Thursday, November 12, 2015

റിയാലിറ്റി ഷോ



'പ്രബുദ്ധ മലയാളി കണ്‍ഫൂസഡ് ദേശി ' എന്ന പേരിൽ പുതുതായി ആരംഭിക്കുന്ന റിയാലിറ്റി ഷോയിലേക്ക് ഇരുപത്തിയഞ്ചിനും മുപ്പതിനും മദ്ധ്യേ പ്രായമുള്ള സുന്ദരികളായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു എന്ന പരസ്യം വഴിയാണ് 'മലയാളി ഭൂമിക' ചാനലിന്റെ ഓടിഷൻ സെന്ററിൽ അവൾ എത്തിച്ചേർന്നത്. ചുവന്ന നിറത്തിൽ ഗ്രാനൈറ്റ് കല്ലുകൾ പതിച്ച ഇരിപ്പിടങ്ങൾക്കു താഴെയായി പച്ച പരവതാനി വിരിച്ചു അലങ്കരിച്ച ഒരു നടുമുറ്റമാണ് ഓടിഷന് വേണ്ടി ചാനൽ ഒരുക്കിയിരുന്നത്. നടുമുറ്റം നിറയെ സുന്ദരികളായ സ്ത്രീകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നത് അവൾ കണ്ടു. കഷണ്ടി കയറി പാതി നരച്ച തലകളുള്ള, വലിയ ബലൂണുകൾ ശരീരത്തിൽ കെട്ടിവച്ചത് പോലെ വയറുകളുള്ള കുറെ പുരുഷന്മാർ ആ സ്ത്രീകള്ക്ക് ചുറ്റുമായി അശ്ലീലം നിറഞ്ഞ കണ്ണുകളുമായി കറങ്ങി തിരിയുന്നുണ്ടായിരുന്നു. കുറെയേറെ നേരത്തെ കാത്തിരിപ്പിന്നു ശേഷം, ഇരയുടെ നേർക്ക്‌ നാക്ക് നീട്ടി മുരണ്ടു കൊണ്ടിരിക്കുന്ന അൽസേഷ്യൻ നായയെ പോലെ തോന്നിപ്പിക്കുന്ന ഒരാൾ ആ ഷോയുടെ പ്രത്യേകതകളെ കുറിച്ച് വിവരിക്കാൻ തുടങ്ങി. "മറ്റു ചാനലുകളിലെ ഷോയിൽ നിന്ന് ഈ ഷോയെ വ്യത്യസ്തമാക്കുന്നത് ഇതിലേക്ക് തിരഞ്ഞു എടുക്കുന്ന മത്സരാർത്ഥികളുടെ എണ്ണത്തിലെ ആധിക്യമാണ്‌. നൂറ്റിനാൽപതു സ്ത്രീ രത്നനങ്ങളെയാണ് നമ്മൾ ഈ പരിപാടിയിലേക്ക് സെലെക്റ്റ് ചെയ്യുക. ഓരോ മത്സരാർത്ഥിക്കും ഓരോ ടാസ്ക്ക് നല്കും, ഏറ്റവും നന്നായി ടാസ്ക്ക് ചെയ്യുന്ന പത്തു പേരെയാണ് മത്സര വിജയികളായി പ്രഖ്യാപിക്കുക. മത്സരത്തിന്റെ പ്രാരംഭമായി നിങ്ങള്ക്ക് ഓരോ കവറുകൾ വിതരണം ചെയ്യും. അതിൽ ടാസ്ക്കിനെ സംബന്ധിച്ച വിഷയം എഴുതിയിട്ടുണ്ടാവും. ആ വിഷയത്തെ ആസ്പദം ആക്കിയിട്ടുള്ള കഥയാണ് നിങ്ങൾ ഓരോരുത്തരം ഉണ്ടാക്കേണ്ടത്. നിങ്ങൾ തയ്യാറാക്കുന്ന കഥക്ക് അനുയോജ്യമായ തിരക്കഥ ചാനൽ ഉണ്ടാക്കും. പിന്നീട് കഥാപാത്രങ്ങളെ കണ്ടെത്തി ഒളി ക്യാമറകൾ വഴി ഞങ്ങൾ അത് ചിത്രീകരിക്കും. മറ്റു ചാനലുകളെ പോലെ ആദ്യമേ സമ്മാനം പ്രഖ്യാപ്പിക്കുന്ന രീതിയല്ല നമ്മുടേത്‌. അതുപോലെ കുറച്ചു ലക്ഷങ്ങളോ, ഫ്ലാറ്റുകളോ അല്ല നമ്മൾ സമ്മാനം ആയി നല്കാൻ ആഗ്രഹിക്കുന്നത് പകരം, ഇതിലെ വിജയികളെ പൊതു സമൂഹത്തിൽ ഏറ്റവും കൂടുതൽ ചര്ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വങ്ങളാക്കി വളര്ത്തി കൊണ്ട് വരാനാണ് ഈ ചാനൽ പദ്ധതിയിടുന്നത്. അത് പ്രകാരം, അവര്ക്ക് ജീവിതത്തിൽ തങ്ങൾ സ്വപനം കാണുന്ന ഉയരങ്ങളിലേക്കും ജനപ്രീതിയിലേക്കും എത്തിപ്പെടാൻ സാധിക്കും'
.
