ബക്കർ സ്ട്രീറ്റ്. ഷെര്‍ലക്ക് ഹോംസ് ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലം. സ്രഷ്ടാവിനേക്കാളും പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാര്‍ന്ന അസ്തിത്വവിശേഷം നേടിയ തീര്‍ത്തും കാല്പിത കഥാപാത്രം.
ഹോംസ് ജീവിക്കുന്ന യാഥാര്‍ത്ഥ്യമായി ലോകം വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ഇവിടെയുള്ള സന്ദര്‍ശക ബാഹുല്യം.
ഞങ്ങള്‍ അവിടെ തെല്ലു നേരം നിന്നു.
ആള്‍കൂട്ടത്തെ നോക്കി നിന്നപ്പോള്‍, സത്യവും മിഥ്യയും തമിലുള്ള വേര്‍തിരിവിനെ കുറിച്ചോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
പിന്നെ ഞാനറിയുന്ന ഉത്തരത്തില്‍ വിഡ്ഡിയെ പോലെ മുഖം പൂഴ്ത്തി.
ഈ ഉത്തരത്തിന് അര്‍ത്ഥതലങ്ങളില്ല,
ഞാന്‍ ഷെര്‍ലോക്ക് ഹോംസിന്റെ വലിയ പ്രതിമയും നോക്കി കുറെ നേരം നിന്നു.
ഉത്തരം തേടിയുള്ള എന്റെ മനസ്സിന്റെ ദാഹം ഞാന്‍ തല്‍ക്കാലത്തേക്ക് മറന്നു.
പിന്നെ ഞങ്ങള്‍ അവിടെയോരോ സ്ഥലവും ചുറ്റിനടന്നു കണ്ടു.
ലണ്ടന്‍ നഗരം ഒരു മനോഹരമായ കാഴ്ചയായിരുന്നു..
ഞങ്ങള്‍ അവിടെനിന്നു തിരിക്കുമ്പോള്‍, നേരം നല്ലവണ്ണം ഇരുട്ടിയിരുന്നു.
എന്തൊക്കെയോ മറന്നുവച്ചത് പോലെയുള്ള ഒരനുഭവമായിരുന്നു എനിക്ക് ആ യാത്ര.
എന്റെ അവസ്ഥ കണ്ടിട്ടാവണം സുഹൃത്ത് ഉമര്‍ വണ്ടി തൊട്ടടുത്ത് കണ്ട ഒരു പബ്ബിലേക്ക് വിട്ടു.
പബിനകം നിറയെ ബഹളമായിരുന്നു.
ഒറ്റ നോട്ടത്തില്‍ അറിയാം അത് ഒരു ഏഷ്യന്‍ ബാര്‍ ആണെന്ന്,
ബാറിന്റെ അകത്തും പുറത്തുമായി കറുത്ത വര്‍ഗക്കാരും പിന്നെ തവിട്ടു നിറത്തിലുള്ള ഏഷ്യന്‍ വംശജരുമായ കുറെ ആളുകള്‍ നില്‍പ്പുണ്ടയിരുന്നു. അത് കണ്ടപ്പോള്‍ ഞാന്‍ അല്‍പ്പനേരം അറച്ചുനിന്നു.
ഞാനൊരു ഏഷ്യക്കാരന്‍ ആണെങ്കിലും, ഏഷ്യാക്കാരോട് എന്തോ എനിക്ക് പുച്ഛമായിരുന്നു.
ഞാന്‍ ജനിക്കേണ്ടത് യൂറോപ്പിലോ അമേരിക്കന്‍ ഭൂഖണ്ഡത്തിലോ ആവേണ്ടാതായിരുന്നു എന്നെനിക്കു തോന്നാറുണ്ട്.
ഡോര്‍ കടന്നു നേരെ എത്തുന്നത് ഒരു ഹാളില്‍ ആണ്.
അതിന്റെ വലതു വശത്തായി ഒരു ബാര്‍ കൌണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹാളിലെ ബാന്‍ഡ്നു അനുബന്ധമായി നല്‍കിയിട്ടുള്ള പല നിറത്തിലും വര്‍ണ്ണത്തിലുമുള്ള ബള്‍ബുകളില്‍ നിന്നുള്ള പ്രകാശരശ്മികള്‍ ബാറില്‍ അലങ്കരിച്ചുവച്ചിട്ടുള്ള മദ്യകുപ്പികളില്‍ തട്ടി പ്രതിഫലിച്ചത് കൊണ്ടുണ്ടായ മനോഹരമായ ദൃശ്യം, ബാര്‍കൌണ്ടര്‍ ആകമാനം മഴവില്ല് വിരിഞ്ഞു നില്‍ക്കുന്നത് പോലെയുള്ള പ്രതീതി എന്നില്‍ ഉണ്ടാക്കി.
