Tuesday, December 18, 2012

കളിയുപകരണം




കറുത്തിരുണ്ട് ശോഷിച്ച ശരീരപ്രകൃതിയുള്ള  ആ സ്ത്രീയില്‍  ശ്രദ്ധ പതിപ്പിക്കാന്‍  അയാള്‍ക്ക്  എങ്ങിനെ കഴിഞ്ഞുവെന്നറിയില്ല. ഒരാളുടെ ശ്രദ്ധയ്ക്കു പാത്രമാവാനുള്ള  ആകാരവടിവോ സൌന്ദര്യമോ  ഒന്നും ഇല്ലാതിരുന്നിട്ടും കുറെ നേരമായി അയാള്‍ അവളെ മാത്രം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. അയാളുടെ ഓര്‍മ്മകളിലെവിടെയോ അങ്ങിനെയൊരു മുഖമുണ്ട്. ഒരിക്കല്‍ മാത്രം കണ്ട ഒരു പെണ്‍കുട്ടിയുടെ മുഖം. തന്റെ കൈകളില്‍ കിടന്നു പിടഞ്ഞ ഒരു കൊച്ചു മുഖം.!
 
ക്ലിയോപാട്ര എന്നു പേരുള്ള ബോട്ടില്‍ കയറുമ്പോള്‍, ഒരു സായാഹ്നസവാരി എന്നതിനപ്പുറം മറ്റു പരിഗണനകളൊന്നും അയാള്‍ ആ യാത്രയ്ക്കു  നല്‍കിയിരുന്നില്ല. ആ കൊച്ചു നൌകയ്ക്കു സമാന്തരമായി ജലശയ്യയ്ക്കു മീതെയിരുന്ന് ഇരയെ പിടിക്കുന്ന കടല്‍ക്കാക്കകള്‍ അയാളില്‍ ഒരുതരത്തിലുള്ള കൌതുകവുമുണര്‍ത്തിയില്ല.  അയാളുടെ ശ്രദ്ധ മുഴുവന്‍ ജലപ്പരപ്പിലായിരുന്നു.   സുര്യരശ്മികള്‍ അതിലുണ്ടാക്കിയ നീലവര്‍ണ്ണത്തിന്റെ ക്രമീകരണം കണ്ട് അയാള്‍ക്ക്  അത്ഭുതമടക്കാനായില്ല. പൊടുന്നനെ കടലിന്റെ ശാന്തതയിലേക്ക് എടുത്തുചാടാനുള്ള ഒരു ഉള്‍പ്രേരണ അയാളില്‍  നിറഞ്ഞു. ഓളങ്ങളില്‍ ആടിയുലയുന്ന ബോട്ടിന്റെ ഗതിവേഗത, തന്റെ ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിച്ചു. പുറമേയ്ക്കു ശാന്തമായ കടല്‍ പോലെയാണ് തന്റെ ജീവിതമെന്ന് അയാള്‍ക്കു തോന്നി. പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പുഴകള്‍ ഒഴുകി കടലില്‍ ചേരുന്നു. കടലിന് ഒഴുകാന്‍ കടല്‍ മാത്രമേയുള്ളു എന്നു തിരിച്ചറിയുന്നതു കൊണ്ടാവണം, അടിയൊഴുക്കുകളിലൂടെയും, തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരമാലകളിലൂടെയും തന്റെ നിലയ്ക്കാത്ത പ്രയാണം അത് തുടരുന്നത്.  ജീവിതത്തിലെ നിശ്ചലാവസ്ഥയിലും തന്നെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉള്ളിന്റെയുള്ളിലെ അടിയൊഴുക്കുകളായിരിക്കണം എന്നയാള്‍ക്കു തോന്നി.   കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ  അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരാളിനു മാത്രമേ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും സമാധാനത്തിന്റെ  മഹത്വത്തെക്കുറിച്ച് വാഴ്ത്താനും ഒക്കെ നേരം കാണുകയുള്ളു. ഇത്തരം തോന്നലുകളിലെ വിഡ്ഢിത്തം ഓര്‍ത്തുകൊണ്ടിരിക്കെയാവണം, കറുത്തിരുണ്ട ശോഷിച്ച ശരീരപ്രകൃതിയുള്ള ആ സ്ത്രീയില്‍ അയാളുടെ ശ്രദ്ധ പതിഞ്ഞത്.