ടാസ്ക്ക് എഴുതിയ കവറിലെ ' വശീകരണം' എന്ന പദം മനസ്സിന്റെ മഞ്ഞു പാളികൾക്കിടയിൽ നിക്ഷേപിച്ചുകൊണ്ട് അവൾ കുറെ ദിവസങ്ങൾ തള്ളി നീക്കി. മറ്റുള്ളവരുടെ ചിന്തകളുടെ കൂടെ സഞ്ചരിക്കാതെ തന്റെ മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാൻ വിടാനാണ് അവൾ ആദ്യം തീരുമാനിച്ചത്. പക്ഷെ അത് വിജയിക്കാതെ വന്നപ്പോളാണ് തന്റെ കൂട്ടുകാരികളോട് ഈ വിഷയം സംസാരിച്ചത്. പക്ഷെ, ആരുടേയും ഉത്തരം അവളെ തൃപ്തയാക്കിയില്ല. "ഒരു പെണ്ണിനേയും സ്നേഹം നടിച്ചു വശീകരിക്കാത്ത ഒരു പയ്യനെ എനിക്ക് വിവാഹം കഴിക്കാന്‍ പറ്റുമോ" എന്ന് ചോദിച്ചു കൊണ്ട് ഒരു കൂട്ടുകാരി അവൾക്കു അയച്ച സ്ക്രാപ്പ് കണ്ടപ്പോള്‍ അവൾക്കു സന്തോഷം അടക്കാനായില്ല. തന്റെ കഥയുടെ ബീജ സങ്കലനം നടന്നു കഴിഞ്ഞിരിക്കുന്നുവെന്ന് അവൾക്കു തോന്നി. ഇനി കഥ മുന്നോട്ടു കൊണ്ട് പോവണം പക്ഷെ എങ്ങിനെ? പലപ്പോഴും, താൻ സ്വയം ചോദിക്കുന്ന ചോദ്യങ്ങള്ക്ക് ഉത്തരം നല്കിയിരുന്നത് തന്റെ മനസ്സ് തന്നെയാണ് എന്ന് അവൾക്കു മുൻകാല അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിടുണ്ട്. അത് കൊണ്ട് ഈ ചോദ്യവും അവൾ തന്റെ മനസ്സിന്റെ പാദങ്ങളിൽ സമർപ്പിച്ചു.'എങ്ങിനെ ഈ കഥ മുന്നോട്ടു കൊണ്ട് പോവും?' അതിനു അവളുടെ മനസ്സ് അവളോട്‌ പറഞ്ഞ ഉത്തരം ഇങ്ങിനെ ആയിരുന്നു. "നീ ഒരു സ്ത്രീയല്ലേ? ഇതിനും മുമ്പും നീ ഇതുപോലെയുള്ള ചോദ്യങ്ങളുമായി എന്റെ മുന്നിൽ വന്നു നിന്ന് കരഞ്ഞിട്ടില്ലേ? അവസാനം നീ തന്നെ സ്വയം കണ്ടു പിടിച്ചില്ലേ കഥയുടെ തലയും വാലുമെല്ലാം" പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരാളുടെ രൂപം ഓടിയെത്തി. അവളെ എപ്പോഴും നോക്കികൊണ്ടിരിക്കുന്ന, അവളോട്‌ സംസാരിക്കാൻ കഴിയാതെ അസ്വസ്ഥം ആവറുള്ള ഒരാൾ. അവൾ സ്ഥിരമായി സാധനങ്ങൾ വാങ്ങിക്കുന്ന ഒരു സുപ്പർ മാർക്കറ്റ് മുതലാളിയുടെ മകന്റെ രൂപമായിരുന്നു അത്. അയാളെക്കുറിച്ച് പലപ്പോഴും അവൾ കുറെയേറെ ചിന്തിച്ചിട്ടുണ്ട്. എന്ത് കൊണ്ട് സ്ത്രീ ശരീരം പുരുഷനെ അസ്വസ്ഥതമാക്കുന്നു? സ്ത്രീക്ക് പക്ഷെ പുരുഷ ശരീരം കാണുമ്പോൾ ഇത്തരം അസ്വസ്ഥതകൾ തോന്നാറുണ്ടോ? ഇല്ല എന്നാണ് തന്റെ ഉത്തരം. പക്ഷെ ചിലരോട് ആകര്ഷണം തനിക്കു തോന്നിയിട്ടുണ്ട്, അത് ശാരീരിക സൌന്ദര്യം കൊണ്ട് മാത്രം അല്ലായിരുന്നു. അവരുടെ സ്വഭാവ സവിശേഷതകൾ കൂടി അതിനു ഒരു കാരണമായിരുന്നു. പക്ഷെ ഒരിക്കലും അത് അസ്വസ്ഥത ആയിരുന്നില്ല. ഒരു പക്ഷെ പുരുഷന്റെയും സ്ത്രീയുടെയും ചിന്തകളിലെ വൈരുധ്യം ആയിരിക്കാം അതിനു കാരണം. യഥാർത്ഥത്തിൽ പുരുഷനു സ്ത്രീയോട് തോന്നുന്നത് ഒരു തരം ഭ്രാന്തു അല്ലെ? . ചിലർ ആ ഭ്രാന്തിനെ സ്നേഹം എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നു. പുരുഷ ഭ്രാന്തിനെ മനസ്സിലാവാതെ ലോലമായ സ്ത്രീ തന്റെ സർവസവും സ്നേഹം എന്ന ലേപനം പുരട്ടിയ പുരുഷന്റെ ഭ്രാന്തിനു മുന്നില് ബലി നല്കുന്നു. തന്റെ ശരീരത്തോട് ഒട്ടിചേർന്നു വിയർപ്പിൽ മുങ്ങി കിടക്കുന്ന സ്ത്രീയെ നോക്കി 'വിഡ്ഢി' എന്ന് പേര് ചൊല്ലി വിളിക്കാൻ ആഗ്രഹിക്കാത്ത പുരുഷ മനസ്സ് വിരളം ആയിരിക്കുമെന്ന് തോന്നുന്നു. തന്നെ നോക്കിയിരിക്കുമ്പോൾ അയാളുടെ മനസ്സിലും ഭ്രാന്ത് ആയിരിക്കും. പിന്നെ ഒട്ടും താമസിച്ചില്ല. ആപ്പിളിന്റെ ചിത്രം ആലേഖനം ചെയ്ത ലാപ്ടോപ്പിന്റെ കീ ബോർഡിൽ അവളുടെ വിരലുകളിലൂടെ കഥ കുഞ്ഞ് പിറന്നു വീണു.