രണ്ടു ബിയറിന് ഓര്‍ഡര്‍ കൊടുക്കുന്നതിനിടയില്‍ എന്റെ കണ്ണുകൾ ബാര്‍ കൗണ്ടറിന് അരികിലായി സ്ഥാപിച്ചിട്ടുള്ള പീഠത്തില്‍ ഇരിക്കുന്ന സുന്ദരിയുടെ കണ്ണുകളുമായി കൂട്ടിമുട്ടി. ഒരു കറുത്ത സുന്ദരി.
ഏതോ ഒരു ആഫ്രിക്കന്‍ രാജ്യത്തു നിന്ന് കുടിയേറിയതാണ് എന്ന് കണ്ടാല്‍ അറിയാം.
എനിക്കവളെ ഇഷ്ടമായി.
സ്ത്രീയുടെ അംഗലാവണ്യത്തിന് ഭൂഖണ്ഡങ്ങളുടെ വേര്‍തിരിവില്ല എന്ന സത്യം ഓര്‍ത്തപ്പോള്‍ ദൈവത്തെ സ്തുതിക്കാതെയിരിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ അവളെ നോക്കി മന്ദഹസിച്ചു. അവള്‍ തിരിച്ചും.
"ലെറ്റ് അസ് ജോയിന്‍ വിത്ത് അസ്?" എന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവള്‍ എന്റെ അരികിലേക്ക് വന്നു.
സംസാരത്തിനിടെ മനസിലായി അവള്‍ എത്യോപ്യന്‍ വംശജയാണന്ന്.
അഭ്യന്തര കലാപം കൊണ്ട് പൊറുതിമുട്ടി ബ്രിട്ടനിലേക്ക്
കുടിയേറിയതായിരുന്നു അവളുടെ തലമുറ.
...
ഞങ്ങള്‍ അവളെയും വണ്ടിയില്‍ കയറ്റി ലണ്ടന്‍ നഗരം പ്രദീക്ഷണം ചെയ്യാന്‍ തുടങ്ങി.
ഉമര്‍ ആണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്.
ഞാന്‍ അവളെ എന്റെ തൊട്ടടുത്തായി പിറകിലെ സീറ്റില്‍ ഇരുത്തി.
ഉമറിനു പെണ്‍കുട്ടികളെ ഇഷ്ടമായിരിന്നുവെങ്കിലും
അവരോടു നേരിട്ട് സംസാരിക്കാനുള്ള വൈമനസ്യം പലപ്പോഴും എനിക്ക് ഭാഗ്യമായിട്ടുണ്ട്.
അത് കാരണം കൊണ്ടുതന്നെയാണ് അവന്‍ വേഗം വണ്ടിയുടെ ഡ്രൈവിംഗ് ഏറ്റടുത്തതും, എന്നെ പിറകിലെ സീറ്റില്‍ ഇരുത്തി അവളോട് സംസരിപ്പിക്കുവാന്‍ ശ്രമിക്കുന്നതും.
സംസാരമദ്ധ്യേ, ഉമര്‍ അവളുടെ സഹോദരസ്ഥാനം ഏറ്റടുത്തു, അത് ഒരുതരത്തില്‍ നന്നായി തോന്നി.
അതുവരെ അധികം സംസാരിക്കാതെയിരുന്ന അവള്‍ പൊടുന്നനെ അവളുടെ വീടിനെ കുറിച്ചും അച്ഛനമ്മമാരെ കുറിച്ചും പറയാന്‍ തുടങ്ങി.
ഇടക്ക് എപ്പോഴോ എന്നിലെ ചരിത്രകാരന്‍ ഉണര്‍ന്നു.
ലോകത്തെ അതിപുരാതനമായ നഗരമായ എത്യോപ്യയെ കുറിച്ചും അവിടെയുള്ള പ്രകൃതി രമണീയതയെ കുറിച്ചുമൊക്കെ എവിടെയെക്കെയോ വായിച്ചത് ഞാനവളുടെ മുന്നില്‍ വിളമ്പി.