ആദ്യകാഴ്ചയില്‍ അവള്‍  തന്റെ ബ്ലൌസിനുള്ളില്‍ എന്തോ പരതുന്നതായിട്ടാണ് അയാള്‍ക്കു തോന്നിയത്. സ്ത്രീകളെ കാണുമ്പോള്‍  മിക്കവാറും അവരുടെ നെഞ്ചിലെ മുഴുപ്പുകളാണ്  അയാള്‍  ശ്രദ്ധിക്കാറുള്ളത്. പതിവുപോലെ അവളുടെ നേര്‍ക്കുള്ള അയാളുടെ  ആദ്യ നോട്ടവും തുറിച്ചു നില്‍ക്കുന്ന മാറിടത്തിലേക്കായിരുന്നു.  അയാളുടെ ശ്രദ്ധ അവളുടെ മാറിടം ലക്ഷ്യമാക്കുമ്പോഴെല്ലാം അവള്‍ ബ്ലൌസിനുള്ളില്‍നിന്നു കൈ പിന്‍വലിക്കുന്നതും  പിന്നീട് അയാള്‍ നോക്കുന്നില്ല എന്നുറപ്പുവരുത്തിയ ശേഷം ആ കൈകള്‍ വീണ്ടും  ബ്ലൌസിനുള്ളിലേക്കു സഞ്ചരിക്കുന്നതും അയാള്‍ക്കു കാണാന്‍ കഴിഞ്ഞു. അയാളുടെ ചുണ്ടുകളില്‍ ഗൂഢമായ ഒരു മന്ദസ്മിതം വിരിഞ്ഞു. മാറില്‍ നിന്നു കണ്ണുകള്‍ വലിച്ചെടുത്തുവെങ്കിലും കള്ളക്കണ്ണിലൂടെ അയാള്‍  നോട്ടം തുടര്‍ന്നുകൊണ്ടിരുന്നു. കുറെ നേരത്തെ പരിശ്രമത്തിനുശേഷം അവളെന്തോ ഒരു യന്ത്രം ബ്ലൌസിനുള്ളില്‍നിന്നു പുറത്തെടുക്കുന്നത് അയാള്‍ കണ്ടു. പെട്ടെന്നൊരു കാറ്റ് ആഞ്ഞുവീശിയത് അയാള്‍ ഓര്‍ക്കുന്നു. അന്നേരമാണ് തിരമാലകള്‍ ഉയര്‍ന്നു പൊങ്ങിയതും ബോട്ടിനുള്ളിലേക്ക് പൊടുന്നനെ വെള്ളം പ്രവേശിച്ചതും.  അപ്പോഴേക്കും നിലതെറ്റി അയാളുടെ  ശരീരം അവളുടെ ശരീരത്തിലേയ്ക്കു വീണു കഴിഞ്ഞിരുന്നു. ഒരു പതര്‍ച്ചയോടെ അവള്‍ അയാളെ ഒന്നു നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. ബോട്ടിലെ യാത്രക്കാരോട് അവള്‍ തന്നെപ്പറ്റി ഉറക്കെ പരാതി പറയുമെന്നാണ് അയാള്‍ കരുതിയത്. പ്രതീക്ഷയ്ക്കു വിപരീതമായതു സംഭവിച്ചപ്പോള്‍ എന്തോ,  അജ്ഞാതമായ ഒരാത്മബന്ധം അയാള്‍ക്ക് അവളോട്‌ തോന്നി. അജ്ഞാതമായ ആത്മബന്ധം..അജ്ഞാതമായ ആത്മബന്ധം.. രണ്ടു വട്ടം ആ വാക്കുകള്‍ അയാള്‍  മനസ്സില്‍ ഉരുവിട്ടു. അയാള്‍ ആലോചിച്ചു.  'ബന്ധങ്ങള്‍ക്ക് എങ്ങനെ ഇത്തരം വേര്‍തിരിവുകള്‍ വന്നു.? ആത്മബന്ധം, ഹൃദയബന്ധം, സുഹൃദ്ബന്ധം എന്നിങ്ങനെ ബന്ധങ്ങളുടെ നീണ്ട ചങ്ങലക്കണ്ണികളില്‍പ്പെട്ടു കിടക്കുകയാണ് മനുഷ്യരെല്ലാം. ചില മനുഷ്യരെങ്കിലും പൊട്ടിയ ചങ്ങലകള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട് ബന്ധങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. എങ്ങനെയാണ്‌ ബന്ധങ്ങള്‍ രൂപപ്പെടുന്നത്? ഒരു തരത്തില്‍, മനുഷ്യമനസ്സിന്റെ അജ്ഞാതമായ സമരസപ്പെടലുകള്‍ ആണ് ബന്ധങ്ങള്‍. വിപരീതദിശയിലുള്ള രണ്ടുപേര്‍ അടുത്തുകഴിഞ്ഞാല്‍, അവരില്‍ വൈകാരികമായ ഒരു ഐക്യം രൂപപ്പെടുന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് ആ ബന്ധത്തിന് ഒരു പേരുനല്‍കുന്നു. ഒരുവേള, മനസ്സുകള്‍ തമ്മിലുള്ള കൂടിച്ചേരലിനെ, അതിന്റെ വിശാലതയെ പരിമിതിപ്പെടുത്തുകയാണ് ഇത്തരം പേരുകള്‍ ചെയ്യുന്നത്.! പേരിടാനാകാത്ത ബന്ധങ്ങളാല്‍ നിറഞ്ഞതായിരിക്കണം ജീവിതം. അങ്ങിനെയൊരവസ്ഥ എത്ര രസകരമയിരിക്കും. അല്ലേ? സ്വയം ചിരിച്ചുകൊണ്ട് അയാള്‍ ആ സ്ത്രീയെ വീണ്ടും സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങി.