.
'അയാള്‍ അവളെ തന്നെ നോക്കി നില്‍ക്കുകയാണ്. ഇന്നും പാലും, മുട്ടയും, പഴവും മാത്രമായിരിക്കുമോ അവള്‍ വാങ്ങുക? അതോ ഇന്ന് മറ്റുവല്ലതും? കുറെ ദിവസങ്ങളായി ആ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അവള്‍ വാങ്ങാറുള്ളത് അത്തരം സാധനങ്ങള്‍ മാത്രമാണ് എന്ന കാര്യം അയാളോര്‍ത്തു. അവളെ മാത്രമല്ല ആ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വരുന്ന ഓരോ സ്ത്രീകളെയും അയാള്‍ ശ്രദ്ധിക്കാറു ണ്ടായിരുന്നു. ഓരോരുത്തരുടെയും മുഖ സൌന്ദര്യവും, ശരീര വടിവുകളും, അരക്കെട്ടിന്റെയും ചലനങ്ങളും അയാള്‍ക്ക് നല്ലവണ്ണം മനപാഠം ആണ്. റോഡിനു അഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന കാഷ് കൗണ്ടറിന്റെ ഗ്ലാസ്സിലൂടെ നോക്കിയാല്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വരുന്ന ആളുകളെ തിരിച്ചറിയാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നു. സ്ഥിരമായി സാധനങ്ങള്‍ വാങ്ങി കൊണ്ടുപോവുന്ന സ്ത്രീകളില്‍ ചിലരുടെയൊക്കെ ആകാരവടിവ് അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. പക്ഷെ, തൊട്ടടുത്ത കൗണ്ടറില്‍ തന്റെ വൃദ്ധനായ അച്ഛന്‍ ഉണ്ട് എന്ന ബോധം, അത്തരം മാനസികമായ അസ്വസ്ഥകളെ പുറമേക്ക് കാണിക്കാതെയിരിക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കി. ബിസിനസ്‌ സ്ഥാപനം നടത്തുന്ന മുതലാളിക്ക് ഒരു പരിധിവിട്ട് ഇടപാടുകാരോട് അടുപ്പം കാണിക്കാനുള്ള അവകാശം ഇല്ല എന്നാണ് അയാളുടെ അച്ഛന്റെ പക്ഷം. അത്തരം ഒരു അടുപ്പം ഏതെങ്കിലും ഒരാള്‍ തിരിച്ചറിയപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ആ ആള്‍ ആ സ്ഥാപനത്തിലെ സാധനങ്ങള്‍ പലതും കൈവശപ്പെടുത്തികൊണ്ടിരിക്കും എന്നാണ് അച്ഛന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ, അയാളും എല്ലായിപ്പോഴും ഒരു അകലം തന്റെ ഇടപാടുകാരില്‍ നിന്നും പാലിച്ചിരുന്നു. സുന്ദരിയായ സ്ത്രീകളെ കാണുമ്പോള്‍ പലപ്പോഴും അച്ഛൻ പറഞ്ഞതൊക്കെ അയാൾ മറന്നുപോവാറുണ്ടായിരുന്നു. അതുകാരണം സ്ത്രീകള്‍ക്ക് ഇടയില്‍ അയാള്‍ ഒരു മനുഷ്യപറ്റുള്ള, ദയാലുവായ ആളായിട്ട് ആയിരുന്നു അറിയപ്പെട്ടിരുന്നത്. പലപ്പോഴും സ്ത്രീകള്‍ അച്ഛന്‍ ഇരിക്കുന്ന കൗണ്ടറില്‍ പോവാതെ, അയാള്‍ ഇരിക്കുന്ന കൗണ്ടറിലേക്ക് പോവാനാണ് താല്പര്യം കാണിച്ചിരുന്നത്.
.
പാലും മുട്ടയും, പഴവും നിറച്ച ഷോപ്പിംഗ്‌ ബാസ്ക്കറ്റുമായി കൗണ്ടറിന് അരികിലേക്ക് വന്നുകൊണ്ടിരിക്കുന്ന അവളെ അയാള്‍ കണ്ടു.