എന്റെ വിവരണം അവളില്‍ അത്ഭുതവും ജിജ്ഞാസയും ഉണ്ടാക്കി. അവളപ്പോള്‍ കുറച്ചുകൂടി എന്നോട് ചേര്‍ന്നിരുന്നു.
സംസാരത്തിനിടെ അവള്‍ ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചു.
ഞാന്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചുവെങ്കിലും ഉമര്‍ വിട്ടില്ല.
അവളുടെ വീട്ടിലെത്തി അവരെ എല്ലാവരെയും പരിചയപ്പെടാന്‍ അവന് ദ്രിതിയായി.
ഞാന്‍ അവനോടു പറഞ്ഞു "ഉമ്മര്‍ പ്ലീസ്.... വെറുതെ അനാവശ്യമായി നമ്മളോരോ കാര്യങ്ങളില്‍ ചെന്ന് ചാടണോ? അവളെ വിട്ടേക്ക് ..നീ അവളുടെ സഹോദരനായിയെന്നു പറഞ്ഞ നിമിഷം തന്നെ അവളെന്റെ മനസ്സില്‍ നിന്ന് പോയി.."
അതിനു മറുപടി ആയി അവന്‍ പറഞ്ഞു.. "ഡാ...കഥാകാരാ. .നിനക്ക് അനുഭവങ്ങളില്ല എന്നല്ലെ നിന്റെ പരാതി, ഈ യാത്ര ഒരു പക്ഷെ നിനക്ക് ഒരനുഭവമായി മാറിയെങ്കിലോ? ..വെറുതെ ചുമ്മാതെയിരുന്നാല്‍ അനുഭവം ഉണ്ടാവില്ല....അനുഭവങ്ങള്‍ ഉണ്ടാവാന്‍ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലണം..സഹജീവികളെ അറിയണം.. മനുഷ്യനെ ഒന്നിപ്പിക്കുന്നത് നിറവിത്യസമോ ജാതിയോ അല്ലന്നു മനസിലാക്കണം" .തുടര്‍ന്നും അവന്‍ എന്തക്കെയോ പറഞ്ഞു കൊണ്ടിരുന്നു..നല്ല സൗഹൃദങ്ങളും , സ്നേഹിക്കുന്ന പെണ്ണും എന്നും എന്റെ ദൌര്‍ബല്യങ്ങള്‍ ആയിരുന്നു.
---
നിര്‍ജീവമായ നഗരത്തിന്റെ മനിലനമായ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവള്‍ ഞങ്ങളെ ആനയിച്ചു കൊണ്ടുപോയികൊണ്ടിരുന്നു.
അവള്‍ക്കു പിറകെ ഒരു അടിമയെ പോലെ, അവളുടെ കാന്തികവലയത്തില്‍ ഞാന്‍ നടന്നു.
എനിക്ക് തൊട്ടുപിറകില്‍ ഉമര്‍. അവന്റെ മനസ്സ് എനിക്ക് അറിയാം.
ഓരോ അറിവിനും വേണ്ടി അവന്‍ അവന്റെ അസ്ഥിത്വം മറന്നു അവനല്ലതാവുന്ന അവസ്ഥ പലപ്പോഴും എന്നില്‍ അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്.
പക്ഷേ എനിക്ക് അങ്ങിനെ പറ്റില്ലല്ലോ.
ഞാന്‍ സുഖങ്ങള്‍ മാത്രമാണ് ആഗ്രഹിക്കുന്നത്.
ചുറ്റുമുള്ളവരെ കുറിച്ചോർത്ത്കൊണ്ട് ജീവിക്കാന്‍ പറ്റില്ലന്ന വിശ്വാസമാണ് എന്നെ നയിക്കുന്നത്.
എന്റെ വഴികളുടെ അവസാനത്തെ കുറിച്ച് ഞാന്‍ ഓര്‍ക്കാറില്ല.
നീണ്ടു നീണ്ടു കിടക്കുന്ന രാജപാതയില്‍ കൂടിയാവണം എന്റെ സഞ്ചാരം.
ചുറ്റും പൂക്കള്‍ കൊണ്ട്തീര്‍ത്ത പാതയോരവും, വെട്ടിയൊതുക്കിയ ചെടികളുടെ കമാനങ്ങളും വേണം.