തന്റെ കയ്യിലെ കൊച്ചുയന്ത്രത്തിലാണ് അവളുടെ ശ്രദ്ധ മുഴുവന്‍. ബോട്ടിന്റെ സൈഡ്സീറ്റില്‍ ഇരുന്നുകൊണ്ട് അവള്‍ അതിലെ പച്ചയും ചുവപ്പും കറുപ്പും നിറങ്ങളുള്ള ബട്ടണുകളില്‍ അമര്‍ത്തുകയാണ്.  ഇടയ്ക്കിടെ സ്വയം തലയില്‍ അടിയ്ക്കുന്നുണ്ട്. മറ്റുചിലപ്പോള്‍ അവള്‍ എന്തോ ഉരുവിടുന്നതയും അയാള്‍ക്കു കാണാന്‍ കഴിഞ്ഞു.  അയാള്‍ക്ക് അവളുടെ തൊട്ടടുത്തായി ഇരിക്കാന്‍ ആഗ്രഹം തോന്നി. പക്ഷെ അതിലെ അസ്വാഭാവികത ഓര്‍ത്തപ്പോള്‍, പ്രായോഗികമായ മറ്റൊരു വഴിയെക്കുറിച്ച് അയാള്‍ ചിന്തിച്ചു. അവളുടെ നോട്ടം അയാളിലേയ്ക്കു തിരിയുകയാണെങ്കില്‍,  തന്റെ കണ്ണുകളിലെ ദാഹത്തിലൂടെ, ചുണ്ടില്‍ വിരിയുന്ന മന്ദഹാസത്തിലൂടെ അയാള്‍ അവളുടെ ശ്രദ്ധയാകര്‍ഷിക്കുമായിരുന്നു. പക്ഷെ, യന്ത്രത്തില്‍ മാത്രമായി അവളുടെ ശ്രദ്ധയൊതുങ്ങിയത് അയാളെ നിരാശനാക്കി. അവളോടു സംസാരിക്കുന്നതിലൂടെയല്ലാതെ ആശയ വിനിമയം സാധ്യമല്ല എന്ന് അയാള്‍ക്കു മനസ്സിലായി. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ഭാര്യയെ പിരിഞ്ഞുള്ള അയാളുടെ ജീവിതത്തെക്കുറിച്ച് അയാള്‍ അവളോടു സംസാരിച്ചു.
‘വല്ലാത്ത ശൂന്യത. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. എവിടെയും പോയി ഒളിക്കാന്‍ ഒരു സ്ഥലമില്ലാത്ത അവസ്ഥ..!‘ .
‘സാരമില്ല, ഇതും ഒരു എക്സ്പീരിയന്‍സ് ആണെന്നു വിചാരിക്കൂ.’
‘അങ്ങനെ വിചാരിച്ചാണ് പുതിയ ജീവിതം തിരഞ്ഞെടുത്തത്. പക്ഷെ സ്വയം കുഴി കുഴിച്ച് അതിലിറങ്ങിനിന്ന് അതിന്റെ ആഴത്തെക്കുറിച്ചു വിലപിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.’
‘സന്തോഷിക്കുന്ന അവസ്ഥ സ്വയം ഉണ്ടാക്കണം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ നിന്നു കണ്ടെത്തണം. നമുക്കു ചുറ്റുമായി നമ്മള്‍ അറിയാത്തതും കാണാത്തതുമായ എത്രയോ കാര്യങ്ങളുണ്ട്. നമ്മള്‍ അവരവര്‍ക്ക് ആവശ്യമായതു മാത്രം അറിഞ്ഞ്, മറ്റുള്ള കാഴ്ചകളെയും അറിവുകളെയും അവഗണിക്കുന്നു. ചുറ്റുപാടില്‍ ന്നിന്നു സന്തോഷം കണ്ടെത്തുന്നതിനു പകരം, ജീവിതത്തിലെ നഷ്ടപ്പെടലുകളുടെ വേദനയില്‍ നിന്നു പുറത്തുകടക്കാനാവാതെ സ്വയം തീര്‍ത്ത തടവില്‍ ജീവിതം ഹോമിക്കുന്നു.‘