അവൾ ധരിച്ചിരിക്കുന്ന ചിത്രതുന്നലുകളുള്ള ചുവന്ന സാരിയും, കയ്യില്‍ അണിഞ്ഞിരിക്കുന്ന ചുവന്ന കുപ്പിവളകളും നെറ്റിയിലെ ചുവന്ന കുങ്കുമപൊട്ടും അവളെ കൂടുതൽ പ്രകാശിപ്പിക്കുന്നതായി അയാള്ക്ക് തോന്നി. സ്ഥിരമായി ഈ സാധനങ്ങള്‍ മാത്രം അവള്‍ വാങ്ങി കൊണ്ട് പോവുന്നതിന്റെ കാരണം എന്തായിരിക്കും? ഇന്ന് എന്തായാലും അത് ചോദിക്കണം എന്ന് അയാള്‍ മനസ്സില്‍ കണക്കുകൂട്ടി. ഒരു മനുഷ്യന്റെ ജീവിതത്തിലെ സമികൃതാഹാര ക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍കൊള്ളുന്നതാണ് പാല്‍ മുട്ട പഴ വര്‍ഗങ്ങള്‍. പക്ഷെ, ഇപ്പോള്‍ ആഹാരക്രമം ആലോചിച്ചാണ് ഏറെ ആളുകളും മനോവിഭ്രമത്തിനു അടിമയവുന്നത്. അത് കൊണ്ട് തന്നെ, ലഭ്യമാവുന്ന ഭക്ഷണം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും ആര്‍ക്കും അറിയില്ല. ഓരോ ദിവസവും എത്രയെത്ര ഉത്പന്നങ്ങളാണ് പുതുതായി മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. അത്തരം ഉത്പന്നങ്ങള്‍ ആണ് ഓരോ ഉപഭോക്താവിനും ഷോപ്പിംഗ്‌ കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നതിന് കാരണം. കാശ് വാങ്ങുന്നതിന്നിടയില്‍, പാലും, മുട്ടയും, പഴവും ഉൾകൊള്ളുന്ന ആഹാരക്രമത്തിന്റെ രഹസ്യത്തെ കുറിച്ചുള്ള അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ, അവള്‍ അയാളുടെ കയ്യില്‍ നിന്ന് അഞ്ചു റീചാര്‍ജ് കൂപ്പന്‍ വാങ്ങികൊണ്ട് പറഞ്ഞു 'പതിവ് തെറ്റിച്ചിരിക്കുന്നു' അതുകേട്ടു അയാള്‍ക്ക് ചിരിയടക്കാന്‍ സാധിച്ചില്ല. അയാളുടെ പൊട്ടിചിരിയില്‍ അവളും പങ്കുചേര്‍ന്നു. ചിരിച്ചു കൊണ്ടിരിക്കെ അയാള്‍ അവളെ കുറിച്ച് കൂടുതല്‍ അനേഷിച്ചു. ചെറിയ ചെറിയ പാര്‍ട്ട്‌ ടൈം ജോലികള്‍ ചെയ്തു കൊണ്ടാണ് അവള്‍ ജീവിച്ചു പോവുന്നതെന്നും, ഒരു ഫുള്‍ ടൈം ജോലിയാണ് ആഗ്രഹിക്കുന്നതെന്നും അവള്‍ അയാളോട് പറഞ്ഞപ്പോള്‍, അയാള്‍ അവളുടെ ടെലിഫോണ്‍ നമ്പര്‍ വാങ്ങി ഒരു കടലാസ്സില്‍ കുറിച്ചിട്ടു. ഒരു ദിവസം അയാള്‍ക്ക് ഒരു ആശയം തോന്നി. എന്ത് കൊണ്ട് തന്റെ സുപ്പര്‍ മാര്‍ക്കെറ്റില്‍ ഒരു ഫുള്‍ ടൈം ജോലിക്കരിയായി അവളെ നിയോഗിച്ചു കൂടാ? അത് വഴി തനിക്കു അവളെ എന്നും കണ്ടു കൊണ്ടിരിക്കുകയും ചെയ്യാം. അപ്പോഴാണ് അവള്‍ തന്ന മൊബൈല്‍ നമ്പറിനെ കുറിച്ച് അയാള്‍ ഓര്‍ത്തത്. അവളുടെ പേര് അറിയാത്തത് കാരണം, ആ നമ്പര്‍ തന്റെ മൊബൈലിന്റെ കോണ്ടാക്റ്റ് ബോക്സില്‍ ആഡ് ചെയ്തത് ബനാന എന്ന പേരില്‍ ആണ് എന്ന കാര്യം അയാള്‍ക്ക് ഓര്മ വന്നു. അയാള്‍ ബനാന എന്ന പേര് എടുത്തു അതിലേക്കു വിളിച്ചു.
'ആരാണ് ഇത് ?' കാള്‍ എടുത്തു കൊണ്ട് അവള്‍ ചോദിച്ചു
'ഞാന്‍ .. ഞാന്‍...' വിക്കി വിക്കി അയാള്‍ അത്രയും പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു
ഞാന്‍ എന്ന് പറഞ്ഞാല്‍ ?
മുപ്പത്തിരണ്ടു വയസ്സുള്ള സുമുഖനായ ഒരു ചെറുപ്പക്കാരന്‍
'ആരാണ് ഈ നമ്പര്‍ നിങ്ങള്ക്ക് തന്നത്?'
അയാള്ക്ക് പെട്ടെന്നൊരു കുസൃതി തോന്നി. അയാൾ അവളോട്‌ പറഞ്ഞു 'എന്റെ ഒരു സുഹൃത്താണ് ഇത് തന്നത്'
'സുഹ്രത്ത് എല്ലാം പറഞ്ഞിട്ടില്ലേ?'