നിങ്ങള്‍ ഒരു പക്ഷെ എന്നെ കുറ്റപ്പെടുത്തുമായിരിക്കാം.
മനുഷ്യനെ അറിയാന്‍ നിങ്ങളെന്നെ പ്രേരിപ്പിച്ചേക്കാം.
എല്ലാം അറിഞ്ഞിട്ട്???
ഞാനും നിങ്ങളെപോലെ ഇരുട്ടില്‍ സഞ്ചരിക്കണോ?
നഗരത്തിന്റെ അരണ്ട വെളിച്ചത്തില്‍ കാണുന്ന പരിചിതമായ വഴിയില്‍ കൂടി അനായാസം നടക്കുകയാണ് അവളിപ്പോള്‍.
ഞാന്‍ ആകാശത്തേക്ക് നോക്കി.
ഇരുട്ടില്‍ ഒറ്റപെട്ട ഒരു നക്ഷത്രം എന്റെ ചലനങ്ങളെ പിന്തുടരുന്നു.
പെട്ടെന്ന് എനിക്കൊന്നും കാണാന്‍ വയ്യാതായി.
ഞങ്ങളുടെ വഴി എവിടെയോ കൂട്ടിമുട്ടിയിരിക്കുന്നു.
ഇനി മുന്നോട്ടു പോവാന്‍ വഴികളില്ല. എന്നെ വിറക്കാന്‍ തുടങ്ങി.
പണ്ടെങ്ങോ വായിച്ചുതീര്‍ത്ത അപസര്പക കഥയിലെ കഥാപാത്രങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.
നീണ്ട കൂര്‍ത്ത പല്ലുകളുള്ള, മനുഷ്യമാംസം ഭക്ഷിച്ച് രക്തമൂറ്റി കുടിക്കുന്ന രാക്ഷസികളുടെ രൂപങ്ങള്‍ ഓര്‍ത്തപ്പോള്‍ ഭയം എന്റെ ശരീരത്തെ മൂടി.
വിരലുകള്‍ക്കിടയില്‍ ഒളിച്ചുവച്ച ബ്ലൈട് കഷണം കൊണ്ടവള്‍ എന്നെ തലങ്ങും വിലങ്ങും വരഞ്ഞു കൊണ്ടിരിക്കുന്നു.
ദേഹം മുഴുവന്‍ തണുപ്പ് കയറുന്നത് പോലെ..
ഞാനൊഴിച്ച് എനിക്ക് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നു.
ബോധത്തിന്റെ നിറം മങ്ങി വരുന്നു. അത് പല വര്‍ണ്ണത്തില്‍ എനിക്ക് ചുറ്റും മാറി മാറി നീങ്ങി. ..
--
കുറെ നേരമായി ആരോ കതുകില്‍ തട്ടുന്നത് പോലേയൊരു ശബ്ദം എന്നെ അലസോരപ്പെടുത്തി കൊണ്ടിരിക്കുന്നു.
ഉറക്കത്തിന്റെ ആലസ്യം കാരണം ഉണരാന്‍ തോന്നുന്നില്ല.
കതകിലെ മുട്ടിനു ശക്തി കൂടി കൂടി വരുന്നു.
ബെഡില്‍ നിന്ന് എഴുന്നേറ്റു ഞാന്‍ ഡോറിന് അടുത്തേക്ക് ഓടി.
ഡോറിന്റെ കീ ഹോളില്‍ താക്കോല്‍ കൂട്ടങ്ങള്‍ തൂങ്ങിയാടി കൊണ്ടിരിക്കുന്നു. ഇതെങ്ങിനെ ഇവിടെ എത്തി? ഞാനിതു ഷെല്‍ഫിലെ ഡ്രോയില്‍ ഇട്ടിരുന്നതാണല്ലോ ? എന്റെ ഓർമകളിൽ ഞാൻ കുറെ തിരഞ്ഞു.
ഡോര്‍ തുറന്നതും ഉമര്‍ ആക്രോശിച്ചു കൊണ്ട് റൂമിനുള്ളിലേക്ക് കയറിയതും ഒന്നിച്ചായിരുന്നു.
അവൻ സ്വയം ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തു കൊണ്ടിരുന്നു.
എനിക്കൊരു കാര്യം മനസിലായി... ഇന്നലെ രാത്രിക്കും ഇന്നത്തെ പ്രഭാതത്തിനും ഇടയിലായി എനിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.
