയായിരിക്കും.. വിളിക്കണോ? .. വിളിക്കാം അല്ലെ.. അങ്ങേതലക്കല്‍ ശബ്ദം ..'മോനെ ഒന്ന്കൊണ്ടും പേടിക്കണ്ട.. ദൈവം നിന്റെ കൂടെയുണ്ടാവും.. മോനെ ധൈര്യമായി ഇരിക്ക്.. അച്ഛന്‍ ആളുമായി വരാം..'  ഹോ .. ആശ്വാസം. താന്‍ നിഷേധിച്ച ദൈവത്തെ വിളിക്കാന്‍ അച്ഛന്‍ ഓര്‍മപ്പെടുത്തുന്നു.. അതെ അവസാനം സഹായിക്കാനുള്ളത്‌ ദൈവം തന്നെയാണ്.. അവസാന ആശ്രയം അത് മാത്രമാണ്.. ഒരുപക്ഷേ ഡോക്ടറും ഇപ്പോള്‍ ദൈവത്തെ വിളിക്കുകയായിരിക്കും. ദൈവമേ എന്റെ ഭാര്യക്ക് ഒന്നും വരുത്തരുതേ.. നീ മാത്രമാണ് എനിക്ക് തുണ.. നീ എനിക്ക് എല്ലാം തന്നിരുന്നു... സൗന്ദര്യം . നല്ല വീട്.. . സമൂഹത്തില്‍ മാന്യത.. എല്ലാത്തിലും ഉപരി നല്ല മാതാപിതാക്കള്‍.. പിന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു നല്ല സഹധര്‍മിണി.. നിന്നെ ഞാന്‍ തള്ളിപറഞ്ഞത്.. എനിക്ക് ഇല്ലാത്ത ഒരുകാര്യത്തെ ഓര്‍ത്താണ്.. പക്ഷേ  എനിക്ക് ഉള്ളതിനെ ഓര്‍ത്തു നിനക്ക് നന്ദി ഞാന്‍ പറഞ്ഞില്ല....എനിക്ക് നീ ചെയ്തുതന്ന നന്മകളെ കുറിച്ച് ഞാന്‍ ഓര്‍ത്തതുമില്ല..... എന്നെ രക്ഷിക്കു.. എന്റെ ഭാര്യയെ രക്ഷിക്കു.....


നേരം വെളുത്തു വരുന്നു.. രക്തം നല്‍കാനായി അച്ഛന്‍ അയച്ച രണ്ടു ആളുകള്‍ പുറത്തു കാത്തുനില്‍ക്കുന്നു.. ഒന്നും അറിയാന്‍ പറ്റുന്നില്ലല്ലോ? ദൈവമേ എന്റെ നിസ്സഹായ അവസ്ഥ നീ കാണുന്നില്ലേ...എന്റെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തിന് ഘനം കൂടി വരുന്നു. ആകാശവും ഭൂമിയും എന്നെ എതിര്‍ ദിശകളിലേക്ക് വലിച്ചു കൊണ്ടിരിക്കുന്നു . അനന്തമായ സമയത്തിന്റെ അദൃശ്യ ഹസ്തങ്ങള്‍ എന്നെ മുന്നോട്ടു വലിച്ചു പിടിക്കുന്നു.....ഞാന്‍ ഒരു മണല്‍ക്കാട്ടിന്റെ നടുവിലാണിപ്പോള്‍... മണല്‍ കാറ്റ് ആഞ്ഞു വീശികൊണ്ടിരിക്കുന്നു.. ഒട്ടകം എന്നെ വിട്ടു എവിടെയോ ആണ്..... ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണവും വെള്ളവും അതിന്റെ പുറത്താണ്.. എന്നെ രക്ഷിക്കു...


"അരുണ്‍.. ..അരുണ്‍"
'എന്താ ഡോക്ടര് എവിടെ എന്റെ ഭാര്യ? പ്രസവിച്ചുവോ? ..'
"സോറി" അരുണ്‍... ഞങ്ങള്‍ കഴിയുന്നതും ശ്രമിച്ചു.. പക്ഷേ  .."
'എന്താ ‍ഡോക്ടര്‍ എന്തുപറ്റി .. ദയവു ചെയ്തു പറയു....'
"സോറി അരുണ്‍.. നിങ്ങളുടെ കുഞ്ഞിനെ രക്ഷപെടുത്താന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല.. കുഞ്ഞു മരിച്ചു.. ."



ദൈവമേ . ..നീ എന്നെ രക്ഷിച്ചതാണോ? ശിക്ഷിച്ചതാണോ?
ഞാനെന്ത്  ചെയ്യണം... ഇതായിരിക്കാം എന്റെ നിയോഗം..
നിന്റെ സൃഷ്ടിപ്പിനെ ചോദ്യം ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലായിരിക്കാം അല്ലെ??

4 comments:

  1. കഥ നന്നായിട്ടുണ്ട്...
    അവതരണം ഇഷ്ട്ടായി....

    ReplyDelete
  2. കഥ പറയുമ്പോള്‍ ചുരുക്കി പറഞ്ഞാല്‍ കൂടുതല്‍ രസകരമാകും .ആശംസകള്‍ ...

    ReplyDelete
  3. chila sathyangal ....nannayi...
    story churukkuka...aasamsakal

    ReplyDelete
  4. നല്ല കഥ ,കുറച്ചു നീണ്ടുപോയെങ്കിലും നന്നായി അവതരിപ്പിച്ചു

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...