ഇല്ല ഒന്നും പറഞ്ഞിട്ടില്ല,
പിന്നെ എന്തിനാണ് വിളിച്ചത്
സുന്ദരിയാണ്‌.. വിളിച്ചു നോക്ക്, എന്ന് മാത്രം പറഞ്ഞു'
അല്‍പനേരത്തെ നിശബ്ധതക്ക് ശേഷം അവള്‍ പറഞ്ഞു "ശരി.. ഞാനിപ്പോള്‍ തിരക്കില്‍ ആണ്. കുറച്ചു കഴിഞ്ഞു ഞാന്‍ തിരിച്ചു മിസ്സ്‌ കാള്‍ തരാം, അപ്പോള്‍ വിളിച്ചാല്‍ മതി' അതും പറഞ്ഞു അവള്‍ കാള്‍ ഡിസ്കണക്ട് ചെയ്തു.
അവള്‍ക്കു തന്നെ മനസ്സിലായിട്ടില്ല എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് വളരെ സന്തോഷം തോന്നി. പക്ഷെ, ആ സന്തോഷം അധികം നീണ്ടു നിന്നില്ല..
സുഹ്രത്ത് തന്നതാണ് നമ്പര്‍ എന്ന് പറഞ്ഞപ്പോള്‍, 'അയാള്‍ ഒന്നും പറഞ്ഞില്ലേ' എന്ന അവളുടെ ചോദ്യം അയാളെ ആശയ കുഴപ്പത്തിലാക്കി. താന്‍ അറിയാത്ത എന്തെങ്കിലും നിഗൂഡതകള്‍ അവളില്‍ ഉണ്ടോ? ഉണ്ടാവണം. അവളെ കുറിച്ച് തനിക്കറിയാത്ത പലതും മറ്റുള്ളവര്‍ക്ക് അറിയുമായിരിക്കും. അത് എന്തായിരിക്കും? തന്റെ സൂപ്പര്‍ മാര്‍ക്കറ്റിനു ചുറ്റുമായി ശരീരം വിറ്റു ജീവിക്കുന്ന കുറെ സ്ത്രീകള്‍ ഉണ്ടെന്നു അയാള്‍ കേട്ടിടുണ്ട്. അത്തരക്കാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അയാളില്‍ അറുപ്പും വെറുപ്പും നിറയുമായിരുന്നു. പക്ഷെ അവരെ അതിലേക്കു നയിക്കുന്ന വികാരത്തെ കുറിച്ച് അയാൾ ഓര്ക്കാറുണ്ട്. വിശപ്പടക്കാനുള്ള അന്നം കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു മുമ്പൊക്കെ ഇത്തരം പ്രവര്ത്തികളിലേക്ക് ആളുകളെ നയിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. ചെറ്റക്കുടിലിലെ ഓലമറക്കുള്ളിലെ രോധനങ്ങളും, പിടചിലുകളും, അവര്ക്കിടയിലൂടെ മൂക്കള ഒലിപ്പിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന കുഞ്ഞുങ്ങളുടെ ദയനീയ മുഖവും, ഒട്ടിയവയറും എല്ലാം പെട്ടെന്ന് കുറെ കാഴ്ചകളായി അയാളുടെ മനസ്സിലൂടെ കടന്നു പോയി. അസ്സഹത്യത്തോടെ അയാൾ ചിന്തകളിൽ നിന്ന് ഒളിച്ചോടാൻ വെമ്പൽ കൊണ്ടു. പക്ഷെ, ചിന്തകള് ഒരു ഗർത്തത്തിൽ നിന്നും മറ്റൊരു ഗർത്തത്തിലേക്ക് വേഗത്തിൽ അയാളെ നയിച്ച്‌ കൊണ്ടു പോവാൻ തുടങ്ങിയിരുന്നു. ഇപ്പോൾ എവിടെ പട്ടിണി? തനിക്കു ചുറ്റുമുള്ള സമൂഹം ആഡംബരത്തിൽ സ്വയം മറന്നു ജീവിക്കുകയാണ്. അതുകൊണ്ട് തന്നെ, ജീവിതം നില നിര്ത്തുക എന്ന ലക്ഷ്യമല്ല തന്റെ ശരീരം വില്പനയ്ക്ക് വക്കുക എന്ന കാര്യത്തിലൂടെ ഒരു സ്ത്രീ ലക്ഷ്യമാക്കുന്നത്. പിന്നെ എന്തായിരിക്കും? ഒരു പക്ഷെ, അവരെ അങ്ങിനെ ഒരു അവസ്ഥയിലേക്ക് ആദ്യം എത്തിച്ചത് ഏതെങ്കിലും ഒരു പുരുഷന്റെ സ്നേഹ വലയം ആയിരിക്കാം. സ്നേഹം നടിച്ചു വശീകരിച്ചു , തന്റെ കാമമോഹങ്ങളുടെ പൂര്‍ത്തികരണത്തിന് ശേഷം, സ്ത്രീയെ, നീ വെറും വേപില മാത്രമാണ്, കാര്യം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുക എന്നത് നിന്റെ നിയോഗമാണ് എന്ന് പുരുഷന്‍ അവളോട്‌ പറഞ്ഞിരിക്കാം. താന്‍ സ്നേഹിച്ചു വിശ്വസിച്ച ആളില്‍ നിന്ന് വഞ്ചിതയാവുക എന്നത് ജീവനോടെ ചിതയിലേക്ക് എരിയപ്പെടുന്നതിനു സമമാണ് എന്നായിരിക്കും സ്ത്രീകള് വിശ്വസിക്കുന്നത്. അത്തരം ഒരു അവസ്ഥ ആയിരിക്കാം, ഒരുവേള ഇത്തരത്തിലുള്ള തൊഴില്‍ ചെയ്യാന്‍ പ്രേരിതര്‍ ആക്കിയത്. ഈ സ്ത്രീകളെ തേടി പോവുന്ന വിവാഹിതരായ ചില പുരുഷന്മാരെ അയാൾ കണ്ടിട്ടുണ്ട്. അവരൊക്കെ ഒരു പക്ഷെ ഭാര്യായാല്‍ ലൈംഗികതൃപ്തി സാധ്യമാവാത്തവർ ആയിരിക്കണം. അവരുടെ ഭാര്യമാർ തന്റെ ഭര്ത്താവിന്റെ സ്നേഹത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് അയാൾ കേട്ടിട്ടുണ്ട്. തങ്ങളുടെ ഭാര്യമാർക്ക് മുന്നില് സ്നേഹത്തിന്റെ അമൂല്യമായ നിധി കുംഭം പേറി ആയിരിക്കണം അവർ അവതരിക്കുന്നത്. ഒരേസമയം ദ്വിവിധമായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ഈ പുരുഷന്മാർ കുടുംബ ബന്ധത്തെ ഊഷ്മളം ആക്കാൻ കുറെ പാട് പെടുന്നുണ്ടായിരിക്കണം. ഇതൊക്കെ കാണുമ്പോൾ, യഥാര്‍ത്ഥത്തില്‍ ഇത്തരം തൊഴില്‍ ചെയ്യുന്നവര്‍ ഉള്ളത് കൊണ്ട് സമൂഹത്തിനു ഗുണവും ഉണ്ട് എന്ന് അയാള്‍ക്ക് തോന്നാറുണ്ട്. അല്ലായിരുന്നുവെങ്കിൽ, ഈ പുരുഷന്മാർ , മാനസികമായ മുറിവുകളുമായി കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നവർ ആയി മാറിയേനെ. പക്ഷെ ഇത്തരം തോന്നലുകള്‍ സാമൂഹ്യ ചിന്തകള്‍ക്ക് എതിരാണ് എന്ന് മനസ്സിലാക്കിയത് കൊണ്ട് അതൊന്നും ആരോടും തുറന്നു പറയാന്‍ അയാള്‍ക്ക് ധൈര്യം തോന്നാറില്ല. അത്തരം ഒരു സ്ത്രീയാവുമോ അവള്‍? അതാവുമോ പാര്‍ട്ട്‌ ടൈം ജോലി. ഹേ.. അതായിരിക്കില്ല.. ആയിരുന്നുവെങ്കില്‍ തന്റെ പ്രതിഫലത്തെ കുറിച്ച് സംസരിക്കില്ലയിരുന്നോ?
.
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് അവളുടെ മിസ്സ്‌ കാള്‍ കിട്ടി. അയാള്‍ തിരിച്ചു വിളിച്ചപ്പോള്‍ അവള്‍ ചോദിച്ചു
'എവിടെയാണ് ഇപ്പോള്‍ ഉള്ളത്'
ഏറണാകുളം എന്ന് പറയേണ്ടതിനു പകരം അയാള്‍ ഒരു കള്ളം പറഞ്ഞു 'തൃശൂര്‍'
'എന്റെ താമസ സ്ഥലത്തേക്കുള്ള വഴി അറിയുമോ?'
അതിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നത് എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് 'ഇല്ല' എന്ന് അയാൾ അവളോട്‌ പറഞ്ഞു.
അവള്‍ താന്‍ താമസിക്കുന്ന കെട്ടിടവും, കെട്ടിടത്തിലെ ഫ്ലാറ്റ് നമ്പറും പറയുന്നതിടയില്‍ ഒരു പ്രേത്യക കാര്യം കൂടി ഓര്‍മിപ്പിച്ചു 'ഞാന്‍ ഇവിടെ താമസിക്കുന്നത് ഒരു ഫാമിലിയുടെ കൂടെ പേയിംഗ് ഗസ്റ്റ്‌ ആയിട്ടാണ്. നിങ്ങള്‍ ഇവിടെക്ക് വരുമ്പോള്‍, ഡോര്‍ ബെല്‍ അടിക്കരുത് പകരം ഡോര്‍നു പുറത്തു എത്തിയിട്ട് എനിക്ക് മിസ്സ്‌ കാള്‍ തന്നാല്‍ മതി. അല്ലെങ്കില്‍ അവര്‍ക്ക് സംശയം തോന്നും'
'അതിനു ഞാന്‍ ഏതെങ്കിലും സൂപ്പര്‍മാര്‍ക്കറ്റിന്റെ ബാഗുമായി വന്നാല്‍ പോരെ? പാലോ, പഴമോ എന്തെങ്കിലും ഡെലിവറി ചെയ്യുന്ന ആളാണ് എന്ന വ്യാജേനെ അവിടെ എത്തിയാല്‍ പോരെ' അയാളുടെ ചോദ്യം അവള്‍ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്ന വിധത്തില്‍ അവള്‍ പൊട്ടിപൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ' എന്നെ ഫോണില്‍ വിളിക്കുന്ന ഒരാള്‍ ആദ്യമായാണ് ഇങ്ങിനെ ഒരു സൂത്രത്തെ കുറിച്ച് എന്നോട് പറയുന്നത്'
അയാള്‍ക്ക് തന്റെ കഴിവില്‍ അഭിമാനം തോന്നി. കുറെ ആലോചിച്ചു ചിന്തിച്ചു കണ്ടെത്തുന്ന ഒരു ഉത്തരത്തില്‍ അധികം പെട്ടെന്ന് തലയില്‍ ഉദിച്ചു വരുന്ന ചിന്തകളാണ് ഒരു വില്പനക്കാരന്റെ വിജയം തീരുമാനിക്കുന്നത് എന്ന് അയാള്‍ക്ക് തോന്നി. അവള്‍ക്കു തന്നെ മനസ്സിലായിട്ടില്ല എന്ന വസ്തുത അയാളെ ഹര്‍ഷപുളകിതനാക്കി.