എനിക്ക് ഒരിക്കല്‍ കൂടി പിറകിലേക്ക് സഞ്ചരിക്കേണ്ടി ഇരിക്കുന്നു.
കാരണം, ഇന്നലത്തെ രാത്രിക്കും ഇന്നത്തെ പ്രഭാത്തിന്നും ഇടയിലെവിടെയോ എന്റെ ഓര്‍മകള്‍ക്ക് ക്ഷതം സംഭവിച്ചിരിക്കുന്നു.
ഞാന്‍ ഈ കഥ തുടങ്ങിയത് സൃഷ്ടാവിനെ തോല്പിച്ച സൃഷ്ടിയില്‍ നിന്നാണ്. വെറുമൊരു സാങ്കല്പികം കഥാപാത്രം ലോകത്തിനു മുന്നില്‍ ജീവിച്ചിരുന്ന ഒരു വസ്തുതയായി ചിലരെങ്കിലും അംഗീകരിക്കുന്നു.
ആ പ്രതിമക്കു മുന്നില്‍ നിന്നാണ് എന്റെ കഥ പറച്ചില്‍ ആരംഭിച്ചത്. ഇല്ലാത്തയൊന്നിനെ ഉണ്ടന്ന് ഞാന്‍ വിശ്വസിക്കണമെങ്കില്‍ എന്റെ മനസ്സിനെ ഞാന്‍ ശൂന്യമാക്കണം,
എന്നിട്ട് ഇല്ലാത്തതിനെ കുറിച്ചുള്ള വിശ്വാസങ്ങള്‍ എന്റെയുള്ളില്‍ നിക്ഷേപിക്കണം.
എന്റെ ഓര്‍മകളുടെ അവസാനം ഞാനെത്തിനില്‍ക്കുന്നത് ബാര്‍ ഹാളിലാണ്.
അവിടെ വച്ചാണ് ഞാന്‍ ആ സുന്ദരിയെ കാണുന്നത്.
അവിടുന്ന് ഉമര്‍ എന്നില്‍ നിന്നും വേര്‍പെട്ടു പോയിട്ടുണ്ട്.
സുന്ദരി എന്റെ അരികില്‍ വന്നത് ഒരു ചെറിയ കശപിശയില്‍ എന്നെ കൊണ്ടെത്തിച്ചു.
എന്നെ തല്ലാന്‍ ഓങ്ങിയ ഒരു കറുത്ത വര്‍ഗക്കാരന്റെ കൈ ഉമര്‍ പിടിച്ചു, എന്നിട്ട് അയാളെ ഉമര്‍ പിടിച്ചു പിറകിലോട്ടു തള്ളി.
മദ്യത്തിന്റെ ലഹരിയിലായത് കൊണ്ടായിരിക്കണം ഒറ്റ തള്ളില്‍ തന്നെ അയാള്‍ വേച്ചു വേച്ചു വീണു പോയത്.
പിന്നെ ഞങ്ങള്‍ വേഗം അവിടം വിട്ടു.
പുറത്തിറങ്ങി അവന്‍ എന്നെ ഒരു ടാക്സിയില്‍ കയറ്റി വിട്ടു.
ടാക്സി ഡ്രൈവറോട് അവന്‍ എന്റെ ഹോട്ടലിന്റെ അഡ്രസ് പറഞ്ഞു കൊടുത്തിരുന്നു.
ബാറില്‍ സംഭവിച്ച അടിപിടിയില്‍ എന്റെ കണ്ണട തെറിച്ചുപോയിരുന്നു.
ടാക്സിയില്‍ കയറിയ എനിക്ക് അന്ധത ബാധിച്ചത് പോലെ ആയി.
ശരിയാണ്. ഞാന്‍ എന്തോ നിങ്ങളോട് പറയാന്‍ മറന്നിരിക്കുന്നു..
ഞാന്‍ ടാക്സിയെ വീണ്ടും ആ പബ്ബിലെക്ക് തിരിച്ചു വിടുവിച്ചു.
അവിടെ എവിടെയോ വീണുപോയ എന്റെ കണ്ണട മാത്രമായിരുന്നില്ല ലക്‌ഷ്യം.
എനിക്ക് അവളെ ഒരിക്കല്‍ക്കൂടി കാണണമായിരുന്നു.
ഞാന്‍ ടാക്സിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ കാണാന്‍ കഴിഞ്ഞു, പുറത്തു റോഡ്‌രികില്‍ അവള്‍ നില്‍ക്കുന്നത്.