‘ചുറ്റുപാടില്‍ നിന്നു കണ്ടെതിയതാണോ ആ യന്ത്രം എന്ന് അയാള്‍ ആരാഞ്ഞപ്പോള്‍ അവള്‍ അയാള്‍ക്ക് ആ യന്ത്രം കാണിച്ചുകൊടുത്തു.  അതൊരു ഒരു ഗെയിംപ്ലെയര്‍ ആയിരുന്നു. ഒരു സ്ത്രീ തന്റെ ഉദരത്തില്‍ ഒരു ഭ്രൂണത്തെ വഹിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു അതിനുള്ളില്‍. ഭ്രൂണം കിടക്കുന്ന ഗര്‍ഭപാത്രത്തിലേക്കു നീളുന്ന മൂന്നു കുഴലുകള്‍ അയാള്‍ കണ്ടു. ആ കുഴലുകള്‍ക്കുള്ളില്‍ ഒരു സ്രവം പോലെ എന്തോ ചിലതു ക്രമീകരിച്ചിട്ടുണ്ട്. ആ സ്രവത്തിലൂടെ ഒഴുകിനടക്കുന്ന മുതലകളെയും ചെറു മീനുകളെയും അയാള്‍ കണ്ടു. കുഴലുകള്‍ക്കു മുകളിലായി കയ്യില്‍ തോക്കുകളേന്തിയ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രങ്ങളുണ്ട്. ആ യന്ത്രം കയ്യിലെടുത്തുകൊണ്ട് അവള്‍ ഒരു ബട്ടന്‍ അമര്‍ത്തി. പൊടുന്നനെ യന്ത്രത്തിനകത്തു നിന്ന് തുരുതുരെ വെടിപൊട്ടുന്ന ശബ്ദം കേട്ടു. അതിന് അനുബന്ധമെന്നോണം ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലും. അതുകണ്ടപ്പോള്‍ മുമ്പെവിടെയോ വായിച്ച ഒരു കാര്യം അയാള്‍ക്ക് ഓര്‍മ്മവന്നു. മനുഷ്യന്റെ തലച്ചോറിന് അമിതവിശ്രമം കൊടുക്കുന്നത് അനോരോഗ്യകരമാണത്രേ. തലച്ചോറിന് എപ്പോഴും പുതിയ അറിവുകള്‍ കൊടുത്തുകൊണ്ടിരിക്കണം. ആരോഗ്യത്തെ സജീവമായി നിലനിര്‍ത്താന്‍ അതാവശ്യമാണ്. പുതിയ ഭാഷകള്‍ പഠിക്കുക, ബുദ്ധിപരമായ ഗെയിമുകള്‍ കളിക്കുക തുടങ്ങിയവയിലൂടെ തലച്ചോറിനു വ്യായാമം നല്‍കാന്‍ സാധിക്കും. ഒരിക്കല്‍ അയാളുടെ കൂട്ടുകാരിലൊരാള്‍ അയാളെ ഒരു ഗെയിം കാണിച്ചു. മലയാള സിനിമയിലെ സുന്ദരിമാരായ നടികളുടെ ചിത്രങ്ങളായിരുന്നു അതില്‍. ഇഷ്ടമുള്ള ഒരു നടിയെ തിരഞ്ഞെടുക്കാന്‍ കൂട്ടുകാരന്‍ അയാളോടു പറഞ്ഞു. അയാള്‍ തിരഞ്ഞെടുത്തത് കാവ്യരാജനെയായിരുന്നു. ഉടനെ കൂട്ടുകാരന്‍ കുറെ ബട്ടണുകള്‍ അമര്‍ത്തി. പെട്ടെന്ന് രണ്ടു ഫ്ലാഷുകള്‍ മിന്നി. ഉടനെ അയാളുടെ ഫോട്ടോ ആ ഗെയിമിനുള്ളിലെത്തി. പിന്നെയും അയാള്‍ കുറെ ബട്ടണുകള്‍ അമര്‍ത്തി. ഉടനെ കാവ്യ അയാളെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. അയാള്‍ കോരിത്തരിച്ചുപോയി. അയാള്‍ക്ക് ആ സ്ക്രീനില്‍ കാണുന്ന എല്ലാ നടിമാരെയും ആലിംഗനം ചെയ്യണമെന്നു തോന്നി. അതിനായി അയാള്‍ ആ ഗെയിം പ്ലെയര്‍ അന്വേഷിച്ചു നടന്നു. അപ്പോഴാണ് അത്ഭുതപ്പെടുത്തുന്ന പലതരം ഗെയിമുകളെക്കുറിച്ച് അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ജപ്പാനില്‍ നിന്നിറങ്ങിയ ഒരു റേപ്പ്ഗെയിം അയാള്‍ കണ്ടു. ഒരു തീവണ്ടിയുടെ വിശ്രമമുറിയില്‍ വെച്ച് ഒരു അമ്മയെയും അവരുടെ രണ്ടു മക്കളെയും റേപ്പ് ചെയ്യാന്‍ അവസരം നല്‍കുന്ന ഒരു ഗെയിമായിരുന്നു ഒന്ന്. സ്പെഷ്യല്‍ ഇഫെക്റ്റുള്ള പശ്ചാത്തലസംഗീതത്തോടെയാണ് അത് തയ്യാറാക്കിയിരുന്നത്. കണ്ടിരിക്കെത്തന്നെ, റേപ്പ് ചെയ്യുന്ന ഒരു അനുഭവം ആ ഗെയിം പകര്‍ന്നുതരും. മറ്റൊന്ന് ഒരു ഓണ്‍ലൈന്‍ പോണ്‍ഗെയിമായിരുന്നു. ലോകത്തെ പ്രശസ്തരായ പോണ്‍ നടീനടന്മാരുമായി ഓണ്‍ലൈന്‍ കാമകേളികളിലേര്‍പ്പെടാന്‍ അവസരമൊരുക്കുന്ന ഗെയിമായിരുന്നു അത്.

‘ഈ ഗെയിം കളിച്ചിട്ടുണ്ടോ ? എന്റെ കൂടെ കളിയ്ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇത് നമുക്കൊന്നിച്ചു കളിക്കാം‘ എന്നുപറഞ്ഞ് അവള്‍ അയാളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു.  അയാള്‍ക്ക് പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. അയാളുടെ മനസ്സിലപ്പോള്‍ കളിയെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു. അവള്‍ പറയാന്‍ തുടങ്ങി.
‘ഈ പച്ച ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇതിലെ പുരുഷന്‍ സ്ത്രീയുടെ നേര്‍ക്ക്‌ വെടിയുതിര്‍ക്കുന്നു. വെടിയുണ്ടകള്‍ സ്ത്രീയില്‍ പതിയ്ക്കുന്നത് ശരിയായ ദിശയിലായാല്‍ സ്ത്രീയിലൂടെ ആ ഉണ്ടകള്‍ ഗര്‍ഭപാത്രത്തിലേക്ക് നീളുന്ന ഒരു കുഴലിലെത്തുന്നു. കുഴലിലെത്തുന്ന ആദ്യത്തെ വെടിയുണ്ടകളുടെ നേര്‍ക്ക് മുതലകള്‍ ഇഴഞ്ഞെത്തും. അപ്പോള്‍ ചുവന്ന ബട്ടണ്‍ അമര്‍ത്തണം. പൊടുന്നനെ,  ഉണ്ടകളില്‍ നിന്നു തീ പാറും. അതുകണ്ടു മുതലകള്‍ പേടിച്ചൊഴിഞ്ഞു പോവും. അടുത്തതായി വെടിയുണ്ടകള്‍ രണ്ടാമത്തെ കുഴലിലെത്തുന്നു. അവിടെ നിറയെ ചെറുമീനുകളുടെ കൂട്ടമാണ്. ഉടനെ, ചുവന്ന ബട്ടണും കറുത്ത ബട്ടണും ഒന്നിച്ചമര്‍ത്തിപ്പിടിച്ചു കൊണ്ടിരിക്കണം. അപ്പോള്‍ ഉണ്ടകളില്‍ നിന്നു കറുത്ത ഒരു ദ്രാവകം പ്രവഹിക്കും. മീനുകളെല്ലാം കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങും. പക്ഷെ  വെടിയുണ്ടകള്‍ തിന്നാന്‍ ഓടിയെത്തുന്ന ചെറുമീനുകളുടെ പ്രവാഹത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരുപക്ഷേ, പെട്ടെന്നുണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഉണ്ടകളെ രക്ഷപ്പെടുത്താം. വീണ്ടും പച്ച ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ടിരിക്കണം.  രണ്ടാമത്തെ കുഴലില്‍നിന്ന് ഉണ്ടകള്‍ മൂന്നാമത്തെ കുഴലിലൂടെ ഗര്‍ഭപാത്രത്തിലേക്കു പ്രവേശിക്കുന്നു. ഉണ്ടകളുടെ എണ്ണമനുസരിച്ച് കുഞ്ഞിന്റെ വളര്‍ച്ച ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇതാണു കളി.! ‘ ‘നേരത്തെ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടല്ലോ. അതെങ്ങനെയാണ്?‘
‘മുതലകളും ചെറുമീനുകളും വെടിയുണ്ടകളെ ഭക്ഷിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞുകൊണ്ടിരിക്കും.’
‘അങ്ങനെയെങ്കില്‍ കുഞ്ഞു ചിരിക്കുന്നതും വേണമല്ലോ.?’
‘അത് കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ മാത്രമേ ഉണ്ടാവൂ.‘
‘ചിരിക്കുന്ന കുഞ്ഞിനെ കണ്ടിട്ടുണ്ടോ.?’
‘ഇല്ല, എനിക്കതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.’
‘കളിയില്‍ ഒരിക്കലും ജയിച്ചിട്ടില്ല, അല്ലേ?‘
അയാളുടെ ചോദ്യം കേട്ട മാത്രയില്‍ അവള്‍ തെല്ലുനേരം മൌനം പാലിച്ചു. പിന്നെ പറഞ്ഞു: ‘തോല്‍വിയാണ് ജയത്തിന്റെ മഹത്ത്വം നമ്മളെ അറിയിക്കുന്നത്.’ എന്നിട്ട് ഗെയിം കളിക്കാനായി അയാളെ നിര്‍ബന്ധിച്ചു. പെട്ടെന്ന് വേര്‍പിരിഞ്ഞ തന്റെ ഭാര്യയെക്കുറിച്ച് അയാളോര്‍ത്തു. ‘തങ്ങളില്‍ ആരാണ് തോറ്റത്? ഭാര്യയുമൊത്തുള്ള രാത്രികളില്‍ ഉറക്കം വരുന്നതായി നടിച്ചു തിരിഞ്ഞുകിടക്കുമ്പോളെല്ലാം താന്‍ ജയിക്കുകയായിരുന്നില്ലേ ? പുരുഷബലഹീനത കിടപ്പറയിലെ നിഷേധത്തിലൂടെയാണ് വെളിപ്പെടുക. എന്നാല്‍, ഈ നിഷേധം സ്ത്രീ മനസ്സിലാക്കുന്നത് തന്റെ പങ്കാളിയുടെ ശരീരവും മനസ്സും മറ്റാർക്കോ പങ്കുവെയ്ക്കപ്പെട്ടുപോവുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ്. സ്ത്രീയിലെ ഈ ചിന്തയാണ്  പുരുഷന് താന്‍ വിജയിച്ചു എന്ന തോന്നലുണ്ടാക്കുന്നതും.’