.
അവളെ കാണാന്‍ പോവാന്‍ അയാള്‍ തയ്യാറായി. തന്റെ കടയില്‍ നിന്ന് സാധനനങ്ങള്‍ വാങ്ങാതെ, തൊട്ടടുത്തുള്ള കടയില്‍ നിന്ന് അയാള്‍ പാലും, മുട്ടയും പഴവും വാങ്ങി അവളുടെ താമസസ്ഥലം അനേഷിച്ചു പോയി. കുറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ഇടയിലായി ചെറിയ ഒരു കെട്ടിടം അയാള്‍ കണ്ടു. അതിലാണ് അവള്‍ താമസിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി. ആ കെട്ടിടത്തിന്റെ ഏറ്റവും പിറകിലായി ഒരു വാതില്‍ ഉണ്ട്. അത് തുറന്നു വേണം അകത്തേക്ക് പ്രവേശിക്കുവാന്‍ എന്ന് അവള്‍ പറഞ്ഞത് അയാള്‍ ഓര്‍ത്തു. അയാള്‍ അങ്ങിനെ ഒരു വാതില്‍ അനേഷിച്ചു കെട്ടിടത്തിന്റെ പിറകു വശത്ത് അനേഷിച്ചപ്പോൾ. കെട്ടിടത്തിന്റെ പിറകില്‍ ഒന്നിലേറെ വാതിലുകള്‍ അയാള്‍ കണ്ടു. ഓരോ വാതിലില്‍ കൂടിയും ആളുകള്‍ പുറത്തേക്കും അകത്തേക്കും പോവുന്നുണ്ടായിരുന്നു. ഏതു വാതിലിലൂടെ പ്രവേശിച്ചാല്‍ ആണ് അവളുടെ ഫ്ലാറ്റില്‍ എത്തുക? അയാള്‍ ചിന്താമഗ്നനായി. അവള്‍ക്കു വിളിച്ചാലോ? എന്തും വരട്ടെ എന്ന് കരുതി അയാള്‍ അവള്‍ക്കു വിളിച്ചു. അവള്‍ കാള്‍ എടുത്തില്ല. അയാള്‍ തുടരെ തുടരെ വിളിച്ചു കൊണ്ടേയിരുന്നു. അയാള്‍ക്ക് എന്തെന്നില്ലത്ത നിരാശ തോന്നി. അയാള്‍ ഓര്‍ത്തു ഒരു പക്ഷെ അവള്‍ തന്റെ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുക ആയിരിക്കും. അതായിരിക്കും കാള്‍ എടുക്കാത്തത് . ഏതു സമയത്തും സംഭവിക്കുന്ന ഈ അവസ്ഥ കാരണം കൊണ്ട് ആയിരിക്കാം ഫ്ലാറ്റിലേക്കുള്ള വാതിലിനെ കുറിച്ച് നേരത്തെ പ്രത്യേകം വിവരിക്കാതെ ഇരുന്നത്. പല വാതിലിലൂടെ കയറി ഇറങ്ങി അവസാനം അയാൾ നിരാശയോടെ നടക്കുമ്പോൾ ഒരു പെണ്‍കുട്ടിയുടെ പൊട്ടിച്ചിരി കേള്ക്കുന്നത് പോലെ അയാള്ക്ക് തോന്നി.
.
പൊട്ടിച്ചിരി കേൾക്കുന്ന ഭാഗത്തേക്ക് അയാൾ നടന്നു. അത് ഒരു വീടിന്റെ ഇടനാഴിയിലേക്ക് അയാളെ എത്തിച്ചു. തേക്കിൽ തീർത്ത ഒരു മനോഹരമായ വാതിൽ അയാളുടെ കണ്ണില്പ്പെട്ടു. വാതിന് ഒരു വശത്തായി കാളിംഗ് ബെല്ലിന്റെ ചിത്രം അയാൾ ശ്രദ്ധിച്ചു. ആ ചിത്രത്തിൽ വിരൽ തൊടാൻ അയാൾ തുനിഞ്ഞുവെങ്കിലും അവളുടെ ഓർമ്മപ്പെടുത്തൽ അയാൾ ആ ഉദ്ദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. അവൾ പറഞ്ഞത് പ്രകാരം മിസ്സ്‌ കാള്‍ അടിച്ചു കൊണ്ട് അവള്‍ വാതില്‍ തുറക്കാനായി അയാള്‍ കാത്തു നിന്നു. കുറച്ചു നേരത്തിനു ശേഷം ഡോറിനു അടുത്തേക്ക് ആരോ നടന്നു അടുക്കുന്നത് പോലെ അയാള്ക്ക് തോന്നി. ആ പതിഞ്ഞ കാലടി ശബ്ദം അയാളെ ഉത്കണ്ടകുലനാക്കി. കുറെ നിമിഷങ്ങള്ക്ക് ശേഷവും ഡോർ തുറക്കതെയായപ്പോൾ, ആ കാലടി ശബ്ദം അകന്നു പോവത്തതിനെ കുറിച്ച് അയാൾ ആലോചിച്ചു. അപോഴാണ് വാതിലിൽ സ്ഥാപിച്ച ലെൻസ്‌ അയാൾ കണ്ടത്. ഒരു പക്ഷെ ആ ലെന്സിലൂടെ അവൾ തന്നെ നോക്കുക ആയിരിക്കും എന്ന് അയാള്‍ക്ക് തോന്നി. തന്നെ അവൾ കാണുന്നതും, ചമ്മിയ ചിരിയൊതുക്കി വാതിലിന്റെ വാതിലിന്റെ സാക്ഷ നീക്കി തന്നോട് അകത്തേക്ക് വരാൻ ആവശ്യപ്പെടുന്നതും കാത്തു അയാൾ അക്ഷമനായി നിന്നു. കാത്തു നില്ക്കുന്ന ഓരോ നിമിഷത്തിനും മണിക്കൂറുകളുടെ ദൈര്ഘ്യം ഉള്ളത് പോലെ തോന്നിയപ്പോൾ അയാൾ അസ്വസ്തയോടെ മനസ്സില് അവളെ തെറി വിളിച്ചു. ഒരു പക്ഷെ തന്നെ ആയിരിക്കില്ല അവള്‍ പ്രതീക്ഷിചിട്ടുണ്ടാവുക. തന്നെ കണ്ടത് അവളെ കുപിതയാക്കിയിരിക്കും എന്ന് തീര്‍ച്ചയാണ്. അത് കൊണ്ടാവാം വാതില്‍ തുറക്കാതെ അവള്‍ അവിടെ തന്നെ സ്തബ്ധയായി നില്‍ക്കുന്നത്. തന്റെ കുസൃതി ഓർത്ത്‌ ആ അസ്വസ്ഥമായ അവസ്ഥയിലും അയാൾ ചിരിച്ചു. കുറെ നേരത്തെ കാത്തിരിപ്പിന്നു ശേഷവും അവളില്‍ നിന്ന് പ്രതികരണം ഒന്നും കാണാതെ വന്നപ്പോള്‍ അയാള്‍ അവള്‍ക്കു ഫോണ്‍ ചെയ്തു. അവള്‍ ഫോണ്‍ കണക്ട് ചെയ്തുവെങ്കിലും തിരിച്ചു ഒന്നും പറഞ്ഞില്ല. ഫോണ്‍ ഡിസ്കണക്ട് ചെയ്തതുമില്ല. നിരാശയും ദേഷ്യവും സങ്കടവും തോന്നി. തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ ഫോണിൽ അവളുടെ ശബ്ദം അയാൾ കേട്ടു 'കള്ളന്‍, എന്നെ പറ്റിച്ചു' തിരിഞ്ഞു നോക്കുമ്പോള്‍ വാതിലിന്റെ സാക്ഷ പതുക്കെ നീങ്ങിവരുന്നത് അയാള്‍ കണ്ടു. വാതിൽ തുറന്നു അകത്തു കയറി അയാൾ അത്ഭുതപെട്ടു. ആ മുറിക്കു അകം നിറയെ ഇടഭിത്തികൾ നൽകി കുറെ കൊച്ചു മുറികൾ രൂപപ്പെടുത്തിയിരിക്കുന്നു. ഓരോ മുറികളുടെ കവടങ്ങളിലും നർത്തകിമാർ എന്ന് തോന്നിപ്പിക്കുന്ന കുറെ പെണ്‍കുട്ടികൾ നിൽപ്പുണ്ടയിരുന്നു അവരെ കണ്ടപ്പോൾ അയാള്ക്ക് ദാഹം അനുഭവപ്പെടുന്നതായും ചുണ്ടുകൾ വരളുന്നതയും തോന്നിത്തുടങ്ങി. വിയര്പ്പിന്റെയും, പലതരം സുഗന്ധദ്രവ്യങ്ങളുടെയും സമ്മിശ്രമായ മണം അവിടെയാകെ നിറഞ്ഞു നില്ക്കുന്നതായി അയാൾ തോന്നി. താൻ അനേഷിച്ചു വന്നവൾക്ക്‌ വേണ്ടി അയാളുടെ കണ്ണുകള പരതി നടക്കവേ, ഒരു ഗ്ലാസിൽ പാലും, സ്വര്‍ണ്ണനിറമുള്ള ചിത്ര ഫലകം കൊത്തിവച്ച ഒരു തളികയിൽ കുറെ മുട്ടകളും കയ്യിൽ പിടിച്ചു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി അവൾ തന്റെ അടുത്തേക്ക് നടന്നു വരുന്നത് അയാൾ കണ്ടു'
.
'നിരന്തരം നിലവിളിക്കുന്ന ഭാരത സ്ത്രീയിൽ നിന്ന് നവീന സ്ത്രീയിലെക്കുള്ള മാറ്റമാണ് ഈ ചാനൽ ഷോയിലൂടെ അനാവരണം ചെയ്യപ്പെടാൻ പോവുന്നത്' എന്ന ആമുഖത്തോടെ ദ്രിശ്യവല്ക്കരിക്കപ്പെട്ട 'വശീകരണം എന്ന കഥ' ചാനൽ പുറത്തു വിട്ടതോടെയാണ്, തന്റെ കഥ ചിത്രീകരിച്ചു വരുന്നതിനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിനു വിരാമമായിയത്. ഒളി ക്യാമറകളിലൂടെ വസ്ത്രങ്ങളുടെ മറയില്ലാതെ 'സ്ത്രീ' ആഘോഷം ആകുന്ന കാഴ്ചകണ്ട്‌ വേട്ടക്കാരന്റെ വലയ്ക്കു കീഴിലൊതുങ്ങി ആകാശവും ഭൂമിയും നഷ്ടപ്പെട്ട ഒരു പറവയെ പോലെ അവൾ തേങ്ങി..

No comments:

Post a Comment

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...