അവളെ എന്റെയരികില്‍ എത്തിച്ചത് ഒരു നിയോഗം പോലെയായി എനിക്ക് തോന്നി.
എത്രയോ പെണ്‍കുട്ടികളെ ഞാന്‍ ദിനം തോറുംകാണുന്നു
എന്നിട്ടും ഇവളെ മാത്രം എന്തിനാണ് ഞാൻ വീണ്ടും കാണാൻ ആഗ്രഹിച്ചത്?
അവളുടെ കണ്ണുകള്‍ക്ക് നീല നിറമായിരുന്നു.
മുടി രണ്ടായി പിന്നിയിട്ടിരുന്നു.
അവളെ പോലെ ഒരാള്‍ എന്റെ ഓര്‍മകളില്‍ എവിടെയോയായി ജീവിച്ചിരിക്കുന്നുണ്ട്.
മുടി രണ്ടായി പിന്നിയിട്ട, ഞെറികളുള്ള പാവാട ധരിച്ച ഒരു പെണ്‍കുട്ടി.
എത്രയോ പകലുകള്‍ ഞാനവളെ നോക്കി നിന്നിട്ടുണ്ട്.
അവളെനിക്കൊരു സ്വപനമായിരുന്നു.
സ്വപ്ങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഭാഗ്യം വേണം.
എനിക്ക് ഭാഗ്യമില്ലാതെ പോയത് അവളെയെനിക്കു നഷ്ടമായത് ഓര്‍ക്കുമ്പോള്‍ മാത്രമാണ്.
ഞാന്‍ അവളെയും ടാക്സിയില്‍ കയറ്റി ഹോട്ടല്‍ മുറിയിലേക്ക് പോയി.. അവിടെവച്ച് ഞങ്ങള്‍ വീണ്ടും മദ്യം കഴിച്ചു.
അവളെനിക്കു അരികെയിരുന്നു സ്നേഹപൂര്‍വ്വം ഒഴിച്ച്തരികയായിരുന്നു.
സ്നേഹം എന്റെ ദൌര്‍ബല്യങ്ങളില്‍ ഒന്നാണ്.
പിന്നെ പിന്നെ എന്റെ ഓര്‍മകളുടെ നിറം മങ്ങി തുടങ്ങി.
നിര്‍ജീവമായ നഗരത്തിന്റെ മനിലനമായ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവളെന്നെ ആനയിച്ചു കൊണ്ട്പോയി.
അവള്‍ക്കു പിറകെ ഒരു അടിമയെ പോലെ അവളുടെ കാന്തികവലയത്തില്‍ ഞാന്‍ നടന്നു.
പിന്നെ പിന്നെ.. വിരലുകള്‍ക്കിടയില്‍ ഒളിച്ചു വച്ച ബ്ലൈട് കഷണം കൊണ്ട് അവള്‍ എന്നെ തലങ്ങും വിലങ്ങും.........
ഞാന്‍ പെട്ടെന്ന് ഷെല്‍ഫിലെ ഡ്രോയര്‍ തുറന്നു.. ഹോ.. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
അവിടെ ശൂന്യമായിരുന്നു.. പെയ്സും അതിലുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, സ്യൂട്ട് കൈസ് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.
എനിക്ക് ഭാഗ്യമില്ല,
സ്വപ്ങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ ഭാഗ്യം വേണം.
മുടി രണ്ടായി പിന്നിയിട്ട, നീല കണ്ണുകളുള്ള, ഞെറികളുള്ള പുള്ളി പാവാട ധരിച്ച, എന്റെ മനസ്സില്‍ന്റെ കോണില്‍ എവിടെയോ ജീവിക്കുന്ന,
എന്റെ സ്നേഹത്തിന്റെ നൊമ്പരമായ എന്റെ ആത്മസഖി....
ഒരിക്കൽക്കൂടി ഞാന്‍ നിര്‍ഭാഗ്യവാനായിരിക്കുന്നു .
വീണ്ടും എല്ലാം നഷ്ടപ്പെട്ടവനായി...
ഹാ.ഹ.ഹ... കലക്കി
ReplyDeleteനല്ല കഥ. ബാഹ്യമായ പെണ്‍ സൌന്ദര്യത്തില്‍ വീണുപോയാല്‍ ജീവിതം തന്നെ നഷ്ട്ടപ്പെടും..