‘കളിക്കുന്നില്ലേ ?‘ അവളുടെ ചോദ്യം കേട്ട് അയാള്‍ അവളുടെ കൂടെച്ചേര്‍ന്നു. പച്ച ബട്ടണ്‍ അമര്‍ത്തിയതും വെടിയുണ്ടകള്‍ സ്ത്രീയുടെ നേര്‍ക്കു കുതിച്ചു. ദിശ തെറ്റി അവ നിലത്തുവീണു. വീണ്ടും വീണ്ടും ശ്രമിച്ചു. ഇല്ല, പറ്റുന്നില്ല. ‘ആദ്യമായിട്ടാണ് കളിക്കുന്നത്. അതുകൊണ്ടാണ്. പച്ചബട്ടണ്‍ അമര്‍ത്തിക്കൊണ്ടേയിരിക്കൂ.’  ‘രണ്ടുപേര്‍ ചേര്‍ന്ന കളിയാണിത്. ഒരാള്‍ മാത്രം കളിക്കുന്നതുകൊണ്ടാണ് ഉണ്ടകള്‍ ശരിയായ സ്ഥലത്തെത്താത്തത്.!‘ ‘നിങ്ങള്‍ പുരുഷന്മാര്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കാറില്ലല്ലോ.‘ അതുകേട്ടപ്പോള്‍ത്തന്നെ അവള്‍ ഇതെങ്ങനെ മനസ്സിലാക്കിയെന്ന് അയാളോര്‍ത്തു. ‘നിങ്ങള്‍ക്ക് പുരുഷന്മാരെ നല്ല പരിചയമാണല്ലോ?‘ എന്ന് ചോദിക്കാന്‍ അയാള്‍ തുനിഞ്ഞതും, ‘ഇങ്ങോട്ടുതരൂ.. ഞാന്‍ കളിച്ചുതരാം..‘ എന്നുപറഞ്ഞുകൊണ്ട്  അവള്‍ ആ യന്ത്രം അയാളുടെ  കയ്യില്‍ നിന്നു പിടിച്ചുവാങ്ങി  കളിയാരംഭിച്ചു. തുരുതുരാ വെടിപൊട്ടി. പുരുഷനില്‍ നിന്ന് സ്ത്രീയിലൂടെ കുഴലുകളിലേക്ക് ഉണ്ടകള്‍ പ്രവഹിച്ചു. പക്ഷേ, മുതലകള്‍ ഇഴഞ്ഞെത്തി ഉണ്ടകളെല്ലാം വിഴുങ്ങി. കുഞ്ഞു കരയാന്‍ തുടങ്ങി. നിര്‍ത്താതെയുള്ള കരച്ചില്‍ അയാള്‍ക്ക് അസഹനീയമായി തോന്നി.
‘ഈ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ ഒരു വഴിയുമില്ലേ..?’
‘കളി ജയിച്ചാല്‍ കുഞ്ഞു ചിരിക്കും. പക്ഷെ കരയുന്ന കുഞ്ഞാണ് ആരോഗ്യമുള്ള കുഞ്ഞ്.‘
'കുഞ്ഞു കരയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ മനപ്പൂര്‍വം ഉണ്ടകള്‍ മുതലകള്‍ക്കു കൊടുക്കുകയാണോ.?’
‘നിങ്ങള്‍ക്ക് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മനസ്സ് അറിയില്ല. കരഞ്ഞുകൊണ്ടുപിറക്കുന്ന കുഞ്ഞ് ചിരിച്ചുകാണാനാണ് അമ്മമാര്‍ കരയുന്നത്. പക്ഷെ  വലുതാവുമ്പോള്‍ കുഞ്ഞുങ്ങള്‍ അത് മറന്നുപോവുന്നു. കരയുന്ന അമ്മമാര്‍ അവര്‍ക്കു ശാപമാവുന്നു.‘
‘പെട്ടെന്ന് കളി ജയിക്കൂ. ചിരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ കാണാന്‍ കൊതി തോന്നുന്നു.‘
'കളി ജയിക്കാന്‍ ക്ഷമ വേണം. ബുദ്ധി വേണം. ശക്തി വേണമെന്നില്ല.‘
 അയാള്‍  നോക്കിയിരിക്കെ, മുതലകള്‍ പിന്‍വാങ്ങി. ചെറുമീനുകള്‍ ചത്തുപൊങ്ങി. മൂന്നാമത്തെ കുഴലുകളിലൂടെ വെടിയുണ്ടകള്‍ ഗര്‍ഭപാത്രത്തെ ലക്ഷ്യമാക്കി നീങ്ങി .പെട്ടെന്ന് കുഞ്ഞ് ചെറുതായി അനങ്ങി. കളി ഇനിയും ബാക്കിയുണ്ട്. കുഞ്ഞ് ചിരിക്കുന്നതുവരെ കളി തുടര്‍ന്നുകൊണ്ടിരിക്കണം..‘
 
അയാള്‍ അവളോട്‌ ചോദിച്ചു: ‘എന്തുകൊണ്ടാണ് മുമ്പൊന്നും ജയിക്കാതിരുന്നത്.?’
‘പതിനേഴാം വയസ്സിലാണ് ഒരു പുരുഷനെ ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്. അന്നുതന്നെയാണ് ഞാന്‍ ആദ്യമായി ജീവിതത്തില്‍ തോറ്റതും. ഇരുളടഞ്ഞ ഒരു തെരുവീഥിയില്‍വെച്ച് ഞാന്‍ അയാളുടെ കാമവെറിയ്ക്കിരയായി. മുഖമില്ലാത്ത അയാള്‍ എവിടെയൊക്കെയോ ഇപ്പോഴുമുണ്ട്. പല പേരുകളില്‍. അയാള്‍ കാരണം എനിക്കു നഷ്ടമായത് ലോലഭിത്തികളുള്ള എന്റെ മനസ്സിന്റെ ഗര്‍ഭപാത്രമായിരുന്നു.! അന്നുമുതല്‍, എന്റെ മനസ്സിലിരുന്ന് ഒരു കുഞ്ഞ് കരഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരിക്കലും ഞാന്‍ ആ കുഞ്ഞു ചിരിച്ചുകണ്ടിട്ടില്ല.'

അയാള്‍ക്കെന്തോ ഒരു വിറയല്‍ അനുഭവപ്പെട്ടു. ശരീരധമനികളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പോലെ, അത് ശരീരകോശങ്ങളിലേക്ക് വ്യാപിച്ചു.  ബോട്ടിന്റെ ഗതിവേഗം മാറി വരുന്നതായും ജലപ്പരപ്പില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതായും അയാള്‍ക്കു തോന്നി. അപ്പോഴും, പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കുഞ്ഞിന്റെ ചിരി കേള്‍ക്കാനുള്ള കൌതുകത്തോടെ അവള്‍ കളി തുടര്‍ന്നുകൊണ്ടേയിരുന്നു.

8 comments:

  1. കൂള്‍ ഇഷ്ടായി ......സ്നേഹാശംസകളോടെ @ PUNYAVAALAN

    ReplyDelete
  2. "സ്ത്രീകളെ കാണുമ്പോള്‍ മിക്കവാറും അവരുടെ നെഞ്ചിലെ മുഴുപ്പുകളാണ് അയാള്‍ ശ്രദ്ധിക്കാറുള്ളത്. പതിവുപോലെ അവളുടെ നേര്‍ക്കുള്ള അയാളുടെ ആദ്യ നോട്ടവും തുറിച്ചു നില്‍ക്കുന്ന മാറിടത്തിലേക്കായിരുന്നു."
    ഇത് ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട് മലയാളികള്‍ക്ക്. നോട്ടം ആദ്യം മുഖത്തും കണ്ണുകളിലും എത്തണമെങ്കില്‍ വളരെ പരിശീലനം ആവശ്യമായ ഇത്തരം ഒരു ഗെയിം ജയിക്കണം. നല്ല കഥ. ആശംസകള്‍.

    ReplyDelete
    Replies
    1. യുടുബ്‌ പോലെയുള്ള സൈറ്റുകളില്‍ മലയാളം എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ അറിയാം, നമുക്ക് മുന്നിലേക്ക്‌ ഏതു തരം ചിത്രങ്ങളാണ്‌ എത്തുന്നതെന്ന്. അത് പോലെ ഏറ്റവും കൂടുതല്‍ മലയാളികള്‍ എന്താണ് കാണുന്നതെന്നും.

      നന്ദി ഉദയപ്രഭന്‌

      Delete
  3. നന്നായിരിക്കുന്നു കഥ
    ചിരിക്കുന്ന കുഞ്ഞിനുവേണ്ടി...
    മനസ്സിലൊരു നൊമ്പരക്കാറ്റ്..
    ആശംസകള്‍

    ReplyDelete
  4. അതിഭാവുകത്വമുളള കഥ....ക്രാഫ്റ്റിന്റെ മികവു കൊണ്ട് കഥ മികച്ച വായനാനുഭവമായി...ആശംസകള്

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...