ReplyDeleteഅഭിനന്ദനങ്ങള്‍..
www.ettavattam.blogspot.com
നല്ല കഥ.
ReplyDeleteപല കോണിലൂടേയും നടത്തി, പിന്നെ കഥ ഒരു നഷ്ട കച്ചവടത്തില്‍ കൊണ്ടെതിച്ചു ,കൊള്ളാം
ReplyDeleteചില കാര്യങ്ങള്‍ പറായാതെ പറഞ്ഞു അവസാനം സത്യം തുറന്നു വെച്ചു
ആശംസകള്‍
നല്ല കഥ, ഇങ്ങനെയുള്ള കഥകള്‍ വായിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. കുറെ ചിന്തകള്‍ അടുക്കി കൂട്ടിയതു പോലുള്ള വാചകങ്ങള്‍, ഒരു സസ്പെന്‍സ് സിനിമയുടെ രംഗങ്ങള്‍ പോലെ രണ്ടു രീതിയില്‍ പറയുന്ന രംഗങ്ങള്‍. അവസാനം പക്ഷെ എല്ലാം ഒന്നിലേക്ക് തന്നെ കലാശിച്ചു
ReplyDeleteനന്നായി ആശംസകള്‍
http://enterachanakal2.blogspot.com/
ഡാ... കഥാകാരാ... ആഹ... ഇതൊക്കെ ആണോ അന്ന് ഉണ്ടായത്. ഞാന്‍ അറിഞ്ഞില്ല. നിനക്ക് നല്ല ജീവിതാനുഭവങ്ങള്‍ ഉണ്ടാക്കാന്‍ കൊണ്ടോപോയി 'ദുരനുഭവം' ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നു. ഇനിയും ലണ്ടനില്‍ വരുമ്പോള്‍ വിളിക്കണം. നല്ല അനുഭവങ്ങള്‍ക്ക് മാത്രം ആയി. ഉമര്‍.
ReplyDeleteകഥ വരുന്ന വഴി
ReplyDelete"ക്ലാ ക്ലാ ക്ലീ ക്ലീ" മന്സൂര് തിരിഞ്ഞു നോക്കി. അതാ മുറ്റതൊരു കഥ. മുഴുതത തലക്കെട്ട്, താഴെ കുറേ വരികള്‍, ഇടക്ക് ചാടി ചാടി വീഴുന്ന ഫിലാസൊഫീ, ഇതു കഥ തന്നെ ...തീര്‍ച്ച. ശബ്ദം ഉണ്ടക്കാതെ . എടുത്തു വീശി എറിഞ്ഞു. അതാ കഥ വലയില്‍. പിടക്കുന്ന കഥയെ വേഗം തന്നെ ബ്ലോഗ് എന്ന പെട്ടിയില്‍ ബന്ധിച്ചു. പേടിച്ച് അരണ്ട കഥ ബ്ലോഗിന്റെ മൂലക്ക് ചേര്‍ന്നിരുന്നു. തന്റെ പ്രവര്‍ത്തിയില്‍ മന്‍സൂര്‍ന് തന്നോടു തന്നെ അസൂയ തോന്നി, ഒപ്പം അഭിമാനവും. ആവേശം കൊണ്ട് അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു " എന്റെ കഥ...ഇതു എന്റെ കഥ..." ഒച്ച കേട്ട് വഴിപോക്കര്‍ എത്തി നോക്കി. അവര്‍ കഥ കണ്ടു "കൊള്ളാം" എന്നു തമ്മില്‍ പറഞ്ഞു. പേടിച്ചു വിറച്ചു കഥ ഒന്നു കൂടി ബ്ലോഗിന്റെ മൂലയിലേക്ക് ചേര്‍ന്നിരുന്നു.
അവളെന്നെ ആനയിച്ചു കൊണ്ട്പോയി.
ReplyDeleteഅവള്‍ക്കു പിറകെ ഒരു അടിമയെ പോലെ അവളുടെ കാന്തികവലയത്തില്‍ ഞാന്‍ നടന്നു.
the present appearance will not be same as inner presence......
അവളെന്നെ ആനയിച്ചു കൊണ്ട്പോയി.
ReplyDeleteഅവള്‍ക്കു പിറകെ ഒരു അടിമയെ പോലെ അവളുടെ കാന്തികവലയത്തില്‍ ഞാന്‍ നടന്നു.
the present appearance will not be same as inner presence......